by liji HP News | Mar 5, 2024 | Latest News, കേരളം
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ.കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ് നിബിൻ. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്ത്വച്ചാണ് ആക്രമണം നടന്നത്. നിബിനൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരുക്കേറ്റ മലയാളികൾ. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോർട്ട്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.
by liji HP News | Mar 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ പുഃനക്രമീകരിച്ച സമയ ക്രമത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമായിരിക്കും പ്രവര്‍ത്തിക്കുക.
ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.
by liji HP News | Mar 5, 2024 | Latest News, കേരളം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷന്‍ ഡീലേഴ്സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ സംസ്ഥാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് റേഷന്‍ ഡീലേഴ്സ് കോ-ഓഡിനേഷന്‍ നേതാക്കള്‍ അറിയിച്ചു. ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്
കണ്ടെത്തുന്നതിന്ന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി കൊണ്ട് ക്ഷേമനിധിയെ സംരക്ഷിക്കുക, പെന്ഷന് 5000 രൂപയായും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളും വര്‍ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
by liji HP News | Mar 5, 2024 | Latest News, കേരളം
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തോമസ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൂവരണി കൊച്ചു കൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. വെട്ടേറ്റ് മരിച്ച നിലയില്‍ കട്ടിലിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ കാര്യമായ പരിക്കേറ്റിട്ടുണ്ട്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by liji HP News | Mar 5, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതു ചുരണ്ടാന്‍ വരുമോ?’ സുരേഷ് ഗോപി ചോദിച്ചു.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം പള്ളിയിലെത്തി സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.
by liji HP News | Mar 4, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2023ല്‍ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. ഇത് രൂപീകരിച്ചതിനു ശേഷമുള്ള സര്‍വകാല റെക്കോര്‍ഡ് ആണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.
കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ല്‍ 18.97 ശതമാനം വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി.
2022ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയതെങ്കില്‍ 2023ല്‍ ഇത് 6,49,057 പേരായി വര്‍ധിച്ചു. വിദേശ സഞ്ചാരികളുടെ വരവില്‍ 87.83 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ല്‍ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മന്ത്രി അറിയിച്ചു.
Recent Comments