ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു; സിനിമ നിര്‍മാതാവ് അറസ്റ്റില്‍

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു; സിനിമ നിര്‍മാതാവ് അറസ്റ്റില്‍

കൊച്ചി: സിനിമ നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.കോയമ്പത്തൂര്‍ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.

ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും

ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും

തിരുവനന്തപുരം. സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും.
ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം.

hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി; സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി; സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

പത്തനംത്തിട്ട മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും എഴുതിയ കുട്ടിയുടെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.തന്റെ ഹോബി എഴുത്താണെന്നും അഭിനേതാവാകാനാണ് താല്‍പര്യമെന്നും കത്തിലുണ്ട്. തനിക്ക് കഥയെഴുതണം. പണമുണ്ടാക്കാന്‍ സാവകാശം വേണം. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ജീവിച്ച് കാണിക്കണമെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്.

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതിനെത്തുടര്‍ന്ന് 257 കോടിയുടെ പ്രത്യക്ഷ നഷ്ടമുണ്ടായതായി വിദഗ്ധസമിതി വിലയിരുത്തി.

23569 ഹെക്ടറിലായി 250 കോടിയുടെ ഉത്പാദനനഷ്ടംകൂടി കണക്കാക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ ആകെ നഷ്ടം 500 കോടിയിലധികമാകും. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍.

വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിവിധ ജില്ലകളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി പ്രസാദിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം തേടാനാണ് തീരുമാനം.

ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത കൃഷിനാശം. ഏലം, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60,000 ചെറുകിട നാമമാത്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് വരള്‍ച്ച എന്നാണ് വിലയിരുത്തല്‍. പൂര്‍ണമായി വിളനാശം സംഭവിച്ച മേഖലകളില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നടീല്‍വസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടായേക്കുമെന്നും വിലയിരുത്തുന്നു.

വിളകളുടെ വളര്‍ച്ച, ഉത്പാദനത്തിലെ ഇടിവ്, ദീര്‍ഘകാല ദൂഷ്യഫലങ്ങള്‍, വിള ആരോഗ്യം, വിളനാശം തുടങ്ങിയ ഘടകങ്ങളാണ് സമിതി വിലയിരുത്തിയത്. സംസ്ഥാനമെമ്പാടുമായി ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന 2800 ഹെക്ടറിലധികം വാഴക്കൃഷി നശിച്ചു.

ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. 175.54 കോടിയാണ് ഇടുക്കിയിലെ നഷ്ടം. 30 ശതമാനത്തിലധികം ഏലകൃഷി നശിച്ചു. വിളവില്‍ 60 ശതമാനം കുറവ്. കുരുമുളക്, കാപ്പി, പച്ചക്കറി, വാഴക്കുല തുടങ്ങിയവയിലും കനത്തനാശമുണ്ടായി. വയനാട്ടില്‍ 419.5 ഹെക്ടറിലെ കുരുമുളകും 208 ഹെക്ടറിലെ കാപ്പിയും നശിച്ചു. തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും വ്യാപകമായ കൃഷി നാശമുണ്ടായതാണ് കണക്കുകള്‍. 3495 ഹെക്ടറിലായി 84 ലക്ഷത്തിന്റെ നാശമാണ് തൃശൂരില്‍ ഉണ്ടായത്. പത്തനംതിട്ടയില്‍ 82 ലക്ഷവും കാസര്‍കോട് 68 ലക്ഷത്തിന്റേയും കൃഷിനാശമുണ്ടായി.

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്. ദുബായില്‍ നിന്നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. നേരത്തെ സിംഗപ്പൂര്‍ പര്യടനം കഴിഞ്ഞ് 19 ന് ദുബായില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതല്‍ 21 വരെ ഗള്‍ഫിലും തങ്ങാനാണ് തീരുമാനിച്ചിരുന്നത്.

പുതിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. നേരത്തെ 22-ാം തീയതി കേരളത്തില്‍ മടങ്ങി എത്താനാണ് തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.