കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു

കൊല്ലം: റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കൊട്ടാരക്കരയില്‍ എംസി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ഫലകമാണ് യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു.

അപകടത്തില്‍ കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.

കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുറിവേറ്റു രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുരളീധരന്‍പിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

പാലക്കാട്: പാലക്കാടുള്ള ഫ്‌ലാറ്റില്‍ നിന്ന് ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം. ഫ്‌ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയത്. ഉടന്‍ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകള്‍ക്കുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഫ്‌ലാറ്റിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്‌ലാറ്റ് ഒഴിയാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെയാണ് പൊതുജന മധ്യത്തിലെത്തുന്നത്. പാലക്കാട് കുന്നത്തൂര്‍മേടില്‍ വോട്ട് ചെയ്യാനെത്തുകയായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരിച്ചെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസില്‍ അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നീക്കം. രാഹുലിന്റെ വരവില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണുള്ളത്. പാലക്കാട് വോട്ട് ചെയ്യാനെത്തിയത് ഒരു വിഭാഗം നേതാക്കളുടെ അറിവോടെയെന്നാണ് സൂചന.

പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നല്‍കണം; ആവശ്യമുന്നയിക്കാന്‍ പ്രോസിക്യൂഷന്‍

പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നല്‍കണം; ആവശ്യമുന്നയിക്കാന്‍ പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്‍കണം. ക്രിമിനല്‍ ഗൂഢാലോചന, കൂട്ടബലാത്സംഗം, പ്രേരണ എന്നീ മൂന്ന് പ്രധാന കുറ്റങ്ങള്‍ക്കെല്ലാം പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍, ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട്, കുറ്റകൃത്യം ചെയ്തയാളേക്കാള്‍ മോശമായിട്ടാണ് നമ്മുടെ സമൂഹം പെരുമാറുന്നത്’ എന്ന് സുപ്രീംകോടതി 2018 ല്‍ ഒരു വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബ് സ്‌റ്റേറ്റ് vs രാംദേവ് സിംഗ് കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ലൈംഗിക അതിക്രമം മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നതിലുപരി, ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും പവിത്രതയ്ക്കുമുള്ള അവകാശത്തിലേക്കുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ഇത്തരം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു പ്രധാന വകുപ്പുകളിലും ജീവപര്യന്തം നല്‍കണമെന്ന വാദം മുന്നോട്ടു വയ്ക്കുന്നതെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ കൂട്ടിച്ചേര്‍ത്തു. ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍, വിചാരണക്കോടതിയുടെ അന്തിമ വിധി പകര്‍പ്പ് കാത്തിരിക്കുകയാണ്. അതു ലഭിച്ചു കഴിഞ്ഞശേഷം കോടതി വിലയിരുത്തല്‍ മനസ്സിലാക്കിയശേഷം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്നും അജകുമാര്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.

വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍; കൗണ്ടിങ് ഇങ്ങനെ

തിരുവനന്തപുരം: വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും.

ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ബ്ലോക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണല്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ മേശകളില്‍ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ കലക്ട്രേറ്റിലാണ് എണ്ണുക.

വരണാധികാരിയുടെ മേശയില്‍ തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ കവര്‍ പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വൈകി ലഭിച്ചു എന്ന് രേഖപ്പെടുത്തി എണ്ണാതെ മാറ്റി വെക്കും.

വോട്ടിങ് മെഷീന്‍ എത്തിക്കുന്നതു മുതലുള്ള നടപടിക്രമങ്ങള്‍

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് ഓരോ വാര്‍ഡിലെയും വോട്ടിങ് മെഷീനുകളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ വോട്ടെണ്ണല്‍ ഹാളിലേക്ക് എത്തിക്കും. വാര്‍ഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകള്‍ എത്തിക്കുക. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളും ഒരു മേശയില്‍ എണ്ണും. സ്ഥാനാര്‍ഥിയുടെയോ അവര്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും. ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, 2 കൗണ്ടിങ് അസിസ്റ്റന്റുമാര്‍. നഗരസഭകളിലും കോര്‍പറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും. ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളില്‍ റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണല്‍, ടാബുലേഷന്‍, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകള്‍. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാന്‍ പഞ്ചായത്തുകളില്‍ വരണാധികാരിക്കു കീഴില്‍ പരമാവധി 8 മേശകളും നഗരസഭകളില്‍ പരമാവധി 16 മേശകളും.

വോട്ടെണ്ണുന്ന രീതി

കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്‍, ടാഗ് എന്നിവ ഉണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കും. കൗണ്ടിങ് സൂപ്പര്‍വൈസര്‍ കണ്‍ട്രോള്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യും. ഡിസ്‌പ്ലേയില്‍ പച്ച ലൈറ്റ് തെളിയും. റിസല്‍റ്റ് ബട്ടണിനു മുകളിലെ പേപ്പര്‍ സീല്‍ പൊട്ടിക്കും. തുടര്‍ന്നു ബട്ടണ്‍ അമര്‍ത്തും. പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും; നഗരസഭയിലും കോര്‍പറേഷനിലും ഒരു വോട്ടു മാത്രമായതിനാല്‍ ഒറ്റഫലമാണ് പുറത്തു വരിക. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് കാണിക്കും. കൗണ്ടിങ് അസിസ്റ്റന്റുമാര്‍ ടാബുലേഷന്‍ ഫോമില്‍ രേഖപ്പെടുത്തുന്ന ഫലം, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഫോം 24 എയില്‍ രേഖപ്പെടുത്തും. ഇത് അപ്പോള്‍ത്തന്നെ വരണാധികാരിക്കു നല്‍കും.

എല്ലാം തത്സമയം

കൗണ്ടിങ് സ്ലിപ്പില്‍കൂടി ഫലം രേഖപ്പെടുത്തി വരണാധികാരി അംഗീകരിക്കുന്നതോടെ ട്രെന്‍ഡ് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. വോട്ടെണ്ണല്‍ പുരോഗതി ട്രെന്‍ഡില്‍ തത്സമയം അറിയാം. ഓരോ വാര്‍ഡിലെയും കൗണ്ടിങ് കഴിയുന്നതനുസരിച്ച് ആ വാര്‍ഡിലെ സ്ഥാനാര്‍ഥികളും ഏജന്റുമാരും പുറത്തുപോകണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിനൊപ്പം വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കും.

കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് കസ്റ്റമർ മീറ്റ്

കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് കസ്റ്റമർ മീറ്റ്

KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് കസ്റ്റമർ മീറ്റ് സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 12, വെള്ളിയാഴ്ച) രാവിലെ 11 മണിയ്ക്ക് ബ്രാഞ്ചിൽ വച്ച് നടക്കുന്ന കസ്റ്റമർ മീറ്റ് KSFE തിരുവനന്തപുരം റൂറൽ മേഖലാ അസിസ്റ്റൻ്റ് ജനറൽ മാനേജർ ശ്രീ. കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ തന്നെ MNBC വിഭാഗത്തിൽ പെട്ട ആദ്യത്തെ സ്ഥാപനമായി മാറിയ KSFE-യിലെ പുതിയ പദ്ധതികളെ പറ്റി അവബോധം നൽകുന്നതിനും, ഇടപാടുകാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനുമാണ് കസ്റ്റമർ മീറ്റ് നടത്തുന്നത്. മീറ്റിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും, പങ്കെടുക്കുന്നവർക്ക് സർപ്രൈസ് സമ്മാനങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുള്ളതായും KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് മാനേജർ അറിയിച്ചു.

ഹാപ്പി ബർത്ത് ഡേ സൂപ്പർ സ്റ്റാർ; മറാത്തി കുടുംബത്തിൽ നിന്ന് തമിഴകത്തിന്റെ മനം കവർന്ന തലൈവർ

ഹാപ്പി ബർത്ത് ഡേ സൂപ്പർ സ്റ്റാർ; മറാത്തി കുടുംബത്തിൽ നിന്ന് തമിഴകത്തിന്റെ മനം കവർന്ന തലൈവർ

സിനിമാ ലോകത്തെ സ്റ്റൈൽ മന്നൻ, ആരാധകരുടെ സ്വന്തം തലൈവർ രജനികാന്തിന് ഇന്ന് 75-ാം പിറന്നാൾ. ആരാധകരും സിനിമാ പ്രവർത്തകരുമൊക്കെ പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്. സിനിമയിലെത്തി 50 വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ താരപദവിക്ക് യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല. വയസാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നേ വിട്ട് പോകലേ… എന്ന പടയപ്പയിലെ ഡയലോ​ഗ് ഏറ്റവും കൂടുതൽ യോജിക്കുന്നതും രജനിക്ക് തന്നെയാണ്.

സിനിമയിൽ അഭിനയിച്ച ഈ 50 വർഷവും എനിക്ക് 10 -15 വർഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രയ്ക്ക് ഇഷ്ടമാണ്. നൂറ് ജന്മം കൂടിയുണ്ടെങ്കിൽ, ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു.

“അടുത്തിടെ ​ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ തന്റെ സിനിമയോടുള്ള അതിയായ മോഹത്തെക്കുറിച്ച് സൂപ്പർ സ്റ്റാർ പറഞ്ഞ വാക്കുകളാണിത്. വില്ലനിൽ തുടങ്ങി നായകനായും പിന്നീട് ലോകമെമ്പാടും ആരാധകരുള്ള തലൈവരായുമുള്ള രജനികാന്തിന്റെ വളർച്ച ഏതൊരു സിനിമാ മോഹിയെയും പ്രചോദിപ്പിക്കുന്നതാണ്.

അതുകൊണ്ടാണ് യെൻ വഴി തനീ വഴിയെന്ന് രജനി പറയുമ്പോൾ ആരാധകർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചത്. ഇന്നും രജനിയെ തമിഴ് സിനിമയുടെ ഐക്കണായി നിലനിർത്തുന്നതും ഇതൊക്കെ തന്നെയാണ്. ഒരു മറാത്തി കുടുംബത്തിൽ നിന്നാണ് രജനികാന്ത് വരുന്നതെന്ന കാര്യം അധികം ആർക്കുമറിയാത്ത കാര്യമാണ്. 1950 ഡിസംബർ 12 ന് ബംഗളൂരുവിലാണ് അദ്ദേഹം ജനിച്ചത്.

മഹാരാഷ്ട്ര വേരുകളുള്ളയാളാണ് അദ്ദേഹം. മറാത്തി സംസാരിക്കുന്നവരും മഹാരാഷ്ട്ര പാരമ്പര്യങ്ങൾ പിന്തുടരുന്നവരുമായ ഒരു വീട്ടിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ രമാഭായിയും റാമോജി റാവു ഗെയ്ക്വാദും കർണാടകയിൽ സ്ഥിരതാമസമാക്കിയ മറാത്തി സംസാരിക്കുന്ന സമൂഹത്തിൽ പെട്ടവരായിരുന്നു. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനികാന്ത് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

പിന്നീടിങ്ങോട്ട് പല വേഷങ്ങളിൽ പല ഭാവങ്ങളിൽ രജനികാന്തിനെ സിനിമാ പ്രേക്ഷകർ കണ്ടു. പടയപ്പ, ബാഷ, ദളപതി, ബില്ല, അണ്ണാമലൈ, മുത്തു, ശിവാജി, യന്തിരൻ, ജയിലർ അങ്ങനെ പോകുന്ന തലയെടുപ്പുള്ള രജനി കഥാപാത്രങ്ങൾ. കൂലിയാണ് രജനികാന്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ലാണ് അദ്ദേഹത്തിന്റേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മാത്രമല്ല എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ പടയപ്പയുടെ രണ്ടാം ഭാ​ഗവും അടുത്തിടെ രജനി പ്രഖ്യാപിച്ചിരുന്നു. ‘നീലംബരി: പടയപ്പ 2’ എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരായിരം പ്രതീക്ഷകളോടെയാണ് ഈ രജനി ചിത്രങ്ങളെല്ലാം ആരാധകർ കാത്തിരിക്കുന്നത്.