ബാക്കി വച്ചത് ഒരു രൂപ മാത്രം! പെട്ടിക്കടയിലെ മിഠായി മുതൽ സകലതും അടിച്ചു മാറ്റി കള്ളൻ

ബാക്കി വച്ചത് ഒരു രൂപ മാത്രം! പെട്ടിക്കടയിലെ മിഠായി മുതൽ സകലതും അടിച്ചു മാറ്റി കള്ളൻ

പത്തനംതിട്ട: നിർധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂർണമായി കവർന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതിൽ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം.

കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി​ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളൻ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാൻ ടിന്നിൽ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു. ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികൾ എടുത്ത ശേഷം ടിന്നുകൾ ഉപേക്ഷിച്ചാണ് കള്ളൻ പോയത്.

നട്ടെല്ലിനു തകരാർ ഉള്ളതിനാൽ മറ്റു ജോലികൾക്ക് പോകാൻ മല്ലികയ്ക്ക് സാധിക്കില്ല. നാല് വർഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി മനസിലാകുന്നത്. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴില്‍ തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെ (വാസു32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തില്‍ നഴ്‌സായ സജിനയെ ഭര്‍ത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ നിര്‍മല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡല്‍ഹി: നാലുവര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യുജിസി – നെറ്റ് പരീക്ഷാര്‍ഥികള്‍ ഇന്ന് രാത്രി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഏങ്ങനെ അപേക്ഷിക്കാം

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.

രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ തിരുത്തലകള്‍ വരുത്താന്‍ കഴിയും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ കേന്ദ്രവും വിശദാംശങ്ങളും അറിയിക്കും. 150 ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളിലായിരിക്കും പരീക്ഷ. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം.

കഴിഞ്ഞ വര്‍ഷം, 9,45,918 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. 6,95,928 പേര്‍ പരീക്ഷയെഴുതി. ഡിസംബര്‍ 6 നും ഡിസംബര്‍ 14 നും ഇടയില്‍ നടത്തിയ പരീക്ഷയുടെ ഫലം ജനുവരി 17 ന് പ്രഖ്യാപിച്ചു.

ചൂട് ശമിക്കില്ല, 10 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്തുടനീളം വേനല്‍ മഴ; മുന്നറിയിപ്പ്

ചൂട് ശമിക്കില്ല, 10 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്തുടനീളം വേനല്‍ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്.

പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർക്കോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധം, നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയത് രാവിലെ

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധം, നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയത് രാവിലെ

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു.

നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെതന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെതന്നെ നടത്താനും തീരുമാനമായത്.