സ്വര്‍ണ വിലയില്‍ കുതിപ്പ്; വീണ്ടും 95,000ന് മുകളില്‍

സ്വര്‍ണ വിലയില്‍ കുതിപ്പ്; വീണ്ടും 95,000ന് മുകളില്‍

കൊച്ചി: ഇന്നലെ രണ്ടു തവണയായി കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നു കുതിപ്പ്. പവന് 640 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,560 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 11,945 ആയി.

ഇന്നലെ രണ്ടു തവണ ഇടിഞ്ഞ പവന്‍ വില ഒരിടവേളയ്ക്കു ശേഷം 94,000നു താഴെ എത്തിയിരുന്നു. രാവിലെ 240 രൂപയും ഉച്ച കഴിഞ്ഞ് 480 രൂപയുമാണ് കുറഞ്ഞത്.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലാണ് സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

തങ്കയങ്കി ചാര്‍ത്തി ദീപാരാധന 26ന്; ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും അറിയാം

തങ്കയങ്കി ചാര്‍ത്തി ദീപാരാധന 26ന്; ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും അറിയാം

ശബരിമല: അയ്യപ്പസ്വമാക്ക് തങ്കയങ്കി ചാര്‍ത്തി ദീപാരധന 26ന് വൈകീട്ട്. മണ്ഡലകാലത്തെ പ്രധാന ചടങ്ങാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്കയങ്കി 26ന് വൈകീട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. വൈകീട്ട് നട തുറന്ന ശേഷം ശ്രീകോവിലില്‍ പൂജിച്ച മാലകള്‍ ചാര്‍ത്തിയാണ് തങ്കയങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുക. പതിനെട്ടാംപടി കയറി വരുന്ന ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ആനയിക്കും. സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ഇതുകണ്ട് തൊഴാനാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്.

തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സ്ഥലവും സമയവും ചുവടെ:

മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം രാവിലെ 7.15, പുന്നംതോട്ടം ദേവീക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8.00, നെടുപ്രയാര്‍ തേവരശേരി ദേവീക്ഷേത്രം 8.30, നെടുപ്രയാര്‍ ജങ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10.00, തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളേജ് ജങ്ഷന്‍ 10.15, പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതിക്ഷേത്രം 11.30, ഇലന്തൂര്‍ നാരായണമംഗലം 12.30. അയത്തില്‍ മലനട ജങ്ഷന്‍ 2.00, അയത്തില്‍ ഗുരുമന്ദിരം ജംങ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരംക്ഷേത്രം 2.50, ഇലവുംതിട്ട ദേവീക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം 4.30, കൈതവന ദേവീക്ഷേത്രം വൈകുന്നേരം 5.30. പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം 6.00, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജങ്ഷന്‍ രാത്രി 7.00, ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം 8.00

24 -ന് രാവിലെ എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9.00, അഴൂര്‍ ജങ്ഷന്‍ 10, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ 10.45, പത്തനംതിട്ട ശാസ്താക്ഷേത്രം 11.00, കരിമ്പനയ്ക്കല്‍ ദേവീക്ഷേത്രം 11.30, ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം 12.00, കടമ്മനിട്ട ഭഗവതി ക്ഷേത്രം 1.00, കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം 2.45, മേക്കൊഴൂര്‍ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജങ്ഷന്‍ 4.15, പാലമറ്റൂര്‍ അമ്പലമുക്ക് 4.30, വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30, ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം 6.15, ചിറ്റൂര്‍മുക്ക് രാത്രി 7.15, കോന്നി ടൗണ്‍ 7.45, കോന്നി ചിറയ്ക്കല്‍ ക്ഷേത്രം 8.00, കോന്നി മുരിങ്ങമംഗലം ക്ഷേത്രം 8.30.

25-ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍നിന്ന് രാവിലെ 7.30-ന് യാത്ര ആരംഭിക്കും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം 8.00, വെട്ടൂര്‍ ക്ഷേത്രം 9.00, മൈലാടുംപാറ 10.30, കോട്ടമുക്ക് 11.00, മലയാലപ്പുഴ ക്ഷേത്രം 12. 00, മലയാലപ്പുഴ താഴം 1.00, മണ്ണാറക്കുളഞ്ഞി ക്ഷേത്രം 1.15. റാന്നി രാമപുരം ക്ഷേത്രം 3.30, ഇടക്കുളം ശാസ്താക്ഷേത്രം 5.30, വടശ്ശേരിക്കര ചെറുകാവ് 6.30, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം രാത്രി 7.00, മാടമണ്‍ ക്ഷേത്രം 7.45, പെരുനാട് ശാസ്താക്ഷേത്രം 8.30.

26-ന് രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ളാഹ സത്രം 9.00, പ്ലാപ്പള്ളി 10.00, നിലയ്ക്കല്‍ക്ഷേത്രം 11.00, പമ്പ 1.30, ശരംകുത്തി 5.00.

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള്‍ കനത്ത പോളിങ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും ആറുമണിക്ക് മുന്‍പ് ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കി.

ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് എറണാകുളത്താണ് ഉയര്‍ന്ന പോളിങ്. 73.16 ശതമാനം. കുറവ് തിരുവനന്തപുരത്താണ്. 65.74 ശതമാനം. അങ്ങിങ്ങ് നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് ഒഴിച്ചുനിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേര് തെളിയാത്തതിനെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവച്ചു. ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 6ല്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ശാന്ത (73) എന്ന വോട്ടറാണ് വരിയില്‍ നില്‍ക്കവേ കുഴഞ്ഞുവീണത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.

വോട്ട് ചെയ്യാനെത്തി; കൊച്ചിയിലും കൊല്ലത്തും വയോധികർ കുഴഞ്ഞു വീണ് മരിച്ചു

വോട്ട് ചെയ്യാനെത്തി; കൊച്ചിയിലും കൊല്ലത്തും വയോധികർ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്യാനെത്തിയ വയോധികൻ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു. കാലടി ശ്രീമൂലന​ഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലന​ഗരം അകവൂർ സ്കൂളിലെ ബൂത്തിലാണ് സംഭവം. ഉടൻ തന്നെ സമീപമുള്ള ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴ‍ഞ്ഞു വീണ് മരിച്ചു. നീരാവിൽ സ്വ​ദേശി ശശിധരൻ (74) ആണ് മരിച്ചത്. നീരാവിൽ എസ്എൻഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തിൽ കുഴഞ്ഞുവീണ വയോധികനെ മതിലിൽ മാതാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ദിലീപ് കുറ്റക്കാരനെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ വേട്ടയാടലാണ്: രമേശ് പിഷാരടി

ദിലീപ് കുറ്റക്കാരനെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ വേട്ടയാടലാണ്: രമേശ് പിഷാരടി

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വിശ്വസിക്കുന്നുവെന്ന് രമേശ് പിഷാരടി. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും പിഷാരടി പറയുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

”നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നില്‍ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്. ഈ രണ്ട് നീതികളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വിധി കോടതിയില്‍ നിന്ന് വരണമെന്നില്ല” പിഷാരടി പറയുന്നു.

അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതേസമയം, ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണെന്നും പിഷാരടി പരയുന്നു. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ലെന്നും താരം പറയുന്നു.

എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാന്‍ അതിജീവിതയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കാനല്ലേ നമുക്ക് പറ്റുള്ളൂവെന്നും പിഷാരടി പറയുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കയ്യില്‍ ഇല്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോള്‍, ഇത് കേട്ടയുടനെ ഒരാള്‍ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.