‘ഓടുന്ന കാറിൽ മൽപിടത്തം നടന്നു; അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

‘ഓടുന്ന കാറിൽ മൽപിടത്തം നടന്നു; അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കർ മരൂർ പറയുന്നു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.

നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 28 മുതൽ ഏപ്രിൽ 01 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം പോയി, വിലപേശാന്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്; അഞ്ചുപേര്‍ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം പോയി, വിലപേശാന്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്; അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ധീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം എടവണ്ണയിലാണ് സംഭവം. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി. വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവാവിനെ പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.

പാലക്കാട്ടെ ഭാരത് അരി വിതരണം: ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

പാലക്കാട്ടെ ഭാരത് അരി വിതരണം: ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി. കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി പ്രചാരണം നടത്തി ഭാരത് അരി വിതരണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 29 ന് രാവിലെ എട്ടുമണിക്ക് കൊടുമ്പ് ജങ്ഷനില്‍ വെച്ച് ഭാരത് അരി വിതരണം ചെയ്യുന്നതാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് സി വിജില്‍ ആപ്പില്‍ ഉടന്‍ തന്നെ പരാതി സമര്‍പ്പിക്കാനും ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റേയും ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നവും ഈ പ്രചരണ പോസ്റ്ററില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍, സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പരസ്യത്തോടെ ഭാരത് അരി വിതരണം നടത്തിയത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അരി വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും; കാരണമിത്

ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും; കാരണമിത്

ഡല്‍ഹി: ബാങ്കുകള്‍ക്ക് പുറമേ ശനി, ഞായര്‍ ( ഈസ്റ്റര്‍) ദിവസങ്ങളില്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും പ്രവര്‍ത്തിക്കും. സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് നികുതിദായകര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എല്‍ഐസി അറിയിച്ചു.

ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പോളിസി ഉടമകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സോണുകളുടെയും ഡിവിഷനുകളുടെയും കീഴിലുള്ള ഓഫീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവൃത്തി ദിനമായിരിക്കുമെന്ന് എല്‍ഐസി പ്രസ്താവനയിലൂടെ അറിയിച്ചു.

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍. ആക്സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍.

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊ​ബൈ​ൽ ഫോ​ണു​ക​ളും 3,339 സിംകാർഡുകളും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത വിവിധ കേ​സു​ക​ളി​ലൂ​ടെ​ അടിസ്ഥാനത്തിലാണ് നടപടി.

മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസ് ബോധവൽക്കരണം നടത്തുമ്പോഴും തട്ടിപ്പുകൾ തുടരുകയാണ്. സൈബർ പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

തട്ടിപ്പിന് ഇരയാരിൽ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണ്.ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നത് സംഘളെ കുറച്ചു ഉൾപ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംശയാത്മക ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന.