ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ വിഡിയോയ്ക്ക് പിന്നാലെ വന്ന വാര്‍ത്തകളോടും നരേറ്റീവുകളോടും പ്രതികരിച്ചു കൊണ്ട് കിച്ചു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി. കഴിഞ്ഞ ദിവസത്തെ ലൈവിന് താഴെ കമന്റ് ചെയ്തു കൊണ്ടായിരുന്നു കിച്ചുവിന്റെ പ്രതികരണം.’എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു കിച്ചു കമന്റ് സെക്ഷനില്‍ കുറിച്ചത്. പിന്നാലെ പിന്തുണയറിയിച്ചു കൊണ്ട് നിരവധി പേരെത്തി.

‘ ചക്കരെ നീ അടിച്ച് പൊളിക്കട. ആരുടെ മുന്നിലും കൈനിട്ടാതെ ഈ യൂട്യൂബ് ല്‍നിന്ന് തന്നെ വരുമാനം കണ്ടെത്തി പഠിച്ച് മിടുക്കനായി നല്ലൊരു ജോലിവാങ്ങി അനിയന്‍കുട്ടി യെയും ഹാപ്പിയായ്ക്കി യാത്ര തുടരുക , എന്തേലും ദുശീലം മൊക്കെയുണ്ടെങ്കില്‍ അതെക്കെ ഒഴിവാക്കാന്‍ ശ്രമിക്കണം, മനസ്സില്‍ അടക്കി പിടിച്ചിരുന്നോ കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ കിച്ചുവിന്റെ മനസ് ഫ്രീ ആയത് മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്. ഇനി മുതല്‍ എന്ത് കാര്യം ഉണ്ടെങ്കിലും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഇടുക്കിയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

ഇടുക്കിയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റു. പത്തോളം പേര്‍ക്ക് കുത്തേറ്റതായാണ് വിവരം.

ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നല്‍ ആക്രമണമുണ്ടായത്. രാവിലെ 11ഓടെ തോട്ടത്തില്‍ മരുന്ന് തളിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടന്നല്‍ കുത്തേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയും മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി നിരവധി പരിപാടികളില്‍ പന്ന്യന്‍ രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. കടുത്ത ചൂടില്‍ പ്രചാരണം നടത്തിയതാണ് പന്ന്യന്റെ ശാരിരിക അവശതയ്ക്ക് കാരണമായത്.

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പയ്യോളിയില്‍ പതിനെട്ടുകാരന് ഷോക്കേറ്റു; ഗുരുതരം

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പയ്യോളിയില്‍ പതിനെട്ടുകാരന് ഷോക്കേറ്റു; ഗുരുതരം

കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.

ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

‘അമ്മ വിഷയം ​ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്, രഞ്ജിത്തിന് വേണ്ടി ഹാജരായത് ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ല’; കുക്കു പരമേശ്വരൻ

‘അമ്മ വിഷയം ​ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്, രഞ്ജിത്തിന് വേണ്ടി ഹാജരായത് ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ല’; കുക്കു പരമേശ്വരൻ

കൊച്ചി: ലൈം​ഗികപീഡനക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിന് വേണ്ടി ഹാ​ജരായത് സിനിമയിലെ ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ലെന്ന് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിച്ച് മുന്നോട്ട് പോകാനാണ് താല്പര്യം.

വിഷയം ​ഗൗരത്തിൽ തന്നെയാണ് സംഘടന പരി​ഗണിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായ സുരക്ഷിതത്വം വേണമെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ഐസിസി അം​ഗമായ അഡ്വ മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്.

ഐസിസിയിൽ നിന്ന് കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം. കുടുംബ സുഹൃത്തായതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 30ന് ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി.നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുവന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം. എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും.

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്.

ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 30 വരെയും, മെയ് മാസത്തെ വിഹിതം മുന്‍കൂറായി ഏപ്രില്‍ 04 മുതല്‍ മെയ് 30 വരെയും വാങ്ങാവുന്നതാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ മണ്ണെണ്ണയും, ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏപ്രില്‍-മെയ്-ജൂണ്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഓരോ റേഷന്‍ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.