ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒരു ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

‘ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്’; കര്‍ശന നടപടിയെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. യൂട്യൂബറുടെ മുന്‍ വിഡിയോകള്‍ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കുമെന്നും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും.

ഇത്തരം പോസ്റ്ററുകള്‍, വിഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.’ വാട്‌സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവേശനോത്സവത്തോടെ ഇന്ന് തുറന്നു. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും.

പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ ബസുകൾ ജൂൺ ആറ് മുതൽ നിര്‍ബന്ധമായും ടോൾ നൽകണം

പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ ബസുകൾ ജൂൺ ആറ് മുതൽ നിര്‍ബന്ധമായും ടോൾ നൽകണം

തൃശ്ശൂര്‍: സ്കൂൾ വാഹനങ്ങൾക്ക് പന്നിയങ്കര ടോൺ പ്ലാസയിൽ ഈ മാസം ആറ് വരെ ടോൾ ഈടാക്കില്ല. ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ നിർബന്ധമായും ടോൾ കൊടുക്കണം. സ്കൂൾ വാഹനങ്ങൾക്ക് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധത്തിന് ഒരുങ്ങിയതിന് പിന്നാലെയാണ് തീരുമാനം.

പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര 2023ല്‍ അവസാനിച്ചിരുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പിന്നീട് ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31 ന് തീരും. ഇതിന് മുമ്പായി പ്രദേശവാസികള്‍ നിശ്ചിത തുക നല്‍കി ട്രോള്‍ പാസ് എടുക്കണമെന്നാണ് അറിയിപ്പ്. ടോള്‍ കേന്ദ്രത്തിന്‍റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തണം.

പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നത്.

‘ഇന്ത്യൻ വരനെ ആവശ്യമുണ്ട്; അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക’; വേറിട്ടൊരു അഭ്യർഥനയുമായി റഷ്യക്കാരി

‘ഇന്ത്യൻ വരനെ ആവശ്യമുണ്ട്; അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക’; വേറിട്ടൊരു അഭ്യർഥനയുമായി റഷ്യക്കാരി

ഇന്ത്യന്‍ യുവാക്കളില്‍ നിന്നും അനുയോജ്യരായ വരന്മാരെ ക്ഷണിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യക്കാരി ഇന്ത്യയില്‍. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനാര എന്ന യുവതി സ്വന്തമായി വരനെ തേടുന്നത്. അനുയോജ്യരായ വരന്മാര്‍ ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം. ഇത് റീലാക്കി സ്വന്തം പേജില്‍ ദിനാര പോസ്റ്റു ചെയ്തിട്ടുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി യുവാക്കളുടെ തിക്കും തിരക്കുമാണ്.