by Midhun HP News | Mar 31, 2026 | Latest News, കേരളം
പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് & സിന്ധ് ബാങ്കിൽ ജോലി നേടാൻ അവസരം. ലോക്കൽ ബാങ്ക് ഓഫീസർ (JMGS-I) തസ്തികയിൽ 1000 ഒഴിവുകളാണ് ഉള്ളത്.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20.
യോഗ്യതാ മാനദണ്ഡങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കൂടാതെ, ഷെഡ്യൂൾഡ് കോമേഴ്ഷ്യൽ ബാങ്ക് അല്ലെങ്കിൽ റീജണൽ റൂറൽ ബാങ്കിൽ ഓഫീസറായി കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
2026 മാർച്ച് 1ന് കുറഞ്ഞ പ്രായം 20 വയസും പരമാവധി 30 വയസും ആയിരിക്കണം.
(ജനനത്തിയതി 1996 മാർച്ച് 2നും 2006 മാർച്ച് 1നും ഇടയിൽ). സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷ,സ്ക്രീനിങ്,വ്യക്തിഗത അഭിമുഖം,പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും. എഴുത്ത് പരീക്ഷ ഓൺലൈനായി ആകും നടത്തുക. 120 ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാകുക. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം ആയിരിക്കും. അകെ 120 മിനിറ്റ് സമയം ലഭിക്കും. പരീക്ഷയുടെ പാറ്റേൺ ഇങ്ങനെ ആണ്.
ഇംഗ്ലീഷ് – 30 ചോദ്യങ്ങൾ
ബാങ്കിങ് നോളജ് – 40 ചോദ്യങ്ങൾ
ജനറൽ അവയർനെസ്/ഇക്കണോമി – 30 ചോദ്യങ്ങൾ
കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് – 20 ചോദ്യങ്ങൾ
അപേക്ഷകൾ മാർച്ച് 31 മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://punjabandsind.bank.in/system/uploads/recruitment.pdf
by Midhun HP News | Mar 31, 2026 | Latest News, കേരളം
തൃശൂര്‍: പൂരങ്ങളുടെ മാതാവായി അറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് സമാപനം. അടുത്തവര്‍ഷത്തെ പൂരം കുറിച്ച് ആറാട്ടുപുഴ ശാസ്താവ് ഉപചാരം ചൊല്ലിയതോടെ ഇന്നു രാവിലെയാണ് പൂരത്തിന് സമാപനമായത്. അടുത്ത വര്‍ഷം 1445ാമത് ആറാട്ടുപുഴ പൂരമാണ് നടക്കുക. 1202 മീനം 6 (2027 മാര്‍ച്ച് 20) ശനിയാഴ്ചയാണ് അടുത്തപൂരം.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പുരം ഇന്നു പുലര്‍ച്ചെ മന്ദാരം കടവിലെ ആറാട്ടോടെയാണ് സമാപിച്ചത്. രാത്രി പന്ത്രണ്ടരയോടെ കടലാശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യമായി ആറാടിയത്. വിഷഹാരിയായ ദേവി ആറാടുന്നതോടെ പുഴയിലെ വിഷമാലിന്യങ്ങള്‍ നീങ്ങും എന്നാണ് വിശ്വാസം. തുടര്‍ന്ന് മറ്റു ദേവീദേവന്‍മാരും ആറാടി.
അവസാനമായി തൃപ്രയാര്‍ തേവരും ചേര്‍പ്പ് ഭഗവതിയും കൂടിയാറാടിയതോടെ തൃപ്രയാര്‍തേവര്‍ മടക്കയാത്ര ആരംഭിച്ചു. പൂരത്തിന്റെ അധ്യക്ഷനായ ആറാട്ടുപുഴ ശാസ്താവ് തേവരെ ഏഴുകണ്ടം വരെ അനുഗമിച്ച് യാത്രയാക്കി. ദേവിമാര്‍ക്ക് അഞ്ചുകണ്ടം വരെ ചെന്ന് യാത്രയയപ്പുനല്‍കി.
മേളങ്ങളുടേയും ആചാരവിശേഷങ്ങളുടെ സംഗമഭൂമിയാണ് ആറാട്ടുപുഴപാടം. പൂരത്തിനായി മുപ്പത്തിമുക്കോടി ദേവകളും യക്ഷോരഗരാക്ഷസന്‍മാരും യക്ഷിഗന്ധര്‍വ്വകിന്നരന്‍മാരും പരേതാത്മക്കളും കൂടി എത്തിച്ചേരുമെന്നാണ് വിശ്വാസം.


by Midhun HP News | Mar 31, 2026 | Latest News, കേരളം
ദുബൈ: കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.
കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്.
ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം തുടര്‍ച്ചയായി എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് അല്‍ സാല്‍മിക്ക് നേരെയുള്ള ആക്രമണം.
by Midhun HP News | Mar 31, 2026 | Latest News, കേരളം
തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും. നാളെ മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സ്ഗിനേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുക. കൂടാതെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും എഫ്എംസിജി ഉത്പന്നങ്ങളും പ്രത്യേക നിരക്കില്‍ ലഭ്യമാക്കും.
സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.
1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾ പ്രവർത്തിക്കില്ല.
by Midhun HP News | Mar 31, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട മഴ പല ജില്ലകളിലും തുടരുമ്പോഴും ചൂടിനു കുറവില്ല. പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Mar 31, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഉത്സവത്തിന്റെ ഒന്‍പതാം ദിവസമാണ് പള്ളിവേട്ട. രാത്രി 8.30നു അത്താഴപൂജയ്ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂര്‍ത്തിയാക്കിയ ശേഷമാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്.
വാദ്യമേളങ്ങളും തീവെട്ടികളും ഇല്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്. വെളിനെല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയാണ് തിടമ്പേറ്റുന്നത്.
പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 10നു സന്നിധാനത്ത് എത്തിയ ശേഷം ഹരിവരാസനം. ഈ ദിവസം തിടപ്പള്ളിയോടു ചേര്‍ന്നുള്ള മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം.
ബുധനാഴ്ചയാണ് ആറാട്ട്. രാവിലെ ഒന്‍പതിനു സന്നിധാനത്തു നിന്നു പമ്പയിലേക്ക് ആറാട്ടിനായി ആനപ്പുറത്ത് എഴുന്നള്ളിപ്പ് പുറപ്പെടും. 10.30നും 11.30നും ഇടയിലാണ് പമ്പാനദിയില്‍ പ്രത്യേകം തയ്യാറാക്കിയ കടവില്‍ ആറാട്ട്.
ആറാട്ടിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലില്‍ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഭക്തര്‍ക്ക് പറയിടാനുള്ള സൗകര്യമുണ്ടാകും. 3.30ഓടെ നീലിമലപ്പാത വഴി സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങും.
വൈകീട്ട് ഏഴ് മണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്നു കൊടിയിറക്കും. 10നു നട അടയ്ക്കും. ആറാട്ട് ദിനമായ ബുധനാഴ്ച രാവിലെ 8 മണിക്കു ശേഷം പടി ചവിട്ടാന്‍ അനുവദിക്കില്ല. രാത്രി ഏഴിനു ശേഷമായിരിക്കും ദര്‍ശനം.
Recent Comments