by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി എന്തായിരിക്കുമെന്നും എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതെങ്ങനെയെന്നുമുള്ള ആകാംക്ഷയിലാണ് പൊതുസമൂഹം. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് അഭിഭാഷകരോടും മാധ്യമപ്രവര്‍ത്തകര്‍ക്കും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി.
കോടതിയില്‍ വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ ജഡ്ജി തുടങ്ങിയത് ഇങ്ങനെയാണ്, ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവൃത്തികള്‍ ഉണ്ടാകരുത് . തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും”, ജഡ്ജി പറഞ്ഞു. എട്ടാം പ്രതിയെ വെറുതെവിട്ടതില്‍ പലരും കോടതിയെ വിമര്‍ശിച്ചിരുന്നു. ചിലര്‍ കോടതിയലക്ഷ്യമാകുന്ന രീതിയില്‍ തന്നെ പ്രതികരണവും നടത്തിയിരുന്നു.
ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷാ വിധിയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്. ഇനിയും വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ എല്ലാവരും തങ്ങള്‍ക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിച്ചു. എല്ലാവര്‍ക്കും ഒരേ പങ്കാളിത്തമാണ് ഈ കേസിലുള്ളതെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച കേസില്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ അച്ഛനും അമ്മയും കഴിയുന്നതെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു.
നടിയെ തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച എസ് യു വി വാഹനം ഓടിച്ചത് മാര്‍ട്ടിന്‍ ആന്റണിയാണ്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറഞ്ഞു. അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ മനസ്സറിഞ്ഞ് ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് കേസില്‍ മൂന്നാം പ്രതിയായ മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞു.
ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്‍ക്ക് താന്‍ മാത്രമാണ് ആശ്രയം. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും മണികണ്ഠന്‍ അപേക്ഷിച്ചു. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ മണികണ്ഠനായിരുന്നു ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്നത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്നും, തന്റെ നാട് കണ്ണൂരിലായതിനാല്‍ തലശ്ശേരി ജയിലിലേക്ക് അയക്കണമെന്നും പ്രതി വിജീഷ് കോടതിയോട് ആവശ്യപ്പെട്ടു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഞ്ചാം പ്രതി വടിവാള്‍ സലിം പറഞ്ഞു.
ഭാര്യയും ചെറിയ പെണ്‍കുട്ടിയും തനിക്കുണ്ട്. അവരെ പോറ്റേണ്ട ചുമതല തനിക്കുണ്ട്. അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും വടിവാള്‍ സലിം അപേക്ഷിച്ചു. കുടുംബത്തിന്റെ അവസ്ഥയാണ് ആറാം പ്രതി പ്രദീപും കോടതിയില്‍ ആവര്‍ത്തിച്ചു. കരഞ്ഞുകൊണ്ടാണ് പ്രദീപ് കോടതിയോട് സംസാരിച്ചത്. ശിക്ഷയിന്മേല്‍ തുടര്‍ന്ന് അഭിഭാഷകരുടെ വാദം കേള്‍ക്കും. ഇതിനുശേഷം പ്രതികളുടെ ശിക്ഷ ഇന്നു തന്നെ കോടതി വിധിക്കുമെന്നാണ് സൂചന.
കോടതിയുടെ അച്ചടക്കം അഭിഭാഷകരും മാധ്യമങ്ങളും പാലിക്കണമെന്ന് കോടതി തുടക്കത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹണി എം വര്‍ഗീസിന്റെ ഭൂതകാലം ചികഞ്ഞോളൂ. എന്നാല്‍ കോടതിയുടെ നടപടികളെ മോശമാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടിങ്ങ് ഉണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് മാധ്യമങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലായത്. ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്.
മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്. മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ഇതാദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരിഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊട്ടാരക്കര: തിരുവനന്തപുരത്ത് റോഡരികില്‍ക്കൂടി നടന്നുപോയ യുവാവ് കാറിടിച്ച് മരിച്ചു. കോട്ടാത്തല മൂഴിക്കോട് കടമ്പാട്ടുവിള വീട്ടില്‍ ഷാജിയുടെ മകന്‍ ജിഷ്ണു(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന ജിഷ്ണു കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണത്തിനായി കടയിലേക്ക് പോയതാണ്. പിന്നാലെ വന്ന കാര്‍ ജിഷ്ണുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊല്ലം: റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കൊട്ടാരക്കരയില്‍ എംസി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ഫലകമാണ് യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു.
അപകടത്തില്‍ കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.
കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുറിവേറ്റു രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുരളീധരന്‍പിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാടുള്ള ഫ്‌ലാറ്റില്‍ നിന്ന് ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം. ഫ്‌ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയത്. ഉടന്‍ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകള്‍ക്കുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഫ്‌ലാറ്റിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്‌ലാറ്റ് ഒഴിയാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെയാണ് പൊതുജന മധ്യത്തിലെത്തുന്നത്. പാലക്കാട് കുന്നത്തൂര്‍മേടില്‍ വോട്ട് ചെയ്യാനെത്തുകയായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരിച്ചെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസില്‍ അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നീക്കം. രാഹുലിന്റെ വരവില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണുള്ളത്. പാലക്കാട് വോട്ട് ചെയ്യാനെത്തിയത് ഒരു വിഭാഗം നേതാക്കളുടെ അറിവോടെയെന്നാണ് സൂചന.



Recent Comments