അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു; 2011 ശേഷം ആദ്യമായാണ് ഇങ്ങനൊരു വില വർദ്ധനവ്

അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു; 2011 ശേഷം ആദ്യമായാണ് ഇങ്ങനൊരു വില വർദ്ധനവ്

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു . 80 രൂപ വർദ്ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില.

2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു.

ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം

ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 605 രൂപയാണ് കൂടിയത്. 14,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വെള്ളിവില
ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് സംസ്ഥാനത്ത് 3,20,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി. 320 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം ഉടൻ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം ഉടൻ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫല പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; ഗുരുതര സാഹചര്യം

ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; ഗുരുതര സാഹചര്യം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേര്‍ക്കും പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സഹായം സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഈ വര്‍ഷം വൈറല്‍ പനി ബാധിച്ച് 5983 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ പനി ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും. തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികള്‍ക്കാണ് ജില്ലയില്‍ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച 11 പേരില്‍ ഏഴു പേര്‍ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാര്‍വട്ടയാര്‍, തട്ടക്കുഴ, കാഞ്ചിയാര്‍,വണ്ടിപ്പെരിയാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിലായി 24 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്. ഇടുക്കിയില്‍ പലയിടത്തും കുട്ടികളില്‍ മുണ്ടി നീര് രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴു പേരാണ് കുഷ്ഠരോഗത്തിന് ചികിത്സയിലുളളത്. ഇതില്‍ മൂന്ന് പേര്‍ മലയാളികളും ബാക്കിയുള്ളവര്‍ അതിഥി തൊഴിലാളികളുമാണ്. ചൂട് കൂടുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; മധുരയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടം

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; മധുരയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടം

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിനു തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസാണ് കത്തിയത്. മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.
അപകട സമയത്ത് 45യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. ബസിൽ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടർന്നു ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബസിൽ നിന്നു പുക ഉയർന്നതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബസിന്റെ സീറ്റുകൾ അടക്കമുള്ള ഭാ​ഗങ്ങൾ പൂർണമായും കത്തി നശിച്ചു.