by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്. 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.



by Midhun HP News | Dec 11, 2025 | Latest News, കേരളം
ഇത്തവണ ക്രിസ്മസ് അവധിക്ക് ഒരു ദിനം കൂടുതൽ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ 24 നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരാറുള്ളു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു.
by Midhun HP News | Dec 11, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.
സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Dec 11, 2025 | Latest News, കേരളം
പാലക്കാട്: ബലാത്സംഗക്കേസില്‍ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്.
വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
by Midhun HP News | Dec 11, 2025 | Latest News, കേരളം
പാലക്കാട് സ്ഥിതി ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) നിരവധി തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ, ട്രെയിനീ എഞ്ചിനീയർ എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്. അകെ 31 ഒഴിവുകളാണ് ഉള്ളത്. ഐ ടി ഐ മുതൽ ബി ഇ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 30-12-2025.
തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും
പ്രോജക്ട് സ്റ്റാഫ് ഐടിഐ (മെഷീനിസ്റ്റ്) – 2
പ്രോജക്ട് സ്റ്റാഫ് ഐടിഐ (ഫിറ്റർ )- 2
പ്രോജക്ട് സ്റ്റാഫ് ഐടിഐ (വെൽഡർ) – 2
പ്രോജക്ട് സ്റ്റാഫ് ഐടിഐ (പ്ലംബർ) – 2
പ്രോജക്ട് സ്റ്റാഫ് ഐടിഐ (ഇലക്ട്രിക്കൽ) – 2
പ്രോജക്ട് സ്റ്റാഫ് ഐടിഐ (എംആർഎസി) – 2
ട്രെയിനി എഞ്ചിനീയർ (ഗ്രാജുവേറ്റ് ) – 15
ട്രെയിനി എഞ്ചിനീയർ (ഡിപ്ലോമ) -10
പ്രായ പരിധി
പ്രോജക്ട് സ്റ്റാഫ് ഐടിഐ: പ്രായം: 28 വയസ്സ്
ട്രെയിനി എഞ്ചിനീയർ (ബി.ഇ/ബി.ടെക് ബിരുദം): 30 വയസ്സ്
ട്രെയിനി എഞ്ചിനീയർ (ഡിപ്ലോമ): 28 വയസ്സ്
നിയമന രീതി
പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷയിൽ കുറഞ്ഞത് 30% മാർക്ക് ലഭിക്കുന്നവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളു. അഭിമുഖത്തിനുള്ള കട്ട് ഓഫ് മാർക്ക് തസ്തികകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും. നിയമനം ലഭിക്കുന്നവർക്ക് 17500 മുതൽ 28000 രൂപ വരെ ശമ്പളം ലഭിക്കും.



by Midhun HP News | Dec 11, 2025 | Latest News, കേരളം
കൊച്ചി: മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ലെന്ന് ഹൈക്കോടതി. സൂരജ് ലാമയുടെ തിരോധാനത്തില്‍ മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെപ്പെട്ടെന്നും മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേയെന്നും ഹൈക്കോടതി പറഞ്ഞു.
‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികള്‍ക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാര്‍ ആര്‍ക്കും പ്രധാനമല്ല’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കുവൈത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ (58) അവിടെ മദ്യദുരന്തത്തിന് ഇരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ്. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട സൂരജിനെ ഇവിടെയെത്തിയ ശേഷം കാണാതാകുകയായിരുന്നു. അതേസമയം കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതില്‍ ഫൊറന്‍സിക് ഫലം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ കുവൈത്തില്‍നിന്നു കയറ്റി വിട്ടതു സംബന്ധിച്ച രേഖകള്‍ കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പൊലീസിന്റെ രേഖ എവിടെയെന്നു കോടതി ചോദിച്ചു.
‘ആരും കൂടെപ്പോയില്ല. ആരാണ് ആംബുലന്‍സിന് പണം നല്‍കിയത്? അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചുരുക്കത്തില്‍, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു. കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതു പോലെ എന്ന് മുന്‍പു പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വരുന്നു” കോടതി അഭിപ്രായപ്പെട്ടു.



Recent Comments