‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണം; ഉത്തരവിട്ട് ഡിജിപി

‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണം; ഉത്തരവിട്ട് ഡിജിപി

കോഴിക്കോട്: തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്.

പോക്‌സോ കേസുകള്‍, നര്‍കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.പരസ്യമായി അശ്ലീല പ്രദര്‍ശനവും സ്ത്രീവിരുദ്ധതയും ക്രിമിനല്‍ കുറ്റങ്ങളും വിളിച്ചുപറയുന്നതായും വരുംതലമുറയുടെ ഭാവി തകര്‍ക്കുന്ന ഈ ക്രിമിനലുകള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ ഉണ്ടായേ തീരൂവെന്നും ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു.

കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചതിന് ശേഷം പിന്നീട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു.

വനിതാ-ശിശു വികസന വകുപ്പാണ് വിനോദിനിയുടെയും മാതാവ് പ്രസീതയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ചിരുന്നത്. ആദ്യ രണ്ട് മാസങ്ങളിലെ തുക മാത്രമാണ് അക്കൗണ്ടിലെത്തിയത്. മാര്‍ച്ച് മുതല്‍ ധനസഹായം മുടങ്ങിയതോടെ കുട്ടിയുടെ പഠനച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും മുന്നോട്ടുപോകുന്നില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിനോദിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് വിനോദ് പറയുന്നു. നിരവധി പരാതികള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് നവംബര്‍ 11-ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

”കേസെടുത്തെങ്കിലും ആശുപത്രി അധികൃതര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വളരെ ചെറിയ ശിക്ഷ മാത്രം ഉറപ്പാക്കുന്നതാണെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല,” വിനോദ് സമകാലിക മലയാളത്തോട് പറഞ്ഞു.

പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരു കൈ നഷ്ടമായ കുട്ടിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് എം എം മഹേശന്‍ (54) ആണ് മരിച്ചത്. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കിടെ വെള്ളിയാഴ്ച രാത്രി എടക്കാട് വെച്ചായിരുന്നു അപകടം.

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ സ്‌കൂളിലും ഒരു മണി മുതല്‍ നാലുമണിവരെ വെള്ളിക്കില്‍ കൈരളി വായനശാലയ്ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനം. സംസ്‌കാരം കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍. അച്ഛന്‍ പരേതനായ സി സി കരുണാകരന്‍ നമ്പ്യാര്‍ (റിട്ട.പ്യൂണ്‍. മൂത്തേടത്ത് സ്‌കൂള്‍) അമ്മ എം എം ശാരദ

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. മിഥുനമാസം ഒന്നാം തീയതി ജൂൺ 15ന് രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.

ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ടബന്ധ കലശം ജൂൺ 15, 16,17 തീയതികളിലായി നടക്കും. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.

മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

നിപ പ്രതിരോധം ശോചനീയം, ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം കള്ളന് ചൂട്ടുപിടിക്കല്‍; വിമര്‍ശിച്ച് പിണറായി

നിപ പ്രതിരോധം ശോചനീയം, ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം കള്ളന് ചൂട്ടുപിടിക്കല്‍; വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശോചനീയമായ നിലയിലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വേണ്ട ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവമാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിപയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ ഇടപെടലിനെ കുറിച്ചല്ല പറയുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യമേഖലയെ ആകെ സജ്ജമാക്കാനും അതിന്റെ ഭാഗമായുള്ള ഇടപെടലുകള്‍ ഉണ്ടാവാനും സാധാരണ ഗതിയില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും എടുക്കേണ്ട മുന്‍കൈ നടപടികള്‍ നിര്‍ഭാഗ്യവശാല്‍ കണ്ടില്ല. കേരളത്ത് അടുത്തകാലത്ത് ഉണ്ടായ ആരോഗ്യമന്ത്രിമാര്‍ ഒന്നും മെഡിക്കല്‍ ബിരുദധാരികള്‍ അല്ല. പക്ഷേ ഏറ്റവും കടുത്ത നിപ ബാധ ഉണ്ടായ ഘട്ടത്തില്‍ പോലും എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിരുന്നത്. ഏതെല്ലാം തരത്തിലുള്ള ഇടപെടല്‍ നടത്തി എന്നതും അറിയാവുന്ന കാര്യമാണ്. നിലവില്‍ ശോചനീയമായ നിലയിലാണ്. ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല. ഇടപെട്ടിട്ടില്ല. ആരോഗ്യമന്ത്രി ഇവിടെ വന്നാല്‍ ബന്ധപ്പെട്ടവരെ ഉണര്‍ത്താന്‍ കഴിയും. ഇടപെടലുകള്‍ക്ക് സാധ്യത ഉണ്ട്. ഇത് ശരിയായ രീതിയല്ല. നിപയുടെ ഗൗരവ സ്വഭാവം അറിയാവുന്നതാണ്. ജാഗ്രതയുടെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണ്ടതാണ്.’- പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നത്. വിചിത്രമായ പരസ്യ പ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് ഉണ്ടായത്. നിയമനം അറിയില്ല എന്നാണ് പറഞ്ഞത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് ഉണ്ടാവുക. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ഹാജരായ ഒരു അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് ഒരു തരത്തില്‍ കള്ളന് ചൂട്ടുപിടിക്കല്‍ ആയിപ്പോയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. 1,09,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 13,665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. ഈ ട്രെന്‍ഡ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2500 രൂപയാണ് വര്‍ധിച്ചത്.

മൂന്ന് ദിവസത്തിനിടെ 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ വില ഉരാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്.

അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.