വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും: നടപടി ആര്‍ടിഒ പരാതിയിൽ

വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും: നടപടി ആര്‍ടിഒ പരാതിയിൽ

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും.

സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിറിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് വീഡിയോ ഇട്ടത് വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു പരിഹാസം. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വീഡിയോ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്.

മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്. മെയ് 20ന് 55000 കടന്ന് 55,120 ലേക്കെത്തി മഞ്ഞലോഹം, ഈ മാസം ആദ്യം 53200 ആയിരുന്നു സ്വര്‍ണവില. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 പിന്നിട്ടത്. അന്താരാഷ്ട്രതലത്തില്‍ ഔണ്‍സിന് 2321ഡോളറാണ് സ്വര്‍ണ വില.

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പുതിയ കാലവും പുതിയ ലോകവുമാണ്. ഇത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും.

ബസ്സും ലോറിയും കൂട്ടിയിടിച്ചു; ലോറി തലകീഴായി മറിഞ്ഞു

ബസ്സും ലോറിയും കൂട്ടിയിടിച്ചു; ലോറി തലകീഴായി മറിഞ്ഞു

പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ബാം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ് തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയെത്തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒരു ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

‘ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്’; കര്‍ശന നടപടിയെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. യൂട്യൂബറുടെ മുന്‍ വിഡിയോകള്‍ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.