‘പീക്ക് മണിക്കൂറുകളില്‍ അത്യാവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്’; മുന്നറിയിപ്പുമായി കെഎസ്ഇബി

‘പീക്ക് മണിക്കൂറുകളില്‍ അത്യാവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്’; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് മണിക്കൂറുകളില്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ളതാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍നിന്നുള്ളതാണ്. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്.

അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യുമ്പോള്‍ ഭൂമിയുടെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി നാം ചുവടുവയ്ക്കുകയാണ്.

അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ സ്വിച്ചോഫ് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്താം. പ്രകൃതിയെ സംരക്ഷിക്കാം, പണവും ലാഭിക്കാം.

ചൂടും അസ്വസ്ഥതയും; 7 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില, മുന്നറിയിപ്പ്

ചൂടും അസ്വസ്ഥതയും; 7 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അമ്മയോടു പിണങ്ങി, 11 കാരി വീടു വിട്ടിറങ്ങി; ഒടുവിൽ…

അമ്മയോടു പിണങ്ങി, 11 കാരി വീടു വിട്ടിറങ്ങി; ഒടുവിൽ…

കോട്ടയം: അമ്മയോടു പിണങ്ങി വീടു വിട്ടു പോയ 11കാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു പൊലീസുകാർ. അതിരമ്പുഴയിലാണ് സംഭവം. അമ്മയോടു പിണങ്ങി അച്ഛൻ ജോലി ചെയ്യുന്ന അങ്കമാലിക്ക് പോകാനായാണ് കുട്ടി വീടു വിട്ടത്.

പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാനായി ഇവരുടെ വീട്ടിൽ മുൻപ് പൊലീസ് എത്തിയപ്പോൾ കുട്ടിയുടെ അമ്മ അതിലൊരു പൊലീസുകാരന്‍റെ ഫോൺ നമ്പർ വാങ്ങി വച്ചിരുന്നു. ഇതാണ് നിർണായക ഘട്ടത്തിൽ കുട്ടിയെ കണ്ടെത്താൻ തുണച്ചത്. കുട്ടിയെ കാണാതായതോടെ ഈ നമ്പരിലേക്ക് അമ്മ വിളിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ വിവി ബാല​ഗോപാൽ, അജിത്ത് എം വിജയൻ എന്നീ പൊലീസുകാരാണ് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്. ബാല​ഗോപാലിന്‍റെ നമ്പറിലേക്കാണ് അമ്മ വിളിച്ചത്.

അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി

തിരുവനന്തപുരം: അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. കേരള സ്റ്റേറ്റ് ആന്‍ഡ് സബ് ഓര്‍ഡിനേറ്റ് റൂള്‍സിന്റെ 39ാം വ്യവസ്ഥയിലെ സവിശേഷാധികാരം ഉപയോഗിച്ചാണ് ജോലി നല്‍കുക. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണമാണ് ജോലി നഷ്ടമായത്.

ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി ഒഴിവു റിപ്പോര്‍ട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട നിഷ ബാലകൃഷ്ണനു നിയമനം നല്‍കുന്നതിനു സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് 2018 മാര്‍ച്ച് 31 ന് അവസാനിച്ച എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിഷ ബാലകൃഷ്ണന് 4 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണു ജോലി നഷ്ടമായത്. മാര്‍ച്ച് 28 ന് കൊച്ചി കോര്‍പറേഷനില്‍ നിന്ന് അറിയിച്ച ഒഴിവ് 3 ദിവസമുണ്ടായിട്ടും തിരുവനന്തപുരം നഗരകാര്യ ഡയറക്ടറുടെ ഓഫിസില്‍ നിന്നു പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്തത് 31 ന് അര്‍ധരാത്രി 12 നാണ്. ഇ മെയില്‍ പിഎസ്സിക്ക് ലഭിച്ചതാകട്ടെ 12.04 നും. ഏപ്രില്‍ ഒന്നിനു പുതിയ പട്ടിക നിലവില്‍ വന്നതിനാല്‍ പിഎസ്സി നിയമനം നിഷേധിക്കുകയായിരുന്നു.

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്ഡേഷന്‍ നടത്താനാണ് വകുപ്പുതല തീരുമാനം. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്ഡേഷന്‍ മാത്രമായി നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല; മസ്റ്ററിങ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്‌ഡേഷനില്‍ നിന്നും കേരളത്തിന് മാറിനില്‍ക്കാനാവില്ല.

അത്തരമൊരു സാഹചര്യത്തില്‍ ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്‌ഡേഷന്‍ നടത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്‌ഡേഷന്‍ മാത്രമായി നടത്തുന്നതാണ്.

റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നതു കണക്കിലെടുത്ത് മസ്റ്ററിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 10-3-2024 വരെയാണ് ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് മാസത്തിലും ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് ആ മാസം റേഷന്‍ വിതരണത്തിന് പ്രവൃത്തിസമയം ക്രമീകരിച്ചു. എന്നിട്ടും വേഗതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിയത്.