കച്ചവടക്കാര്‍ക്ക് ആശ്വാസം, വിവാദ ‘ഗ്യാസ് ഉത്തരവ്’ തിരുത്തി പൊലീസ്

കച്ചവടക്കാര്‍ക്ക് ആശ്വാസം, വിവാദ ‘ഗ്യാസ് ഉത്തരവ്’ തിരുത്തി പൊലീസ്

കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പുതിയ നിര്‍ദേശം. നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് നിര്‍ദേശം.

കച്ചവടക്കാര്‍ ഭക്ഷണം മറ്റിടങ്ങളില്‍ വച്ച് പാചകം ചെയ്തശേഷം കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നുമാണ് പൊലീസ് നേരത്ത നല്‍കിയ നോട്ടിസില്‍ പറഞ്ഞിരുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പൊലീസ് നോട്ടിസില്‍ പറയുന്നു. പരിശോധനകള്‍ക്ക് ശേഷം തൊഴിലാളികള്‍ക്ക് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് സ്റ്റേഷനില്‍ നിന്ന് നല്‍കും. അതിനായി തൊഴിലാളികള്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. പൊലീസ് നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറയുന്നു. ഈ മാസം ഏഴിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ച് നടക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു പൊലീസിന്റെ വിചിത്ര നിര്‍ദേശം.

ജലജീവൻ മിഷന്‌ തുക അനുവദിച്ചു; ധനമന്ത്രി

ജലജീവൻ മിഷന്‌ തുക അനുവദിച്ചു; ധനമന്ത്രി

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക്‌ സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ്‌ നൽകിയത്‌.ഈവർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024 ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടു പോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ്‌ ചുമതല വാട്ടർ അതോറിട്ടിക്കാണ്‌.

സന്നിധാനത്ത് ശിവമണി മുഴക്കം; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

സന്നിധാനത്ത് ശിവമണി മുഴക്കം; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

തിരുവനന്തപുരം: സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി. ഇന്നലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ശബരിമലയിൽ എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദര്‍ശനം നടത്തിയത്.

പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്‌ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ദർശനം നടത്തിയതിന് ശേഷം ശിവമണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് ശിവമണി ശബരിമല സന്നിധാനത്ത് സംഗീതത്തിന്റെ രാവൊരുക്കി. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ഗായകൻ സുദീപ് കുമാറും, പ്രകാശ് ഉള്ള്യേരിയും ശിവമണിക്കൊപ്പം സംഗീതനിശക്കുണ്ടായിരുന്നു. പിറന്നാൾ ദിനത്തിൽ അയ്യപ്പന് നൽകുന്ന നേർച്ചയാണ് തന്റെ സംഗീതമെന്നും എല്ലാവരും അയ്യപ്പനെ കണ്ട് സന്തോഷത്തോടെയായിരിക്കണം മലയിറങ്ങേണ്ടതെന്നും ശിവമണി പറഞ്ഞു.

ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 80 ലക്ഷം; കാരുണ്യ KR 630 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 80 ലക്ഷം; കാരുണ്യ KR 630 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 630 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക.മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് സ്വന്തമാക്കാനാകുക.

എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിൽ ഫലം പ്രസിദ്ധീകരിക്കും.

ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ടിക്കറ്റ് കൈമാറേണ്ടത് ഒരുമാസത്തിനുള്ളിലാണെന്നത് നിർണായകമാണ്.

ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

പാലക്കാട്: സംസ്ഥാനത്തിന് ജിഎസ്ടി വിഹിതത്തില്‍ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. തുല്യമായ രീതിയില്‍ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നതെന്നും ബാലഗോപാല്‍ ആരോപിച്ചു.

സാധാരണയായി 28നാണ് ഈ ഫണ്ട് ലഭിക്കാറുള്ളത്. 332 കോടി കുറവുണ്ടായത്. വാസ്തവത്തില്‍ ഒരു ബോംബ് ഇടുന്നത് പോലെയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ അവസ്ഥയില്‍ ഇങ്ങനെയൊരു വലിയ ആക്രമണമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ സംസ്ഥാനം കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ട്. 332 കോടി കുറവാണ് എന്ന് കേന്ദ്രം പറയുന്നതിന് ഒരടിസ്ഥാനവും മനസിലാകുന്നില്ല. അത് എങ്ങനെയാണ് കാല്‍ക്കുലേറ്റ് ചെയ്തതെന്നും ധാരണയില്ല. ജിഎസ്ടി വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീതം വയ്ക്കുന്ന പണത്തെ സംബന്ധിച്ച് കുറെക്കാലമായി തര്‍ക്കങ്ങളുള്ളതായും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റ് തുല്യമായ പരിഗണനയല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത്. അത് വഴി സംസ്ഥാനത്തിന് അര്‍ഹമായ നികുതിവിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വന്നിട്ടുണ്ട്. ഏറ്റവും വലിയ വെട്ടിക്കുറവ് വന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ പതിനെട്ടായിരം കോടിയുടെ കുറവാണ് ഉണ്ടായതെങ്കില്‍ അത് ഇത്തവണ 21,000 കോടിയാകുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്ത്: മൂന്ന് പേർ അറസ്റ്റിൽ

ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്ത്: മൂന്ന് പേർ അറസ്റ്റിൽ

ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛർദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടിയത്.