പ്ലസ് വൺ പ്രവേശനം: അപേക്ഷാ സമർപ്പണം നാളെ കൂടി അവസരം

പ്ലസ് വൺ പ്രവേശനം: അപേക്ഷാ സമർപ്പണം നാളെ കൂടി അവസരം

പ്ലസ്‌വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്നലെ അപേക്ഷ സമർപ്പിച്ചത് 4.15 ലക്ഷം വിദ്യാർത്ഥികൾ. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചത് മലപ്പുറത്താണ്- 79284 പേർ. തൊട്ടുപിന്നിലുള്ളത് കോഴിക്കോടാണ്- 46262 വിദ്യാർത്ഥികൾ.

തിരുവനന്തപുരം- 33518,കൊല്ലം- 31434, പത്തനംതിട്ട – 13556, ആലപ്പുഴ – 24533, കോട്ടയം – 22146, ഇടുക്കി – 12623, എറണാകുളം – 37363, തൃശൂർ – 39075, പാലക്കാട് – 43953, വയനാട് – 11510,കണ്ണൂർ – 37000, കാസർകോട് – 19596 എന്നിങ്ങനെയാണ് ഇന്നലെവരെ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് ജാഗ്രത

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് ജാഗ്രത

നേരത്തെ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഏഴ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് ആണ് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 30 40 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട മറ്റു സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന: തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന: തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിയായി.

100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.

വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും. ഫോർട്ട്‌ കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട്‌ നൽകും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക.

മത്സ്യ കർഷകർ, വ്യവസായ ശാലകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് മൊഴിയെടുക്കും. പെരിയാറിലെ മത്സ്യക്കുരുതിക്ക് ഇരയാടിക്കിയ രാസമാലിന്യം ഒഴിക്കിയതാരെന്നതും കണ്ടെത്താനായിട്ടില്ല. എടയാർ റെഗുലേറ്റർ കം ബ്രി‍ഡ്ജിന് മുമ്പുളള ഏതോ ഫാക്ടറിയിലെ രാസമാലിന്യമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

നേരത്തെ ഉന്നയിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം വൈകിയതാണ് ദുരന്തം വരുത്തി വച്ചതെന്നാണ് കർഷകർ പറയുന്നത്. ഇനിയെങ്കിലും സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിൽ ആത്മാർത്ഥ ഉണ്ടാകണമെന്നാണ് ആവശ്യം. അതേസമയം രാസമാലിന്യം ഒഴുക്കി വിട്ട സമയത്ത് പാതാളം റെഗുലേറ്ററിന്‍റെ ചുമതലയുള്ള ജലസേചന വകുപ്പിനെ പരിസ്ഥിതി നിയന്ത്രണ ബോർഡ് വിവരം അറിയിച്ചില്ലെന്ന പരാതിയും അന്വേഷിക്കും.

മൂവാറ്റുപുഴ സ്വദേശി അമേരിക്കയിൽ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ

മൂവാറ്റുപുഴ സ്വദേശി അമേരിക്കയിൽ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ

കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കളത്തൂർ വാത്യാംപിള്ളിൽ ജോർജ് വി പോൾ (അനി 56) ആണ് മരിച്ചത്. ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തൽക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംസ്കാരം ഹൂസ്റ്റണിൽ നടക്കും.

പൗലോസ്- സാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയ. മക്കൾ: ബ്രയാൻ, സാറ.

ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല; ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല; ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ബൂത്ത് തലത്തിലെ വോട്ടിങ് വിവരങ്ങള്‍ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തില്‍ ഇതിനായി ആളെ കണ്ടെത്താന്‍ കമ്മിഷന് കഴിയില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിന്റെ നടപടി.

അഞ്ചു ഘട്ടത്തിലെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു ഘട്ടം കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ ഘട്ടത്തില്‍ ബുത്തു തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് ആളെ വിനിയോഗിക്കാന്‍ കമ്മിഷന് കഴിയില്ലെന്ന് കോടതി പറഞ്ഞു.