അഞ്ചു വര്‍ഷം കൊണ്ട് പലിശ വരുമാനമായി 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അഞ്ചു വര്‍ഷം കൊണ്ട് പലിശ വരുമാനമായി 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.

7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.

എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്.

സ്വര്‍ണവില എങ്ങോട്ട്?, ചരിത്രം കുറിച്ച ശേഷവും നിര്‍ത്താതെ കുതിപ്പ്

സ്വര്‍ണവില എങ്ങോട്ട്?, ചരിത്രം കുറിച്ച ശേഷവും നിര്‍ത്താതെ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,02,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 12,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

‘ഭ ഭ ബ രണ്ടാം ഭാ​ഗം വരുന്നു, ഇത്തവണ മുഴുനീളെ മോഹൻലാൽ ഉണ്ടാകും’; സംവിധായകൻ

‘ഭ ഭ ബ രണ്ടാം ഭാ​ഗം വരുന്നു, ഇത്തവണ മുഴുനീളെ മോഹൻലാൽ ഉണ്ടാകും’; സംവിധായകൻ

ദിലീപിനെ നായകനാക്കി നവാ​ഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഭ ഭ ബ. ആദ്യ ദിനം തന്നെ ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു. 40 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇതുവരെ മുടക്കുമുതൽ പോലും തിരിച്ചു പിടിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 19.80 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ധനഞ്ജയും തിരക്കഥാകൃത്തായ ഫഹീമും. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഭ ഭ ബ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. “എസ് ജെ സൂര്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഞങ്ങളുടെ ഒരാ​ഗ്രഹമായിരുന്നു.

അത് നടന്നത് പ്രൊഡക്ഷനിൽ നിന്നുള്ള സപ്പോർട്ട് കൊണ്ട് മാത്രമാണ്. നമ്മുടെ അടുത്ത പ്ലാൻ എന്താണെന്നുള്ള കാര്യത്തെക്കുറിച്ച് അവർക്കറിയാം. അടുത്ത പാർട്ടിൽ എന്താണ് വരാൻ പോകുന്നത് എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചും നിർമാതാക്കൾക്ക് അറിയാം. പാർട്ട് 2 ഉൾപ്പെടെയാണ് ഭ ഭ ബ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭ ഭ ബയ്ക്കുള്ളിൽ തന്നെ ആ കഥ നമ്മൾ പറഞ്ഞു പോയിട്ടുണ്ട്.

കുറേയധികം സൂചനകളും നമ്മൾ പ്രേക്ഷകർക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ പാർട്ട് 2 വിൽ കണക്ടാകും. ഈ സിനിമ പൂർണമായിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അതെല്ലാം പാർട്ട് 2 വിൽ കംപ്ലീറ്റ് ആകും. പറയാതെ പോയ പല കാര്യങ്ങളുടെയും ക്ലാരിറ്റി പാർട്ട് 2 വിൽ ഉണ്ടാകും. രണ്ട് ഭാ​ഗമായി തന്നെയാണ് സിനിമ ഒരുക്കുന്നത് എന്ന കാര്യം ദിലീപിനോടും പറഞ്ഞിരുന്നു.ഈ സിനിമയിൽ ദിലീപിന് പേരില്ലാതെയാണ് നമ്മൾ കാണിച്ചിരിക്കുന്നത്. അവസാന ഭാ​ഗത്താണ് പേര് കാണിച്ചിരിക്കുന്നത്. അത് അടുത്ത ലീ​ഗിലേക്കുള്ള ഒരു പോക്ക് കൂടിയാണ്. രണ്ടാം ഭാ​ഗത്തിൽ മുഴുനീളെ മോഹൻലാൽ ഉണ്ടാകും. അതൊരു ബ്ര​ദർ സ്റ്റോറിയായിരിക്കും”.- സിനിമയുടെ സംവിധായകൻ ധനഞ്ജയും തിരക്കഥാകൃത്തായ ഫഹിമും പറഞ്ഞു.

തൃശൂര്‍ മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ കോണ്‍ഗ്രസ്, ഡോ. നിജി ജസ്റ്റിന് ആദ്യ ടേം

തൃശൂര്‍ മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ കോണ്‍ഗ്രസ്, ഡോ. നിജി ജസ്റ്റിന് ആദ്യ ടേം

തൃശൂര്‍: കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശൂരിലും മേയര്‍ സ്ഥാനം വീതം വച്ച് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം. കൊച്ചിയില്‍ രണ്ടെങ്കില്‍ തൃശൂരില്‍ മൂന്ന് ടേം ആയി മൂന്ന് പേര്‍ക്ക് സ്ഥാനം നല്‍കാനാണ് ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്‍ ആദ്യ ടേമില്‍ മേയറായേക്കും. സുബി ബാബുവിന് ആയിരിക്കും രണ്ടാം ഊഴം. അവസാന ടേമില്‍ ലാലി ജയിംസും മേയര്‍ പദവി വഹിക്കും.

മൂന്ന് ടേം എന്നതില്‍ ധാരണയായെങ്കിലും ഓരോരുത്തര്‍ക്കും എത്ര വര്‍ഷം എന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെയാണ് സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയര്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്തിമ ധാരണകള്‍ ഉണ്ടാക്കുന്നതിനായി ഇന്നും ക്രിസ്മസ് ദിനത്തിലും തൃശൂരില്‍ ചര്‍ച്ചകള്‍ തുടരും. മേയര്‍ തര്‍ക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് തൃശൂരിലെ ചര്‍ച്ചകള്‍ അന്തിമമായി നീണ്ടത്. ലാലി ജെയിംസിനായി കൗണ്‍സിലര്‍മാരും, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടിങ്ങ് നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.

തൃശൂര്‍ കോര്‍പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി ജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ് ലാലി ജയിംസ്. പരിഗണനയിലുള്ള സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയറാണ്. അതിനാല്‍ ഒരു ടേം എങ്കിലും മേയര്‍ പദവി നല്‍കണമെന്നാണ് സുബിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഡിസിസി വൈസ്പ്രസിഡന്റായ ഡോ. നിജി ജസ്റ്റിന് എഐസിസി, കെപിസിസി തലങ്ങളില്‍ നിന്നും പിന്തുണയുണ്ട്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രണ്ടു ടേം നടപ്പിലാക്കാനും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ആദ്യ ടേമില്‍ കെപിസിസി സെക്രട്ടറി എ പ്രസാദ് വന്നേക്കും. രണ്ടാം ടേമില്‍ ബൈജു വര്‍ഗീസിനെ പരിഗണിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഓരോരുത്തരുടെയും അഭിപ്രായം കേട്ടിരുന്നു.

ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു വീട്ടമ്മയെ ഇരുചക്രവാഹനം ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ മണമ്പൂർ സ്വദേശിയായ നൂർജഹാനെ ആദ്യം വലിയ ആദ്യം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്.

പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പിന്റെ ഉടമയാണ് രാധാകൃഷ്ണന്‍. ജോലിയുടെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ആസിഡ് ആണ് അബദ്ധത്തില്‍ കുടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.