സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ജൂലൈ ആദ്യ ദിനം ഉയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയർന്നത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4478 രൂപയാണ്.

കൊച്ചിയിലെ മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ് പൂർത്തിയായി

കൊച്ചിയിലെ മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ് പൂർത്തിയായി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ കൊച്ചിയിലെ ഓഫീസിലെ പൊലീസ് റെയ്ഡ് പൂർത്തിയായി. ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈൽ അടക്കം തിരിച്ച് നൽകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും, പി. വി ശ്രീനിജൻ എംഎൽഎയ്ക്ക് എതിരായ വാർത്തയുടെ ഉറവിടം കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടർ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

കനത്ത കാറ്റിലും തിരമാലയിലും മീൻപിടിത്ത ബോട്ട് തകർന്നു

കനത്ത കാറ്റിലും തിരമാലയിലും മീൻപിടിത്ത ബോട്ട് തകർന്നു

കൊല്ലം അഴീക്കലിൽ കനത്ത കാറ്റിലും തിരമാലയിലും മീൻപിടിത്ത ബോട്ട് തകർന്നു. കടലിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപെടുത്തി.

ഡെങ്കിപ്പനി; സംസ്ഥാനത്ത് 138 ഹോട്‌സ്‌പോട്ടുകള്‍

ഡെങ്കിപ്പനി; സംസ്ഥാനത്ത് 138 ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 138 ഇടങ്ങളില്‍ ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ച് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി രോഗബാധ കൂടുതലുള്ളതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും കൂടുതലുള്ളതുമായ മേഖലകളാണ് ഡെങ്കിപ്പനി ബാധിത മേഖലകള്‍ അഥവാ ഹോട്‌സ്‌പോട്ടുകളായി നിര്‍ണയിച്ചിട്ടുള്ളത്.

കൂടുതല്‍ ഡെങ്കി രോഗ ബാധിതരുള്ള കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്‌സ്‌പോട്ടുകളുള്ളത്. ഇരു ജില്ലകളിലും ഇരുപത് വീതം ഹോട്‌സ്‌പോട്ടുകളാണുള്ളത്. കോഴിക്കോട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര ഉള്‍പ്പെടയുള്ള പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടുകളായി തരം തിരിച്ചിട്ടുള്ളത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര പ്രദേശങ്ങളും ഹോട്‌സ്‌പോട്ടുകളാണ്.

ഹോട്‌സ്‌പോട്ടായി നിര്‍ണയിച്ച പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഒമ്പത് ഹോട്‌സ്‌പോട്ടുകളാണുള്ളത്. കൊച്ചി കോര്‍പറേഷന്‍ പ്രദേശം ഹോട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ജീവനൊടുക്കി; ആറ് വയസുകാരനടക്കം പൊള്ളൽ

സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ജീവനൊടുക്കി; ആറ് വയസുകാരനടക്കം പൊള്ളൽ

കണ്ണൂർ: സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാനൂർ പത്തായക്കുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.
രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറ് വയസുകാരനായ മകൻ ദക്ഷൻ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് രജീഷിന്റെയും കുടുംബത്തിന്റെയും നേർ‌ക്ക് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. രഞ്ജിത്തിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സംസ്ഥാനത്ത് കാലവർഷം കനത്തു;12 ജില്ലകളിൽ ഇന്ന് മഴ

സംസ്ഥാനത്ത് കാലവർഷം കനത്തു;12 ജില്ലകളിൽ ഇന്ന് മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവർഷം കനത്തു. വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കാലവർഷം കനത്തു, 12 ജില്ലകളിൽ ഇന്ന് മഴ; ഇടുക്കി, കണ്ണൂർ, കാസർകോട് ഓറഞ്ച് അലർട്ട്
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേസവാസികളും മുൻകരുതലുകൾ സ്വീകരിക്കണം. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.