by Midhun HP News | Feb 4, 2026 | Latest News, കേരളം
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്.
മെഡിക്കല്‍ കോളജിലെ ഫെസിലിറ്റി മെയിന്റനന്‍സ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡീസല്‍ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്‌ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവന്‍ സമയവും ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.


by Midhun HP News | Feb 4, 2026 | Latest News, കേരളം
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രകാശനം ചെയ്തത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യുവാണ് എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍ കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തത്.

സിപിഎമ്മിന്റെ എതിര്‍പ്പിനെ മറികടന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേര്‍ വേദിയിലെത്തി വി കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചുവെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ”എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പിലൂടെ വന്നു.
വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് ”, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞി കൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു ദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പയ്യന്നൂരില്‍ വികസന മുന്നേറ്റ ജാഥയുടെ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കവെ കുഞ്ഞികൃഷ്ണന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും വി കുഞ്ഞികൃഷ്ണനെതിരെ അതിശക്തമായ എതിര്‍പ്പാണ് സിപിഎം സൈബര്‍ പോരാളികള്‍ ഉയര്‍ത്തിയത്. ജാഗ്രത പയ്യന്നൂരാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത് 100 പേജുള്ള പുസ്തകം വി കുഞ്ഞികൃഷ്ണന്‍ തന്നെയാണ് സ്വന്തം ചെലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്.
അതില്‍ ഏരിയാ കമ്മിറ്റിയെന്ന അധ്യായത്തിലാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിയതിനുശേഷം കണക്കുകള്‍ വിശദീകരിക്കാനാണ് സിപിഎം തീരുമാനം. ഈ കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കണക്ക് മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി Cകെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ കാര്യം വിവാദമായപ്പോള്‍ സംസ്ഥാന നേതൃത്വം തിരുത്തുകയായിരുന്നു.

by Midhun HP News | Feb 4, 2026 | Latest News, കേരളം
പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു . 80 രൂപ വർദ്ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില.
2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു.

by Midhun HP News | Feb 4, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 605 രൂപയാണ് കൂടിയത്. 14,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
വെള്ളിവില
ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് സംസ്ഥാനത്ത് 3,20,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി. 320 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.
by Midhun HP News | Feb 4, 2026 | Latest News, കേരളം
ആറ്റിങ്ങൽ കടുവയിൽ എംകെ മന്ദിരം കമലമ്മ (76) അന്തരിച്ചു.
by Midhun HP News | Feb 3, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫല പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.


Recent Comments