മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; സർക്കാർ നിലപാടും ഹൈക്കോടതി തേടും; രാഹുൽ ഈശ്വറിന് നിർണായകം

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; സർക്കാർ നിലപാടും ഹൈക്കോടതി തേടും; രാഹുൽ ഈശ്വറിന് നിർണായകം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമം വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും കോടതി തേടും. കേസില്‍ തിങ്കളാഴ്ചയാണ് രാഹുൽ ഈശ്വർ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജനുവരി നാലിന് തന്റെ യുട്യൂബ് ചാനലില്‍ രാഹുല്‍ അപ്‍ലോഡ് ചെയ്ത വിഡിയോക്കെതിരെ അതിജീവിത രംഗത്തു വന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഈ കേസിലെ അറസ്റ്റ് തടയാനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. വിഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.

രാഹുല്‍ ഈശ്വര്‍ സാമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വിഡിയോയിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമാണ് അന്ന് ജാമ്യം ലഭിച്ചത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ രാഹുല്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ വീണ്ടും വിഡിയോ ചെയ്തതോടെയാണ് അതിജീവിത പരാതി നല്‍കിയത്.

നാവായികുളത്ത് കോൺഗ്രസ്സ് സമവായം.,ജിഹാദും സന്ധ്യയും ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്യും

നാവായികുളത്ത് കോൺഗ്രസ്സ് സമവായം.,ജിഹാദും സന്ധ്യയും ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്യും

കല്ലമ്പലം: ജിഹാദും സന്ധ്യയും ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്യും. നാവായിക്കുളത്ത് കോൺഗ്രസ്സ് സമവായം. ഇടഞ്ഞ് നിന്നവർ ഒരുമിച്ചിരിക്കുന്നു എന്ന് തുറന്ന് പറച്ചിൽ. പരസ്പരം പോരടിച്ചവർ ഒരു കൊടിക്കീഴിൽ വീണ്ടും.
ഒത്തൊരുമിച്ചിരിക്കുന്നു എന്ന് നേതൃത്വം.

പാർട്ടി നേതൃത്വത്തിന്റെ മുൻ തീരുമാനപ്രകാരം ജിഹാദ് പഞ്ചായത്ത് പ്രസിഡണ്ടായും സന്ധ്യ വൈസ് പ്രസിഡണ്ട് ആയും ഏതാനും ദിവസങ്ങൾക്കകം തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ നേതൃത്വം അറിയിച്ചിരിക്കുന്നത്.

ക്രിസ്തുവിന്റെ അന്ത്യ അത്താഴം ‘വികലമാക്കി’; വിവാദ ചിത്രം ബിനാലെയിൽ നിന്നു നീക്കി

ക്രിസ്തുവിന്റെ അന്ത്യ അത്താഴം ‘വികലമാക്കി’; വിവാദ ചിത്രം ബിനാലെയിൽ നിന്നു നീക്കി

കൊച്ചി: വിവാദങ്ങൾക്കു പിന്നാലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മുസിരിസ് ബിനാലെയിൽ നിന്നു പിൻവലിച്ചു. ചിത്രം വികലമാക്കിയെന്ന വിമർശനത്തെ തുടർന്നാണ് ചിത്രം നീക്കിയത്.

ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററും കലാകാരനും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.

പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ കെ ജയന്‍ ആണ് മരിച്ചത്.ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്

തൃശൂർ: ഗുരുവായൂർ മമ്മിയൂർ സെൻ്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ മൂന്ന് തവണയായി 1760 രൂപ വര്‍ധിച്ച് വീണ്ടും ഒരു ലക്ഷത്തിന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 1,01,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി ഇന്ന് 55 രൂപയാണ് വര്‍ധിച്ചത്. 12,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 2200 രൂപയാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.