രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണത്തോടെ സഹകരിക്കാതെ ബന്ധുക്കൾ

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണത്തോടെ സഹകരിക്കാതെ ബന്ധുക്കൾ

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ ബന്ധുക്കള്‍. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യമില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുമ്പൊന്നും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.

തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാട് പ്രശ്‌നപരിഹാരത്തിനെത്തിയ എസ്‌ഐക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്‌ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍. മര്‍ദ്ദനത്തില്‍ എസ്‌ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്.

ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.

31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും, സംസ്ഥാനത്ത് പട്ടയമേള ഇന്ന്

31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും, സംസ്ഥാനത്ത് പട്ടയമേള ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിലാണ് ഉദ്ഘാടനം.

മുഴുവന്‍ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ആര്യനാട് വി കെ ഓഡിറ്റോറിയം, കൊല്ലത്ത് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ആലപ്പുഴയില്‍ എസ്ഡിവി സെന്റിനറി ഹാള്‍, കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാള്‍, ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാള്‍, എറണാകുളത്ത് ഏലൂര്‍ മുനിസിപ്പല്‍ ഹാള്‍, പാലക്കാട് മേഴ്സി കോളേജ് ഓഡിറ്റോറിയം, മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കോഴിക്കോട് കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം, വയനാട് കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാള്‍, കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ്, കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പട്ടയമേളകള്‍ നടക്കുന്നത്.

ഫിയോകിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക

ഫിയോകിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക

ഫെബ്രുവരി 23 മുതൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്‌നേഹികളോടും പൊതുസമൂഹത്തോടും കാണിക്കുന്ന അവഹേളനമാണിതെന്നും ഫെഫ്ക പറഞ്ഞു. നിലപാട് പുനഃപരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു

ഫിയോകിന്റെ തീരുമാനത്തെ എതിർത്ത് നേരത്തെ നിർമാതാക്കളും വിതരണക്കാരും രംഗത്തുവന്നിരുന്നു. പെബ്രുവരി 22ന് തീയറ്ററുകളിൽ എത്തേണ്ട മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെയും തുടർന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു

സിംഗിൾ സ്‌ക്രീൻ തീയറ്ററുകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞാണ് ഫിയോകിന്റെ സമരപ്രഖ്യാപനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ പേരിൽ കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റർ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റർ ഉടമകളാണ്. പ്രൊജക്റ്ററിൻറെ വില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. 42 ദിവസം തിയറ്റർ പ്രദർശനം കഴിഞ്ഞിട്ടേ സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണെന്നും ഫിയോക് പറഞ്ഞിരുന്നു.

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

കൊച്ചി: ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ് ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിസിയുടെ റിപ്പോർട്ട്

മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിസിയുടെ റിപ്പോർട്ട്

കേരള സർവകലാശാല സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വൈസ് ചാൻസലറുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷ ആകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു

ചട്ടലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസലറുടെ അസാന്നിധ്യത്തിൽ തനിക്ക് അധ്യക്ഷയാകാമെന്ന് മന്ത്രി വാദിച്ചതായും വിസിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലായിരുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വിസി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലക്കുള്ള നോമിനികളുടെ പേര് കൈമാറുകയും ചെയ്തു.