ഓയൂരില്‍ കണ്ടത് പൊലീസിന്റെ അന്വേഷണ മികവ്; പ്രശംസിച്ച് മുഖ്യമന്ത്രി

ഓയൂരില്‍ കണ്ടത് പൊലീസിന്റെ അന്വേഷണ മികവ്; പ്രശംസിച്ച് മുഖ്യമന്ത്രി

പാലക്കാട്: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നത്. പൊലിസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് കൃത്യമായി എത്തുന്നതിന് ഇടായാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായകമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. മുഖ്യപ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. അതിന്റെ വിശദകാര്യങ്ങള്‍ പൊലീസ് തന്നെ പറയും. നല്ല രീതിയിലുള്ള അന്വേഷണമാണ് അതുമായി ബന്ധപ്പെട്ട് നടന്നത്. പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് ഇവരിലേക്ക് കൃത്യമായി എത്തുന്നതിന് ഇടയാക്കിയത്. സാധാരണ നിലയില്‍ പെട്ടന്ന് തങ്ങളിലേക്ക് എത്തില്ലെന്ന വിശ്വാസമാണ് പ്രതികള്‍ ഉണ്ടായിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. കൃത്യമായ നിരീക്ഷണത്തിലൂടെ തന്നെ പൊലീസിന് അവരിലേക്ക് എത്താന്‍ കഴിഞ്ഞു. നല്ല ആത്മാര്‍ഥതയോടെ, അര്‍പ്പണമനോഭാവത്തോടെ പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഇതിലുള്ള പ്രത്യേകത. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിലെ പ്രതികളെ പിടികൂടാനും കഴിഞ്ഞു’

‘ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സംഭവങ്ങളുണ്ടായ ഉടനെയോ. അടുത്ത നിമിഷത്തിലോ, മണിക്കൂറിലോ ചിലപ്പോള്‍ കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞെന്ന് വരില്ല. കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്ക് എത്താന്‍ കഴിയുക. അതിനാവശ്യമായ തെളിവുകളും വേണം. വെറുതെ ഒരാളെ കസ്റ്റഡിയിലെടുത്തുവെന്ന് ഒരു പരാതിക്ക് പിന്നീട് ഇടയാകാനും പാടില്ല. ചിലരിലുണ്ടായ ഒരു പ്രവണത അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്താന്‍ തയ്യാറാവുന്നതാണ്. കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്താന്‍ വേണ്ടി പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ ഞാന്‍ പത്രസമ്മേളനത്തില്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് അതിനെ മലയാളിയുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടാണ് കണ്ടത്’
‘നമ്മുടെ നാട്ടില്‍ അധികമുണ്ടായിട്ടില്ലാത്ത പണം ലഭിക്കുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുക എന്നിട്ട് മോചനദ്രവ്യം ആവശ്യപ്പെടുക അങ്ങനെ ചില സംഭവങ്ങള്‍ മറ്റ് പലയിടങ്ങളില്‍ നടക്കുന്നുണ്ട്. അത് നമ്മുടെ കേരളത്തിലുണ്ടാവുകയാണ്. അങ്ങനെ ഒരുഘട്ടത്തില്‍ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാടാകെ. കുട്ടിയെ കണ്ടെത്താനാവാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ അതിന്റെ അര്‍ഥം എന്താണ്?. ഇവിടെ അതിനൊന്നും സമയമായിട്ടില്ല. അതൊക്കെ ഒരു കൃത്യമായ രാഷ്ട്രീയമുതലെടുപ്പ് മാത്രമായേ ഇപ്പോള്‍ കാണാന്‍ പറ്റുകയുള്ളു’.

കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ അനുപമ 5 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർ

കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ അനുപമ 5 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർ

ഓയൂർ കേസിൽ അറസ്റ്റിലായ അനുപമ “അനുപമ പത്മൻ’ എന്ന പേരിൽ 5 ലക്ഷം സബ്സ്ക്രൈബേഴ്‌സുള്ള യുട്യൂബർ. ഇതിൽ നിന്നും നല്ല വരുമാനം ലഭിച്ചിരുന്ന അനുപമയ്ക്ക് ഈയിടെ കോപ്പി റൈറ്റിന്റെ പേരിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു എന്നറിയുന്നു. ഇതോടെ ഈ വരുമാനം നിലച്ചു എന്നും പറയുന്നു. ഇതുവരെ 381 വിഡിയോ പോസ്‌റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപാണ് അവസാന വിഡിയോ.
തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വിഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതിൽ ഏറ്റവും അവസാനത്തേതിൽ ഒന്ന്.

വളർത്തുനായ്ക്കളെ ഇഷ്ട‌പ്പെടുന്നയാളായ അനുപമ, അതോടൊപ്പമുള്ള വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്‌റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാവില്ലെന്ന് കമ്പനികള്‍; കെഎസ്ഇബിക്ക് തിരിച്ചടി

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാവില്ലെന്ന് കമ്പനികള്‍; കെഎസ്ഇബിക്ക് തിരിച്ചടി

തിരുവനന്തപുരം: കുറഞ്ഞ നിരക്കിന് ഇനി കരാറുകള്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതോടെ കെഎസ്ഇബിക്ക് തിരിച്ചടി. 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കുന്നതില്‍ തിരിച്ചടിയായതോടെ അധിക നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നിര്‍ബന്ധിതരായേക്കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ഇതിനകം 203 കോടിയോളം രൂപയുടെ അധിക ബാധ്യത വന്നെന്ന് കെഎസ്ഇബി കമ്മിഷനെ അറിയിച്ചു. ഒരുവര്‍ഷ നഷ്ടം 406 കോടിയാവും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ ഹിയറിംഗിലാണ് മുന്‍ കരാര്‍ പ്രകാരം കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാകില്ലെന്ന് കമ്പനികള്‍ നിലപാടറിയിച്ചത്. ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ കമ്മിഷന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജോതിലാല്‍ കമ്മിഷനിലെത്തി കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. 2003 കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം ചട്ട പ്രകാരം കരാര്‍ പുനഃസ്ഥാപിക്കാന്‍ കമ്മിഷന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന് പുറത്തുള്ള നാല് കമ്പനികളില്‍ നിന്ന് കെഎസ്ഇബി ദീര്‍ഘകാലമായി 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു. 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ ടെണ്ടര്‍ നടപടികളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെയ് മാസം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചിരുന്ന കരാറിന്റെ ആവശ്യകത മനസ്സിലാക്കിയ സര്‍ക്കാര്‍, ഒക്ടോബര്‍ 4ന് മന്ത്രിസഭ ചേര്‍ന്ന് കരാര്‍ പുതുക്കാന്‍ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വന്‍ സാമ്പത്തിക ബാധ്യതയുടെ കൂടി സാഹചര്യത്തിലാണ് റദ്ദാക്കിയ കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി അപേക്ഷ നല്‍കിയത്.

സ്വര്‍ണ വിലയില്‍ കുതിപ്പ്

സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. അറുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി.
കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു.

പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു; മൊഴികളില്‍ വൈരുധ്യം, വ്യക്തത തേടി പൊലീസ്

പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു; മൊഴികളില്‍ വൈരുധ്യം, വ്യക്തത തേടി പൊലീസ്

തിരുവനന്തപുരം: ഓയൂരില്‍നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്.

ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ ചില ചോദ്യങ്ങളില്‍ ഉത്തരം നല്‍കിയില്ല. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയത് പണം കണ്ടെത്താനായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു.

കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴ് നല്‍കിയത്. പത്മകുമാറിന്റെ മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനല്‍കിയില്ല. ഒരു വര്‍ഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്.

അതേസമയം ആരുമായും പത്മകുമാര്‍ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കേബിള്‍ ടിവി ബേക്കറി ബിസിനസ്സ് നടത്തിയിരുന്നു. ചിറക്കരയില്‍ പത്മകുമാറിനു ഫാമുണ്ട്. പത്മകുമാറിന് തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. പൊലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങള്‍ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു.

പത്മകുമാറിനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരാനാണ് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് രാവിലെ ക്യാപ്‌നിലേക്ക് തിരികെ എത്താന്‍ നിര്‍ദേശം നല്‍കിയതായുമാണ് വിവരം. ഇന്നലെ രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ചോദ്യചെയ്യല്‍ നീണ്ടതോടെ വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. പദ്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. അതുകൊണ്ട് തന്നെ മൊഴികളില്‍ വ്യക്തത വന്നതിന് ശേഷം വാര്‍ത്തസമ്മേളനം മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍നിന്നാണ് ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വൈക്കത്തഷ്ടമി; നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകൾക്ക് വൈക്കം റോ‍ഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. നാളെ മുതൽ ആറാം തീയതി വരെ നാല് ദിവസമാണ് സ്റ്റോപ്പ് അനുവദിച്ചതെന്നു റെയിൽവേ വ്യക്തമാക്കി. ഒരു മിനിറ്റായിരിക്കും ഇവിടെ ട്രെയിനുകൾ നിർത്തുക.

ട്രെയിൻ നമ്പർ 16650 നാ​ഗർകോവിൽ ജങ്ഷൻ- മം​ഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസ് രാവിലെ 9.50, 16649 മം​ഗലാപുരം സെൻട്രൽ- നാ​ഗർകോവിൽ ജങ്ഷൻ പരശുറാം എക്സ്പ്രസ് ഉച്ചയ്ക്ക് 2.55, 16301 ഷൊർണൂർ ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് വൈകീട്ട് 6.15, തിരുവനന്തപുരം സെൻട്രൽ- എറണാകുളം ജങ്ഷൻ വഞ്ചിനാട് എക്സ്പ്രസ് രാത്രി 9.32.

ഈ മാസം അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതി ആറാട്ട്.

നാളെ രാത്രി 11 മുതൽ ആറാം തീയതി രാവിലെ എട്ട് മണി വരെ വൈക്കം ന​ഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. പ്രദേശത്ത് മദ്യ വിൽപ്പന കടകൾ തുറക്കാനം പ്രവർത്തിക്കാനോ പാടില്ല.