by liji HP News | Apr 2, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒരാഴ്ച മുന്‍പാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് നീങ്ങിയതാണ് കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കാന്‍ കാരണമെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയതിന്റെ ഫലമായി കേരള തീരത്ത് പല ഭാഗങ്ങളിലും 11 മീറ്റര്‍ വരെ പൊക്കത്തില്‍ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതാണ് കേരള തീരത്തിന്റെ പല ഭാഗങ്ങളിലും കടലാക്രമണത്തിലേക്ക് നയിച്ചത്. കേരള തീരത്തും ലക്ഷദ്വീപിലും മാര്‍ച്ച് 31ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും ഈ പ്രതിഭാസം കാണാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷയെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കള്ളക്കടല്‍ പ്രതിഭാസം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തുടരാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായാണ് കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാവുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ എത്തുകയുമാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവാതെ പെട്ടെന്ന് തന്നെ ഉണ്ടാവുന്നതാണ് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പ്രത്യേകത. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും/കയറാനും കാരണമാവുന്നു എന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കേരള തീരത്ത് ഉണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. റോഡുകള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത് കാരണമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ കടല്‍ തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടല്‍ തീരങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചു.
by liji HP News | Apr 2, 2024 | Latest News, കേരളം
ഡൽഹി: രാജ്യത്ത്, വരുന്ന രണ്ടര മാസം ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമ മന്ത്രാലയം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശമുണ്ട്. 20 ദിവസം വരെ നീണ്ടേക്കാവുന്ന ഉഷ്ണ തരംഗ സാധ്യതയുമുണ്ട്.
ഈ മാസം മുതൽ ജൂൺ വരെയാണ് കൊടും ചൂട് അനുഭവപ്പെടുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയർന്നേക്കും. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, ഒഡിഷ, വടക്കൻ ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണ തരംഗം കാര്യമായി ബാധിക്കുക. 10 മുതൽ 20 ദിവസം വരെ ഇവിടങ്ങളിൽ ഉഷ്ണ തരംഗം കാര്യമായി ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

by liji HP News | Apr 2, 2024 | Latest News, കേരളം
കൊച്ചി: വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍. ഇതര വാഹനയാത്രകളെ അപേക്ഷിച്ച് ഇരുചക്രവാഹനയാത്ര കൂടുതല്‍ അപകടം നിറഞ്ഞതാണ്. അതുകൊണ്ട് വളവുകളില്‍ ഇടതുവശം ചേര്‍ന്ന് വളയ്ക്കുന്നതാണ് നല്ലത്. വളവുകളില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായി കടന്നു പോകാന്‍ വാഹനത്തെ അനുയോജ്യമായ അളവില്‍ ചരിച്ചു പിടിക്കേണ്ടതായി വരും. ഓരോ വളവിനും അനുയോജ്യമായ സുരക്ഷിതവേഗം നിലനിര്‍ത്താന്‍ വളവുകളിലെല്ലാം (പ്രത്യേകിച്ച് വലത്തോട്ടുള്ളവ) പരമാവധി ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുന്നത് ശീലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
‘സ്വാഭാവികമായി വേഗം ചുരുക്കപ്പെടുന്നതിനാല്‍, വളവുകളില്‍ മേല്‍പറഞ്ഞ ‘ചാത്തന്മാരു’ടെ പിടിയില്‍ പെടാതെ രക്ഷിയ്ക്കുന്നു. കൂടാതെ എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാരപരിധിയില്‍പ്പെടാതെ, അപകടരഹിതമായി വളവ് കടക്കാന്‍ ഈ ‘ചെറിയ’ ശീലം വലിയൊരളവ് വരെ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും, സംശയമില്ല.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
ഇരുമെയ്യാണെങ്കിലും..5.O
ദൈനംദിനയാത്രകള്‍ കൂടുതല്‍ സുഖകരവും അയത്‌നെലളിതവുമാക്കുന്ന ഗതാഗതസാങ്കേതികത, മറ്റേതൊരു സാങ്കേതികതയും പോലെ ഒരു ‘ഇരുതലവാളാ’ണ്. ഇതരവാഹനയാത്രകളെ അപേക്ഷിച്ച് ഇരുചക്രവാഹനയാത്ര കൂടുതല്‍ അപകടകരമാക്കുന്ന സാങ്കേതികവും മാനുഷികവുമായ ഘടകങ്ങളെക്കുറിച്ചാണ് ഈ പരമ്പരയിലൂടെ കൂടുതലും സംവദിക്കുന്നത്.
ഒന്നാം ഭാഗത്തില്‍ ഇതിന്റെ സുരക്ഷാന്യൂനതകളും രണ്ടാമത്തേതില്‍ ചുറ്റിലും ചുറ്റുന്നവരുടെ മനോഭാവം ഉള്‍പ്പെടേയുള്ള ഭീഷണികളുമായിരുന്നു സംവദിച്ചതെങ്കില്‍ മൂന്ന് നാല് ഭാഗങ്ങളില്‍ െ്രെഡവിംഗിലെ ബാലന്‍സിംഗ്, സ്ഥിരത തുടങ്ങിയ വെല്ലുവിളികളായിരുന്നു വിഷയങ്ങള്‍.
ഇരുചക്രവാഹനങ്ങളുടെ വളവുകളിലെ സ്ഥിരതയും നിയന്ത്രണത്തിലെ ഭീഷണികളുമാണ് ഇന്നത്തെ ചിന്താവിഷയം.
വളവുകളില്‍ ഒരു ഇരുചക്രവാഹനത്തെ നാമറിയാതെ തന്നെ ചരിച്ച് പിടിക്കുന്നത് എല്ലാവര്‍ക്കും അനുഭവമുള്ളതാണല്ലോ? എന്തിനാണ് ഇത്തരത്തില്‍ വളവുകളില്‍ വാഹനം ചരിച്ച് പിടിക്കേണ്ടിവരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
മുന്നോട്ട് നിശ്ചിത വേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ചക്രത്തിന്റെ സഞ്ചാരദിശമാറ്റുന്ന പ്രവൃത്തി അഥവാ സ്റ്റിയറിംഗ് എന്നത്, െ്രെഡവിംഗില്‍ ഏറ്റവും അപകടകരമായ പ്രവൃത്തിയാണ്. അതിനാല്‍ തന്നെ നേര്‍രേഖയില്‍ ചലിക്കാന്‍ പാകത്തിലാണ് എല്ലാ വാഹനങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുക. പക്ഷെ വളവുകള്‍, നമ്മുടെ പാതകളുടെ അനിവാര്യതയുമാണ്.
വാഹനങ്ങളുടെ ഏറ്റവും സാഹസികമായ സാങ്കേതിക വെല്ലുവിളിയാണ് വളവുകള്‍ തിരിയുക എന്നത്. ഈ വസ്തുത ഓര്‍ത്തിരിക്കേണ്ടത് അപകടരഹിത യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത ഏറെയുള്ള വളവുകളില്‍ വില്ലനാകുന്നത് Gyroscopic effect എന്ന പ്രതിഭാസമാണ്. വാഹനത്തിന്റെ വേഗത, ഭാരം, ഉയരം, കറങ്ങുന്ന ഭാഗങ്ങള്‍, യാത്രക്കാരുടെ എണ്ണം, വളവിന്റെ ആരം, ടയറുകളുടെ കണ്ടീഷന്‍, പ്രതലസ്വഭാവം, ചരിവ് തുടങ്ങി ഒട്ടനവധി ഘടകങ്ങളില്‍ അധിഷ്ഠിതമായ സങ്കീര്‍ണ്ണമായ ഒന്നാണ് ഈ ഭൗതികപ്രതിഭാസം.
നേര്‍രേഖയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ദിശമാറ്റം സംഭവിക്കുമ്പോള്‍ അപകേന്ദ്രബലം അഥവാ സെന്‍ട്രിഫ്യൂഗല്‍ഫോഴ്‌സും ഗുരുത്വകേന്ദ്രവും മാറുന്നതിനാല്‍ മറ്റു അസന്തുലിതബലങ്ങളും അധികമായി അനുഭവപ്പെടും. ഈ ബലങ്ങള്‍ സന്തുലിതമായില്ലെങ്കില്‍ ആ വസ്തുവിന്റെ നിയന്ത്രണം നഷ്ടമാകുന്ന പ്രതിഭാസമാണ് ഈ ജൈറോസ്‌കോപ്പിക് ഇഫക്ട് എന്നത്.
വാഹനരൂപകല്പനയില്‍ ഒരു മെക്കാനിക്കല്‍ എന്‍ജീനിയര്‍ക്ക് ഈ വളവിലെ തിരിയല്‍ സങ്കീര്‍ണ്ണസമസ്യയാണെങ്കിലും ഒരു െ്രെഡവര്‍ക്ക് വളരെ നിസ്സാരമായ ഒരു സ്വാഭാവികനിയന്ത്രണപ്രക്രിയ മാത്രമാണിത് എന്നതാണ് രസകരം.
ടയറിന്റെ മുന്നോട്ടുള്ള റോളിംഗും വാഹനത്തിന്റെ സ്ഥിരതയും നിലനിര്‍ത്തി, അധിക സ്റ്റിയറിംഗ് അദ്ധ്വാനമില്ലാതെ, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായി കടന്നു പോകാന്‍ സഹായിക്കുന്ന ഒരു പ്രവൃത്തിയാണ്, വളയ്‌ക്കേണ്ടി വരുമ്പോള്‍ വാഹനത്തെ അനുയോജ്യമായ അളവില്‍ ചരിച്ചു പിടിക്കുക എന്നത്. വാഹനം എത്രമാത്രം ചരിച്ചു പിടിക്കണം എന്നത്, അവിടെ എത്തിച്ചേരുന്ന വേഗതയ്ക്കും ലോഡിനും റോഡ്, ടയര്‍ പ്രതലങ്ങളുടെ സ്വഭാവത്തിനും ആനുപാതികവുമായിരിക്കും. വളവുകളില്‍ റോഡുകള്‍ക്ക് ഒരു സ്വാഭാവിക ചരിവ് നല്‍കാറുള്ളതും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
തിരുവനന്തപുരം നെടുമങ്ങാട് റൂട്ടില്‍ വഴയിലയിലെ സാമാന്യം നീണ്ട വളവില്‍ രണ്ടു യുവാക്കളുടെ ജീവനെടുത്ത ദൗര്‍ഭാഗ്യകരമായ അപകടത്തിന് വളവിലെ ഈ പ്രതിഭാസവും ഒരു പ്രധാനകാരണമായിരുന്നു എന്ന് മനസ്സിലാക്കുക.
ഓരോ വളവിനും അനുയോജ്യമായ സുരക്ഷിതവേഗത നിലനിര്‍ത്താന്‍ വളവുകളിലെല്ലാം (പ്രത്യേകിച്ച് വലത്തോട്ടുള്ളവ) പരമാവധി ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുന്നത് ശീലിക്കുക. സ്വാഭാവികമായി വേഗത ചുരുക്കപ്പെടുന്നതിനാല്‍, വളവുകളില്‍ മേല്‍പറഞ്ഞ ‘ചാത്തന്മാരു’ടെ പിടിയില്‍ പെടാതെ രക്ഷിയ്ക്കുന്നു. കൂടാതെ എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാരപരിധിയില്‍പ്പെടാതെ, അപകടരഹിതമായി വളവ് കടക്കാന്‍ ഈ ‘ചെറിയ’ ശീലം വലിയൊരളവ് വരെ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും, സംശയമില്ല.
by liji HP News | Apr 2, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ദർശനത്തിനു വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ. മേടമാസ പൂജയ്ക്കായി തുറക്കുമ്പോൾ ദർശനത്തിനായാണ് ബുക്കിങ്. ഇന്ന് വൈകീട്ട് അഞ്ച് മുതൽ ബുക്കിങ് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണു ബുക്ക് ചെയ്യേണ്ടത്.
by liji HP News | Apr 2, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ 50,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 50,400 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണവില ഇന്നലെ ഉയര്‍ന്നത്. വീണ്ടും ഉയരുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് 200 രൂപ കുറഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

by liji HP News | Apr 2, 2024 | Latest News, Uncategorized, കേരളം
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്ന് തോന്നിയിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആന്റ് റാഗ്ങ് സ്‌ക്വാഡിന് കോളജിലെ 2020 ബാച്ചിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനത്തിന് വിധേയനായത് അറിഞ്ഞിരുന്നില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഹോസ്റ്റല്‍ അന്തേവാസികള്‍ ആരും വിവരം അറിയിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയുടെ മൊഴി പുറത്തു വന്നതോടെ, കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.
സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് ഡീന്‍ എംകെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ആദ്യയോഗം അടുത്തയാഴ്ച ചേരും. കമ്മീഷന്‍ തലവനായ ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷമാകും യോഗം ചേരുക.

Recent Comments