by liji HP News | Apr 2, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്.പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലായാണ് താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് കുടുംബാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
കത്തി കൊണ്ട് ഇവര്‍ പരസ്പരം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരാളുടെ കൈക്കും മറ്റേയാളുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ഒരാളെ വളാഞ്ചേരിയിലെ ആശുപത്രിയിലും മറ്റേയാളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

by liji HP News | Apr 2, 2024 | Latest News, കേരളം
മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ.
31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.
2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കൽ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ൽ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളിൽ ഏറ്റവും കൂടുതൽ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകൾ. മാർച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.

by liji HP News | Apr 2, 2024 | Latest News, കേരളം
ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാ ണ് (55) സൂര്യതാപമേറ്റത്. വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വ്യാഴാഴ്ച വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്. ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. വീട്ടിൽ വിശ്രമത്തിലാണിപ്പോൾ തോമസ് എബ്രഹാം.

by liji HP News | Apr 2, 2024 | Latest News, കേരളം
മലപ്പുറം ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
പെൻഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ ഒരു വർഷത്തോളമുള്ള പെൻഷൻ തട്ടി എടുത്തു എന്നാണ് പരാതി. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. 2019 ഒക്ടോബർ മുതൽ പെൻഷന് വീട്ടിൽ ലഭിച്ചിട്ടുമില്ല. മെംബർക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

by liji HP News | Apr 2, 2024 | Latest News, കേരളം
കൊച്ചി: ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്.
ഭർത്താവിനൊപ്പമാണ് ആൽഫി ബന്ധു വീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പോത്താനിക്കാട് പൊലീസ് വ്യക്തമാക്കി.
രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ മരിയ, ആൻ റോസ്, അജോൺ, അഡോൺ.

by liji HP News | Apr 2, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒരാഴ്ച മുന്‍പാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് നീങ്ങിയതാണ് കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കാന്‍ കാരണമെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയതിന്റെ ഫലമായി കേരള തീരത്ത് പല ഭാഗങ്ങളിലും 11 മീറ്റര്‍ വരെ പൊക്കത്തില്‍ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതാണ് കേരള തീരത്തിന്റെ പല ഭാഗങ്ങളിലും കടലാക്രമണത്തിലേക്ക് നയിച്ചത്. കേരള തീരത്തും ലക്ഷദ്വീപിലും മാര്‍ച്ച് 31ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും ഈ പ്രതിഭാസം കാണാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷയെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കള്ളക്കടല്‍ പ്രതിഭാസം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തുടരാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായാണ് കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാവുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ എത്തുകയുമാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവാതെ പെട്ടെന്ന് തന്നെ ഉണ്ടാവുന്നതാണ് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പ്രത്യേകത. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും/കയറാനും കാരണമാവുന്നു എന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കേരള തീരത്ത് ഉണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. റോഡുകള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത് കാരണമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ കടല്‍ തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടല്‍ തീരങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചു.
Recent Comments