കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്ഡേഷന്‍ നടത്താനാണ് വകുപ്പുതല തീരുമാനം. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്ഡേഷന്‍ മാത്രമായി നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

കെ റൈസ് വിതരണം 12 മുതല്‍; ജയ അരി 29 രൂപ; മട്ടയും കുറവയും 30 രൂപ

റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല; മസ്റ്ററിങ് നിര്‍ത്തിവെച്ചതായി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്‌ഡേഷനില്‍ നിന്നും കേരളത്തിന് മാറിനില്‍ക്കാനാവില്ല.

അത്തരമൊരു സാഹചര്യത്തില്‍ ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്‌ഡേഷന്‍ നടത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്‌ഡേഷന്‍ മാത്രമായി നടത്തുന്നതാണ്.

റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നതു കണക്കിലെടുത്ത് മസ്റ്ററിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 10-3-2024 വരെയാണ് ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് മാസത്തിലും ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് ആ മാസം റേഷന്‍ വിതരണത്തിന് പ്രവൃത്തിസമയം ക്രമീകരിച്ചു. എന്നിട്ടും വേഗതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിയത്.

ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന റൂട്ടായ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള മെട്രോ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ വച്ച് ഓണ്‍ലൈനായി കൊച്ചി മെട്രോ അടക്കം രാജ്യത്തെ വിവിധ മെട്രോ സര്‍വീസുകള്‍ മോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയ്‌ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പുനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടേയും ഫ്‌ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിച്ചത്.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെര്‍മിനല്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്.ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.

38 ഡിഗ്രി സെല്‍ഷ്യസ് വരെ; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

38 ഡിഗ്രി സെല്‍ഷ്യസ് വരെ; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( ബുധന്‍, വ്യാഴം) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നി ജില്ലകളില്‍ 37°C വരെയും കാസര്‍കോട് ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,760 രൂപയായി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2200 രൂപയിലധികമാണ് ഉയര്‍ന്നത്. ഇന്നലെ പവന് 47,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്.

വിമാനത്തിനുള്ളിൽ നിന്നും 2 കോടിയുടെ സ്വർണം പിടികൂടി

വിമാനത്തിനുള്ളിൽ നിന്നും 2 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സ്വര്‍ണം പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.