പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്; മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്; മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്ട് 12.4 ഏക്കറിൽ നിർമാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉൽപാദനശേഷി.

131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാൻ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആർ.ഐ.ഡി.എഫ്) യിൽ നിന്ന് 32.72 കോടി രൂപയും മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ആലപ്പുഴയിലുള്ള മിൽമയുടെ ആദ്യ പാൽപ്പൊടി നിർമാണ ഫാക്ടറി പ്രവർത്തനരഹിതമായതോടെ പാൽ തമിഴ്‌നാട്ടിൽ എത്തിച്ചായിരുന്നു പാൽപ്പൊടി നിർമിച്ചിരുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിന് കഴിയാതെ വന്നതോടെ മലബാർ യൂണിയൻ പ്രതിസന്ധിയിലായിരുന്നു. പുതിയ പാൽപ്പൊടി നിർമാണ ഫാക്ടറി നിലവിൽ വരുന്നതോടെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമാകും.

കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി

കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി

കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി. വാഴവിള സ്വദേശി ഹരിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പൊലീസിന്‍റെ കാർ അടിച്ച് തകർത്തത്.

മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിൻറെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് ഹരിലാലിനെ പിടികൂടിയത്. മോഷണ കേസിലും ലഹരി മരുന്നു കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.

75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും

75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 25 ഓളം പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയർന്നിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്. 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാ‍‌‍ർക്ക് ലോക്സഭ സെക്രട്ടറി ജനറൽ ഒദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരിയുടെ കൊലയിലേയ്ക്ക് നയിച്ചത് ഹണിട്രാപ്പ്?; പരിശോധിക്കുമെന്ന് പൊലീസ്, മൃതദേഹം കണ്ടെത്തി

വ്യാപാരിയുടെ കൊലയിലേയ്ക്ക് നയിച്ചത് ഹണിട്രാപ്പ്?; പരിശോധിക്കുമെന്ന് പൊലീസ്, മൃതദേഹം കണ്ടെത്തി

പാലക്കാട്: കോഴിക്കാട്ടെ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്. തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതക രീതിയും അറിയാന്‍ സാധിക്കുകയുള്ളൂ എന്നും എസ്പി പറഞ്ഞു.

അട്ടപ്പാടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയില്‍ ഉണ്ടെന്ന് മനസിലായത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിക്കു ആണ് കസ്റ്റഡിയിലെടുത്ത മൂന്നാമത്തെ പ്രതി. മൂന്നുപേര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഫര്‍ഹാനയുടെ സുഹൃത്താണ് ചിക്കു. 18നും 19നും ഇടയിലാണ് കൊലപാതകം നടന്നത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യത്തില്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂ എന്നും എസ്പി പറഞ്ഞു.

വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചു, യുവാവ് മരിച്ചു; 60കാരന്‍ ചികിത്സയില്‍

വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചു, യുവാവ് മരിച്ചു; 60കാരന്‍ ചികിത്സയില്‍

കൊച്ചി: വെള്ളമെന്നു കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.