by Midhun HP News | Jan 5, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവം അറിഞ്ഞ് പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 18നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.

പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കഴിഞ്ഞ പിടിയിലായത്. ഇക്കഴിഞ്ഞ നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്.

സ്‌കൂള്‍ അധികൃതര്‍ വിഷയം പൊലീസില്‍ അറിയിച്ചിരുന്നില്ല സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

by Midhun HP News | Jan 5, 2026 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി. സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്.
ഭീഷണി സന്ദേശനം എത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലെയും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലെയും ഓഫീസില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.
ഇരുബാങ്കുകളിലും പൊലീസും ബോംബ് സ്‌ക്വോഡ് ഡോഗും സ്‌ക്വോഡും പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഹൈക്കോടതി, നിയമസഭ, സ്‌കൂളുകള്‍ തുടങ്ങി ഇത്തരത്തില്‍ പതിവായുള്ള വ്യാജ ബോംബ് ഭീഷണി പൊലീസിന് തലവേദനയാകുകയാണ്.



by Midhun HP News | Jan 5, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നല്‍കി.
നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.
ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിച്ചപ്പോള്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.



by Midhun HP News | Jan 5, 2026 | Latest News, കേരളം
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവഡേക്കര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമർശങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. സന്ദീപ് വാചസ്പതി അടക്കമുള്ള ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ജാവഡേക്കര്‍ക്കൊപ്പമുണ്ടായിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ നീക്കം.
വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാർട്ടി എൻഡിഎ ഘടകകക്ഷിയാണ്.



by Midhun HP News | Jan 5, 2026 | Latest News, കേരളം
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപേക്ഷ നിരസിച്ച പുള്ളിലെ തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഎംൻ്റെ നേതൃത്വത്തിൽ നിർമിച്ച വീട് കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വീടിൻ്റെ താക്കോൽ കുടുംബത്തിന് നൽകി.
തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായമഭ്യർഥിച്ച് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയെ കൊച്ചുവേലായുധൻ സമീപിച്ചിരുന്നു. എന്നാൽ ഇതൊന്നും തൻ്റെ പണിയല്ല എന്നുപറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ കൊച്ചുവേലായുധനെ മടക്കി അയച്ചു. വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചുവേലായുധൻ്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ അബ്ദുൽ ഖാദർ പുതിയ വീട് നൽകുമെന്ന് അറിയിച്ചു. തുടർന്നാണ് നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർട്ടി അംഗങ്ങളുടെയും സഹായത്തോടെ വീട് നിർമിച്ചു നൽകിയത്.



by Midhun HP News | Jan 5, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് നൽകുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരാകും.
കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. രമേശ് ചെന്നിത്തലയും സുഹൃത്തായ വിദേശ വ്യവസായിയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട് സ്വദേശി ഡി മണിയെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളും അറിയിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം ജനുവരി 17 വരെയാണ്.



Recent Comments