കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ 320 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി തിങ്കളാഴ്ചത്തെ നിരക്കില്‍ എത്തി. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.

കോമോറിന്‍ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കും. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കും നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദ്ദേശങ്ങള്‍

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. പാസ്റ്റര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കാതിരുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെയാണ് കരമനയില്‍ അഖില്‍ എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് തിരുവനന്തപുരം നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വീണ്ടും ലഹരി മാഫിയയുടെ ആക്രമണം ഉണ്ടായത്.

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

തിരുവനന്തപുരം: യുകെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക.സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം.

ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളം ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖവും തിരഞ്ഞെടുപ്പും. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in ല്‍ മെയ് 24 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നി വെബ്‌സൈറ്റുകളില്‍ ലഭിക്കും.

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം.

hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്.

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ other സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022- 23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്, 2022-23 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു.

സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 20ശതമാനം മാത്രമാണ്.

ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന. കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകളുമുണ്ട്. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.