by Midhun HP News | Dec 1, 2023 | Latest News, കേരളം
കൊച്ചി: നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നവകേരള സദസ്സിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പണം ചെലവഴിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ല. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഇത്തരമൊരു ഉത്തരവ് നല്‍കാന്‍ സാധിക്കില്ല.
കൗണ്‍സിലിന്റെ അനുവാദമില്ലാതെ സെക്രട്ടറിമാര്‍ക്ക് പണം ചെലവഴിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ സെക്രട്ടറിക്ക് പണം അനുവദിക്കാനാകൂ, അല്ലാതെ സെക്രട്ടറിക്ക് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
by Midhun HP News | Dec 1, 2023 | Latest News, കേരളം
കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗർഭിണിയായതിൽ നഷ്ടപരിഹാരം തേടി യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനി നൽകിയ ഹർജിയാണ് ജസ്റ്റിസ് സിഎസ് സുധ തള്ളിയത്.
കീഴ്ക്കോടതി ഹർജി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില കേസുകളിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാൽ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാലു കുട്ടികളുള്ള യുവതി 1987ലാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയയായത്.
by Midhun HP News | Dec 1, 2023 | Latest News, കേരളം
സന്നിധാനത്ത് ഭക്തജന തിരക്ക് ഇന്ന്. വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 85,318 പേർ
മണ്ഡലകാലം പതിനഞ്ചു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,610 ഭക്തന്മാര്‍. 7,52, 629 പേരാണ് ഇന്നുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്.
ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ക്യൂബുക്കിംഗാണ് വെള്ളിയാഴ്ച നടന്നത്.
ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തത് 85,318 ഭക്തരാണ്.
രാവിലെ പതിനൊന്നുവരെ 35,319 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്.
അവ മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്.
by Midhun HP News | Dec 1, 2023 | Latest News, കേരളം
ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്.
by Midhun HP News | Dec 1, 2023 | Latest News, കേരളം
ബംഗളുരൂ: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണനാണ് മരിച്ചത്.
ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുവച്ചാണ് അദിത്തിന് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി. ഒപ്പം അമ്മയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം ബാത്ത് റൂമില്‍ കയറിയ അദിത്ത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ് കാലില്‍ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്.
ശശി തരൂര്‍ എംപി ഉള്‍പ്പടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂരിലെത്തിക്കും. സംഭവത്തില്‍ തുംകുരു പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Dec 1, 2023 | Latest News, കേരളം
വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി.
ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്ന് രജനി പറയുന്നു. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു എന്നും രജനി പറയുന്നു.
Recent Comments