മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക. ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ട ബന്ധ കലശം ജൂൺ, 15, 16,17 തീയതികളിലായി നടക്കും. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.

മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം കെ എസ് എൽ യു സംസ്ഥാന കമ്മിറ്റി അംഗം എം. മാധവൻകുട്ടി ഉത്ഘാടനം ചെയ്തു. കെ എസ് എൽ യു താലൂക്ക് പ്രസിഡൻ്റ് പ്രസീത പ്രസന്നൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ താലൂക്കിലെ മുതിർന്ന ലൈബ്രേറിയന്മാരെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ ലൈബ്രേറിയന്മാരുടെ മക്കളെയും ആദരിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി വാൽസല്യം അനാഥാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും സംഭാവന ചെയ്തു. ഒപ്പം പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു.

പ്രസിഡൻ്റ്: ഷബീന
സെക്രട്ടറി: രജ്ഞിനി
വൈസ് പ്രസിഡൻ്റ്: ലതിക
ജോ.സെക്രട്ടറി: ലിൻ്റ

ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

സോമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

‘രോഗം സാരമായി ബാധിച്ചിരിക്കുന്നു, ദയവായി പരിഹാസങ്ങള്‍ ഒഴിവാക്കണം’; രേണുവിന് കാന്‍സറാണെന്ന് വെളിപ്പെടുത്തി ഫിറോസ്

‘രോഗം സാരമായി ബാധിച്ചിരിക്കുന്നു, ദയവായി പരിഹാസങ്ങള്‍ ഒഴിവാക്കണം’; രേണുവിന് കാന്‍സറാണെന്ന് വെളിപ്പെടുത്തി ഫിറോസ്

സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ്. നേരത്തെ സുധിയുടെ പേരില്‍ രേണുവിനും കുടുംബത്തിനും വീട് വച്ചു നല്‍കാന്‍ നേതൃത്വം വഹിച്ചത് ഫിറോസായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് രേണവുവിന്റെ രോഗാവസ്ഥയെക്കുറിച്ച് ഫിറോസ് പങ്കുവച്ചത്.

രേണു ചെറുതല്ലാത്ത രോഗത്തോട് പൊരുതുകയാണെന്നാണ് ഫിറോസ് പറയുന്നത്. എന്ത് രോഗമാണെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക് ഫിറോസ് നല്‍കിയ മറുപടി കാന്‍സര്‍ ആണെന്നായിരുന്നു. രേണുവിന് കാന്‍സര്‍ ആണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് രേണു പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോയും രേണു പങ്കുവച്ചിരുന്നു. ഫിറോസിന്റെ വാക്കുകളിലേക്ക്:

സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവര്‍ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവര്‍.

ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് സന്തോഷം നല്‍കുന്ന റീലുകളും വിഡിയോകളും അവര്‍ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവര്‍ ആഘോഷിക്കട്ടെ.

അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.

അവര്‍ക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കില്‍ അവരുടെ വിഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തൂ. ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാര്‍ത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവര്‍ വിജയിക്കട്ടെ.

ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു

ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.

കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.