രാത്രി കാടു കയറ്റിയ ചില്ലിക്കൊമ്പന്‍ രാവിലെ വീണ്ടും ജനവാസമേഖലയില്‍

രാത്രി കാടു കയറ്റിയ ചില്ലിക്കൊമ്പന്‍ രാവിലെ വീണ്ടും ജനവാസമേഖലയില്‍

പാലക്കാട്: ഇന്നലെ രാത്രി കാടു കയറ്റിയ ചില്ലികൊമ്പന്‍ എന്ന ആന രാവിലെ വീണ്ടും നാട്ടിലേയ്ക്ക് ഇറങ്ങി. ഇന്നലെ നെല്ലിയാമ്പതി ജനവാസമേഖലയില്‍ എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കൊമ്പന്‍ തിരിച്ചുപോയത്.

നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. നേരത്തെ ചക്കയുടേയും മാങ്ങയുടേയും സീസണ്‍ഡ കാലത്താണ് എത്താറുണ്ടായിരുന്നത്. അടുത്തിടെയായി ആന നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ഇടുക്കിയിലെ ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ കഴിഞ്ഞ ദിവസവും വീട് ആക്രമിച്ചു. 301 കോളനിയിലെ വീടാണ് ഇടിച്ചു പൊളിച്ചത്. കഴിഞ്ഞ ദിവസം പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് അരി ഭക്ഷിച്ചിരുന്നു.

‘തെരുവ് നായകള്‍ കുറുകെ ചാടും, സൂക്ഷിക്കുക’; അപകടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

‘തെരുവ് നായകള്‍ കുറുകെ ചാടും, സൂക്ഷിക്കുക’; അപകടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിരത്തുകളില്‍ തെരുവ് നായകള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ ഭക്ഷണം തേടി റോഡുകളില്‍ കൂട്ടത്തോടെ ഇറങ്ങുന്നത് റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു.

റോഡപകടങ്ങള്‍ക്കു പ്രധാന കാരണം തെരുവ് നായകളാണ്, തെരുവ് നായകള്‍ മൂലം നിരത്തുകളില്‍ 1,376 അപകടങ്ങള്‍ ഉണ്ടായതായും എംവിഡി പറയുന്നു. ‘ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്കള്‍ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. അതിനാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്.’

ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതെന്നും ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്റെ മുന്‍ഭാഗം തകര്‍ന്നു.

മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

ആലപ്പുഴ: റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയയാള്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലായിരുന്നു സംഭവം.

മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ പുറത്തുപോയ ഇയാള്‍ മദ്യപിപിച്ചെത്തി മദ്യക്കുപ്പികൊണ്ട് ശശിധരന്‍ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശിധരന്‍ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആ നാലു സെക്കന്‍ഡിനെ തോല്‍പ്പിച്ചു; നഷ്ടമായ സര്‍ക്കാര്‍ ജോലി തിരിച്ചുപിടിച്ചു, നിഷയ്ക്ക് സ്വപ്‌ന സാഫല്യം

ആ നാലു സെക്കന്‍ഡിനെ തോല്‍പ്പിച്ചു; നഷ്ടമായ സര്‍ക്കാര്‍ ജോലി തിരിച്ചുപിടിച്ചു, നിഷയ്ക്ക് സ്വപ്‌ന സാഫല്യം

കൊച്ചി: കൈയ്യില്‍നിന്ന് തട്ടിമാറ്റപ്പെട്ട സര്‍ക്കാര്‍ ജോലി ആറുവര്‍ഷം ശേഷം നേടിയെടുത്ത് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. കടമക്കുടി പഞ്ചായത്തില്‍ എല്‍ഡി ക്ലാര്‍ക്കായി നിഷ ജോലിയില്‍ പ്രവേശിച്ചു. ഉദ്യോഗസ്ഥര്‍ പറഞ്ഞ നാലു സെക്കന്‍ഡിന്റെ സാങ്കേതിക തടസമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിഷയ്ക്ക് മുന്നില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി നഷ്ടമാക്കിയത്.

2015-ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ 696-ാം റാങ്കുകാരിയായിരുന്നു നിഷ ബാലകൃഷ്ണന്‍. 2018-ല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസംമാത്രം ബാക്കിനില്‍ക്കേ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ തനിക്ക് അര്‍ഹതപ്പെട്ട ഒഴിവ് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് നിഷ റിപ്പോര്‍ട്ട് ചെയ്യിച്ചു. കൂടാതെ 31-ന് വൈകുന്നേരത്തിനു മുന്‍പെങ്കിലും ഒഴിവ് പി എസ് സിയെ അറിയിക്കാന്‍ നഗരകാര്യ ഡയറക്ടറേറ്റ് ഓഫീസിലെത്തി പല തവണ അഭ്യര്‍ഥിക്കുകയും ചെയ്തു.

എന്നാല്‍, ഉദ്യോഗസ്ഥന്‍ ജില്ലാ പി എസ് സി. ഓഫീസര്‍ക്ക് മെയിലയക്കുന്നത് 31-ന് അര്‍ധരാത്രി 12-നാണ്. നാലു സെക്കന്‍ഡുകള്‍കൂടി കഴിഞ്ഞാണ് മെയില്‍ പിഎസ് സി ഓഫീസില്‍ കിട്ടിയതെന്നു ചൂണ്ടിക്കാട്ടി നിഷയ്ക്ക് ജോലി നിഷേധിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം തട്ടിത്തെറിച്ചപ്പോള്‍ പിന്നീടിങ്ങോട്ട് നിഷ നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു. ഹര്‍ജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും തള്ളിയപ്പോഴാണ് നിഷ ഹൈക്കോടതിയെ സമീപിച്ചത്. നിഷയ്ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിര്‍ദേശിക്കുകയും നിഷയെ തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുമായിരുന്നു.

നിഷയുടെ പരാതി അന്വേഷിച്ച ഭരണപരിഷ്‌കാരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നഗരകാര്യ ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു പറ്റിയ വീഴ്ചയാണിതെന്ന് കണ്ടെത്തിയിരുന്നു.

‘ഈ തല കാറ്റുകൊള്ളിക്കരുത്’; എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും

‘ഈ തല കാറ്റുകൊള്ളിക്കരുത്’; എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും

കോട്ടയം: മുന്‍ കാലങ്ങളെപ്പോലെയല്ല ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടുന്ന എഐ കാമറകളെ പറ്റിക്കാന്‍ പലരും പല അടവുകളും പയറ്റാറുണ്ട്. ക്യാമറയെ കബളിപ്പിക്കാന്‍ സഹയാത്രികന്റെ കോട്ടിനുള്ളില്‍ തലയിട്ട് യാത്ര ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്തയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ എന്ന കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.

എംവിഡി കേരളയുടെ കുറിപ്പ്:

പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ, ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലന്‍ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തല്‍ക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അല്‍പം വെളിവ് വരാന്‍ അതല്ലേ നല്ലത്?….