മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ; വൈദികനടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ; വൈദികനടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. കോന്നിയിയില്‍നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍നിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുന്‍പില്‍ പെട്ടത്.

ആനയെ ഒച്ചവച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. യുവാക്കള്‍ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു.

ആലുവയില്‍ കാണാതായ 12 കാരിയെ നാല് മണിക്കൂറിന് ശേഷം കണ്ടെത്തി, മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആലുവയില്‍ കാണാതായ 12 കാരിയെ നാല് മണിക്കൂറിന് ശേഷം കണ്ടെത്തി, മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: ആലുവയില്‍ കാണാതായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയില്‍വേ സ്‌റ്റേഷന് സമീപം ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികള്‍ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പര്‍ അന്വേഷിച്ച പൊലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു.

അതിഥി തൊഴിലാളിയുടെ മകളെ വൈകിട്ട് അഞ്ച് മണിക്കാണ് കാണാതായത്. ആലുവ എടയപ്പുറത്തു കീഴുമാട് നിന്നാണ് 12 വയസ്സുകാരിയെ കാണാതായത്. കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.ബംഗാള്‍ സ്വദേശികളുടെ മകളാണ്.

കണ്ണൂരില്‍ അയല്‍വാസിയെ അച്ഛനും മക്കളും ചേര്‍ന്ന് അടിച്ചുകൊന്നു

കണ്ണൂരില്‍ അയല്‍വാസിയെ അച്ഛനും മക്കളും ചേര്‍ന്ന് അടിച്ചുകൊന്നു

കണ്ണൂര്‍: പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്തു, സൂര്യദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകീട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി. ടര്‍ന്ന് റോഡില്‍ വച്ച് അജയകുമാറിനെ ദേവദാസും മക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇത് തടയാന്‍ ശ്രമിച്ച പ്രവീണ്‍ കുമാര്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു. തലയ്ക്ക് മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പൊലീസ് ദേവദാസിനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്.

തൃശൂരില്‍ രണ്ടുവയസുകാരന്‍ പാടത്തെ വെള്ളത്തില്‍ വീണു മരിച്ചു, കണ്ടത് നാട്ടുകാര്‍

തൃശൂരില്‍ രണ്ടുവയസുകാരന്‍ പാടത്തെ വെള്ളത്തില്‍ വീണു മരിച്ചു, കണ്ടത് നാട്ടുകാര്‍

തൃശൂര്‍: രണ്ടു വയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തൃശൂരില്‍ പഴുവിലിലാണ് സംഭവം. പഴുവില്‍ സ്വദേശി സിജോ- സീമ ദമ്പതികളുടെ മകന്‍ ജെറമിയയാണ് മരിച്ചത്. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗികചേഷ്ട കാണിച്ചെന്ന പരാതി, സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് പൊലീസ്

മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗികചേഷ്ട കാണിച്ചെന്ന പരാതി, സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് പൊലീസ്

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രാത്രിയിലെ പൊലീസ് നടപടി.

പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി നല്‍കാനായി മ്യൂസിയം പൊലീസ് മേയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, ജാഗ്രത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

എന്നാല്‍ ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.