20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സാഹിത്യകാരൻ പി കേശവദേവിന്റെ പേരിലുള്ള കേശവദേവ് സാഹിത്യ-ഡയാബസ്ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിഖ്യാത തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണനാണ് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നിൽക്കുന്ന അതുല്യപ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. പതിനൊന്ന് ഫീച്ചർ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻ്ററികളും തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലൂടെ 1970-കളിൽ മലയാളചലച്ചിത്ര രംഗത്തിൽ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, അനന്തരം, വിധേയൻ, കഥാപുരുഷൻ എന്നിവ അടൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സംഭാവനകൾക്കായി രാജ്യവും സംസ്ഥാനവും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 60,000 ലും തുടര്‍ന്ന് 50,000 ലുമെത്തി. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് സര്‍വേയര്‍ രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എറണാകുളത്തിന് പുറമേ കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ കാറ്റിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചെലവൂര്‍ വേണു അന്തരിച്ചു

ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്‌കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും ‘അശ്വനി’യിലൂടെ അദ്ദേഹം പരിശ്രമിക്കുകയുണ്ടായി. 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 1996ല്‍ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യമനസശാസ്ത്ര മാഗസിന്‍ സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. 2011ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനിരിക്കെയാണ് അന്ത്യം.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

‘സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’ എന്ന സ്ത്രീപക്ഷ മാസിക, ‘സ്റ്റേഡിയം’ എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, ‘സിറ്റി മാഗസിന്‍’, ‘വര്‍ത്തമാനം’, ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്.

ആലുങ്കല്‍ വെള്ളച്ചാട്ടത്തിനടുത്ത് നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് വനത്തില്‍ കുടുങ്ങിയ യുവാക്കളെ……

ആലുങ്കല്‍ വെള്ളച്ചാട്ടത്തിനടുത്ത് നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് വനത്തില്‍ കുടുങ്ങിയ യുവാക്കളെ……

കനത്ത മഴയിലും മലവെള്ള പാച്ചിലിലും മംഗലംഡാം കടപ്പാറയില്‍ ആലുങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ പോയി അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. പോത്തന്‍ തോട്ടില്‍ വെള്ളം കൂടിയതിനെ തുടര്‍ന്ന് യുവാക്കള്‍ അക്കരയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വടക്കഞ്ചേരി ചന്തപ്പര സ്വദേശികളായ യുവാക്കളാണ് അകപ്പെട്ടത്.

വൈകീട്ട് നാലരയോടെയാണ് യുവാക്കള്‍ ആലിങ്കല്‍ വെള്ളം ചാട്ടം കാണാനെത്തിയത്. പയ്യെ ഇവര്‍ തോടിന്റെ അപ്പുറത്തെ കുന്നിലെത്തി. പെട്ടെന്നാണ് മഴ തുടങ്ങിയത്. ഇതോടെ തോട്ടില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് യുവാക്കല്‍ വനത്തില്‍ കുടുങ്ങുകയായിരുന്നു.

അടിച്ച് കേറി വാ മക്കളെ…; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

അടിച്ച് കേറി വാ മക്കളെ…; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.

ഒന്നിലധികം കുറിപ്പുകളിലായാണ് ഓരോ സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കേരള പൊലീസ് വിവരിച്ചത്. എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍. ‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.’- കേരള പൊലീസ് കുറിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍:

1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്.

2. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക

3.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4.റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക.

5.മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.