കെ ഫോണ്‍ പദ്ധതിയില്‍ ക്യാമറയെ വെല്ലുന്ന അഴിമതി; 520 കോടിയുടെ എക്‌സസ് ടെന്‍ഡര്‍; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കു വേണ്ടിയെന്ന് വിഡി സതീശന്‍

കെ ഫോണ്‍ പദ്ധതിയില്‍ ക്യാമറയെ വെല്ലുന്ന അഴിമതി; 520 കോടിയുടെ എക്‌സസ് ടെന്‍ഡര്‍; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കു വേണ്ടിയെന്ന് വിഡി സതീശന്‍

കാസര്‍കോട്: എഐ ക്യാമറയെ വെല്ലുന്നതാണ് കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചു. മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എഐ ക്യാമറ ഇടപാട് മാതൃകയിലാണ് കെ ഫോണിലും നടന്നത്. ഭാരത് ഇലക്‌ട്രോണിക്‌സിന് നൽകിയ കരാർ, പ്രസാഡിയോയുടെ കയ്യിലാണ് ഒടുവിലെത്തിയത്. 1,528 കോടിയുടെ പദ്ധതിയിൽ ടെൻഡര്‍ എക്സസിന് കത്ത് നൽകിയത് എം ശിവശങ്കർ ആണെന്നും വി ഡി സതീശൻ ആരോപിച്ചു.

കെ ഫോൺ ഇടപാടിലും എസ്ആര്‍ഐടി കമ്പനിക്ക് ബന്ധമുണ്ട്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. സർക്കാർ 1,500 കോടി മുടക്കുന്ന പദ്ധതിയുടെ മുഴുവൻ പണവും കൊണ്ടുപോകുന്നത് എസ്ആർഐടിയാണ്. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്. അതിനാലാണ് ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

അഴിമതി പണം എല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണ് എന്ന് സാരം. മുഖ്യമന്ത്രി പദവിയിലുരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷരം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നും വിഡി സതീശന്‍ പറഞ്ഞു.

ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മേയ് 20ന് സെക്രട്ടറിയറ്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കും. ആവശ്യമെങ്കിൽ നിയമനടപടിയെന്നും വിഡി സതീശൻ പറഞ്ഞു. എഐ ക്യാമറ അഴിമതിയില്‍ വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് സന്തോഷ വാര്‍ത്ത, ചാര്‍ജര്‍ തുക മടക്കി നല്‍കും; പ്രഖ്യാപനവുമായി ഒല

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് സന്തോഷ വാര്‍ത്ത, ചാര്‍ജര്‍ തുക മടക്കി നല്‍കും; പ്രഖ്യാപനവുമായി ഒല

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് ചാര്‍ജറിന് വന്ന ചെലവ് മടക്കി നല്‍കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് വാഹന രംഗത്ത് ഇതിന് മുന്‍പ് കാണാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ചാര്‍ജറിന് ഈടാക്കുന്ന വില സംബന്ധിച്ചും മറ്റും ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ചാര്‍ജറിന് ഈടാക്കിയ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടൊപ്പം ഉപഭോക്താക്കളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് ഈ നടപടിയെന്നും കമ്പനി പറഞ്ഞു. എന്നാല്‍ മടക്കി നല്‍കുന്ന തുകയെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

‘നിലവാരമില്ലാത്ത സിനിമകൾ ഇനി തിയറ്റർ കാണില്ല, അനുമതി കിട്ടാത്തവ പ്രദർശിപ്പിക്കാൻ വാടക നൽകണം’; ഫിയോക്

‘നിലവാരമില്ലാത്ത സിനിമകൾ ഇനി തിയറ്റർ കാണില്ല, അനുമതി കിട്ടാത്തവ പ്രദർശിപ്പിക്കാൻ വാടക നൽകണം’; ഫിയോക്

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി സിനിമകൾ തിയറ്ററിൽ എത്തുന്നുണ്ടെങ്കിലും അതിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് വിജയവഴിയിലേക്ക് എത്തുന്നത്. ഇത് നിർമാതാക്കളേയും നിർമാതാക്കളേയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇപ്പോൾ കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്നാണ് ഫിയോക്കിന്റെ തീരുമാനം.

തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ വാടക നൽകേണ്ടിവരും. ‘ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്.’- വിജയകുമാർ പറഞ്ഞു.

ഇന്നുവരെ സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് സിനിമാ തിയറ്ററുകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററുകളുടെയും ഉടമകളുടെയും അവസ്ഥ വളരെ ദയനീയമാണ്. 90 ശതമാനം തിയറ്ററുകളും കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് കൊടുത്തിട്ടില്ല, വൈദ്യുതി ബില്ല് കൊടുത്തിട്ടില്ല, എന്നിട്ടും കിട്ടുന്ന റെവന്യൂവിൽനിന്നു 30 ശതമാനം സർക്കാർ പിടിച്ചു പറിക്കുന്നുണ്ട്. ഈ അവസ്ഥ മുൻപോട്ട് പോയാൽ ഇപ്പോൾ കേരളത്തിലുള്ളതിൽ അമ്പതു ശതമാനം സ്‌ക്രീനുകളെങ്കിലും അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും വിജയകുമാർ വ്യക്തമാക്കി.

കേരളത്തിലെ ഏകദേശം അഞ്ചു ശതമാനം തിയറ്ററുകൾ ജപ്തി ഭീഷണി നേരിടുകയാണ്. ഏകദേശം 20 ശതമാനം തിയറ്ററുകൾ അടുത്ത മൂന്നുമാസത്തിനകം ജപ്തി ചെയ്യപ്പെടും എന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ഓൺലൈൻ റിലീസ് നീട്ടുക എന്ന നിർദേശം ഫിയോക്ക് മുന്നോട്ട് വച്ചിട്ടുണ്ടെന്നും അതിൽ തീരുമാനം എടുത്തില്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ കേരളത്തിലെ തിയറ്ററുകളെല്ലാം അടച്ചിട്ട് സമരം ചെയ്യുമെന്നും വിജയകുമാർ പറഞ്ഞു

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ കമാന്‍ഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികര്‍ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവര്‍ക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല.

കിഷ്ത്വാറില്‍ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മര്‍വയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതനാണെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

322 ഒഴിവ്, കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റാകാം; യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

322 ഒഴിവ്, കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റാകാം; യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് (ഗ്രൂപ്പ് എ) ഒഴിവിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 322 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ ഈ മാസം 10 ന് മുൻ അപേക്ഷ നൽകണം. ഓഗസ്റ്റ് 6 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് പരീക്ഷ മുഖേനയാണു അസിസ്‌റ്റന്റ് കമാൻഡന്റ്സ് പോസ്റ്റിലേക്ക് തെരഞ്ഞെടുക്കുക.

ബിഎസ്‌എഫിലേക്ക് 86, സിആർപിഎഫിലേക്ക് 55, സിഐഎസ്എഫിലേക്ക് 91, ഐടിബിപിയിലേക്ക് 60, എസ്‌എസ്‌ബിയിലേക്ക് 30 എന്നിങ്ങനെയാണ് ഒഴിവുകൾ. 20-25 വയസിനുള്ളിലാണ് പ്രായ പരിധി. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്. ബിരുദമാണ് യോ​ഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ / വൈദ്യ പരിശോധന, ഇന്റർവ്യൂ എന്നിവയിലൂടെയാകും തെരഞ്ഞെടുപ്പ് നടക്കുക. ഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്. 200 രൂപയാണ് ഫീസ്. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. ശാരീരിക യോഗ്യതയും കാഴ്‌ചയും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in

ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

പാച്ചല്ലൂര്‍ കാളിക്കവിളാകം ശ്രീദേവി മൂര്‍ത്തി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് 3 ചെമ്പ് നിലവിളക്കുകളും ഒരു തൂക്കുവിളക്കും ഉള്‍പ്പെടെ 8000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച പാച്ചല്ലൂര്‍ പാറവിള സ്വദേശി അമലിനെയാണ് (20) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. 27ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. എട്ട് മാസം മുന്‍പ് ഇതേ ക്ഷേത്രത്തില്‍ നിന്ന് ഒരു നിലവിളക്കും 12000 രൂപ വില വരുന്ന മണിയും മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സി.സി ടിവി ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസത്തെ മോഷണ ദൃശ്യത്തില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിരവധി കേസുകളിലെ പ്രതിയാണെന്ന് തിരുവല്ലം എസ്.ഐ കെ.പി അനൂപ് പറഞ്ഞു.