പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ചയാകുമ്പോൾ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ശുപാർശ.

മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് സർവ്വകലാശാലയും രാസമാലിന്യത്തിന്‍റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന വിലയിരുത്തൽ. രണ്ടാഴ്ചയ്ക്കം ഇതേ ഏജൻസികൾ അന്തിമ പഠന റിപ്പോർട്ട് നൽകിയാൽ വിശദമായ കണ്ടെത്തലുകളോടെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയിൽ പരിശോധനകൾ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കൽസ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസുമാണ് നൽകിയത്. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മെയ് 31ഓടേ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. കാലവര്‍ഷം എത്തുന്നതോടെ സംസ്ഥാനമൊട്ടാകെ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.

കാണാതായ പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേയ്ക്ക് കടത്താന്‍ ശ്രമം, തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ കേസ്

കാണാതായ പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേയ്ക്ക് കടത്താന്‍ ശ്രമം, തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ കേസ്

കൊച്ചി: ആലുവയില്‍ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിക്കൊപ്പം കണ്ടെത്തിയ രണ്ടുപേര്‍ക്കെതിരെ പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തും. കുട്ടിയുടെ സുഹൃത്തിനേയും ഇയാളുടെ ബന്ധുവിനേയുമാണ് പൊലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും മകളെ കാണാനില്ലെന്ന് ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ പിന്നീട് കാണാതായി. അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് നിന്നും ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി കൊല്‍ക്കത്തയിലേക്ക് കടക്കാനിരിക്കുകയായിരുന്നു ഇവര്‍.

കുട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികള്‍ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പര്‍ അന്വേഷിച്ച പൊലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായി.

ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി മർദനം; മുഖത്ത് ഇടിയേറ്റ തൊഴിലാളി തളർന്നുവീണു

ഇറച്ചി വെട്ടുന്നതിനിടെ കടയില്‍ കയറി മർദനം; മുഖത്ത് ഇടിയേറ്റ തൊഴിലാളി തളർന്നുവീണു

പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ അഥിതി തൊഴിലാളിക്ക് ക്രൂര മർദ്ദനം. കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരുക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ തളർന്നുവീണു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കെ കടയിലേക്ക് കയറി വന്ന യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് മുഷ്ടി ചുരുട്ടി സന്തോവാന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. തളർന്നുവീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പന്നിയാര്‍ പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പാറയില്‍ നിന്നും തെന്നി പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

‘അത് അവഹേളനം തന്നെ’; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

‘അത് അവഹേളനം തന്നെ’; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും കെവി വിശ്വനാഥനും അഭിപ്രായപ്പെട്ടു.

പരസ്യങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ വിലക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.

പ്രഥമദൃഷ്ട്യാ പരസ്യങ്ങള്‍ അവഹേളനപരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിഎസ് പട്വാലിയ അനുമതി തേടുകയായിരുന്നു. ഇതിന് ബെഞ്ച് അനുമതി നല്‍കി. തുടര്‍ന്ന് പിന്‍വലിച്ചതായി രേഖപ്പെടുത്തി ഹര്‍ജി തള്ളി.