സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. ആറുദിവസത്തിനിടെ 560 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.

കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ് ടു ലൈവ് ഫോണ്‍ -ഇന്‍ ക്ലാസുകള്‍; വിശദാംശങ്ങള്‍

കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ് ടു ലൈവ് ഫോണ്‍ -ഇന്‍ ക്ലാസുകള്‍; വിശദാംശങ്ങള്‍

തിരുവനന്തപുരം: പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന കൈറ്റ് വിക്ടേഴ്സിന്റെ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ ഇന്ന് (വ്യാഴാഴ്ച) മുതല്‍. പത്താം ക്ലാസിന്റെ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ 24 മുതലും ആരംഭിക്കും.

ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണുണ്ടായിരിക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍, പന്ത്രണ്ടിന് മലയാളം, രണ്ടിന് അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23 രാവിലെ പത്തിന് പ്ലസ്ടു ഇംഗ്ലീഷ്, പന്ത്രണ്ടിന് പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടിന് ഇക്കണോമിക്സ്.

24 രാവിലെ പത്തു മണിക്ക് എസ്എസ്എല്‍സി കെമിസ്ട്രി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഫിസിക്സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദിയും 26 രാവിലെ 10 മുതല്‍ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം നാലിന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് പന്ത്രണ്ടിന് എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സും രണ്ടിന് ബയോളജിയും 27 രാവിലെ പത്ത് മണിക്ക് എസ്എസ്എല്‍സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലസ്ടു ഫിസിക്സ്, വൈകുന്നേരം നാലിന് ഹിസ്റ്ററിയും 28 രാവിലെ പത്തിന് പ്ലസ് ടു ഹിന്ദി, പന്ത്രണ്ട് മണിക്ക് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്സുമാണ് തത്സമയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; ഇനി ഒന്‍പത് നാള്‍ വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെ സംഗമ വേദി

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; ഇനി ഒന്‍പത് നാള്‍ വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെ സംഗമ വേദി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

കൊടിയേറ്റ ചടങ്ങിന് ശേഷം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവ കലാ പരിപാടികള്‍ക്ക് തുടക്കമായി. വേദിയില്‍ ദേവസ്വം ചെയര്‍മാന്‍ ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരള കലാമണ്ഡലം മേജര്‍സെറ്റ് അവതരിപ്പിച്ച കഥകളിയില്‍ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ആശാന്‍ നളചരിതം ( മൂന്നാം ദിവസം) കഥയിലെ ബാഹുകനായി രംഗത്തെത്തി. ഇനി ഒന്‍പത് നാള്‍ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെ സംഗമ വേദിയാകും.

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണത്തോടെ സഹകരിക്കാതെ ബന്ധുക്കൾ

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണത്തോടെ സഹകരിക്കാതെ ബന്ധുക്കൾ

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ ബന്ധുക്കള്‍. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യമില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുമ്പൊന്നും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.

തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാട് പ്രശ്‌നപരിഹാരത്തിനെത്തിയ എസ്‌ഐക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്‌ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍. മര്‍ദ്ദനത്തില്‍ എസ്‌ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്.

ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.

31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും, സംസ്ഥാനത്ത് പട്ടയമേള ഇന്ന്

31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും, സംസ്ഥാനത്ത് പട്ടയമേള ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിലാണ് ഉദ്ഘാടനം.

മുഴുവന്‍ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ആര്യനാട് വി കെ ഓഡിറ്റോറിയം, കൊല്ലത്ത് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ആലപ്പുഴയില്‍ എസ്ഡിവി സെന്റിനറി ഹാള്‍, കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാള്‍, ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാള്‍, എറണാകുളത്ത് ഏലൂര്‍ മുനിസിപ്പല്‍ ഹാള്‍, പാലക്കാട് മേഴ്സി കോളേജ് ഓഡിറ്റോറിയം, മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കോഴിക്കോട് കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം, വയനാട് കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാള്‍, കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ്, കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പട്ടയമേളകള്‍ നടക്കുന്നത്.