ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കുറച്ചുകൂടി കാര്യക്ഷമമാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദിലീപിനെ വെറുതെ വിട്ടതില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നയാളെ ശിക്ഷിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

‘നടിക്കെതിരായ അതിക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയ വിധി ആശ്വാസകരമാണ്. ഒരുസ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരിതമാണ് അതിജീവിതക്ക് ഉണ്ടായത്. അതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിധി വളരെ സഹായകരമാകും. അന്ന് തൃക്കാക്കര എംഎല്‍എയായ പിടി തോമസിന്റെ ഇടപെടലാണ് ഇങ്ങനെയൊരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ കേസ് പോലും ഇല്ലാതെ പോകുമായിരുന്നു.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുറെക്കൂടി സ്ത്രീ സുരക്ഷ സംസ്ഥാനത്തുണ്ടാകേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം ഉണ്ടായതോടുകൂടി സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നു. പരാതികളുമായി പോയാല്‍ സ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇന്നത്തെ കാലഘട്ടത്തനുസരിച്ച് അത് മാറേണ്ടതുണ്ട്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകും. കേസില്‍ ഒരാളെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. പ്രോസിക്യഷന്‍ പരാജയമാണോ എന്നത് പറയേണ്ടത് കോടതിയാണ്. വിധി പകര്‍പ്പ് കണ്ടശേഷമേ അതില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളു.

അതേസമയം, കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി

‘എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും’

‘എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും’

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘നാലുകൊല്ലം മുമ്പ് ഞാന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തെ എഴുതിവെച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും. ഭാഗ്യലക്ഷ്മി പറഞ്ഞു.

അതിജീവിതയുടെ വീട്ടില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. കൈയില്‍ കിട്ടിയ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സാക്ഷികള്‍ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാന്‍ പറ്റുമോ എന്ന് സംശയമുണ്ട്. ഇപ്പോഴും ഞാന്‍ അവളോടൊപ്പം തന്നെയാണ്. അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നില്‍ക്കും.

ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളില്‍ അതിജീവിത തന്നെ വ്യക്തമാക്കും. കേസില്‍ കൂറുമാറിയവരും പ്രതിക്കൊപ്പം നില്‍ക്കുന്നവരും, അവനവന്റെ വീട്ടിലും അവനവന്റെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം ഒരവസ്ഥ വരുമ്പോള്‍ പഠിക്കും’. ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ, ​ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് എട്ടാം പ്രതി ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

പള്‍സര്‍ ബൈക്കുകളോട് പ്രിയം, സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടന്‍; പള്‍സര്‍ സുനിയെന്ന കൊടും ക്രിമിനല്‍

പള്‍സര്‍ ബൈക്കുകളോട് പ്രിയം, സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടന്‍; പള്‍സര്‍ സുനിയെന്ന കൊടും ക്രിമിനല്‍

കൊച്ചി: രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസ്, നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞിരിക്കുകയാണ്. കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും വ്യക്തമാക്കി. ഒന്നാം പ്രതി സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നടിയെ പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വൊട്ടേഷനെടുത്ത സംഘത്തിന്റെ തലവന്‍ എന്ന നിലയിലാണ് കേരളം പള്‍സര്‍ സുനിയെ പരിചയപ്പെട്ടത്. നടിയെ ആക്രമിച്ച കേസ് പുറത്തുവന്ന ദിവസം മുതല്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന പേരായിരുന്നു എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനി.

2017 ഫെബ്രുവരി 17-ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം നടിയെ ആക്രമിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു പ്രതികള്‍ കുറ്റകൃത്യം നടപ്പാക്കിയത്. തൃശ്ശൂരില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ പള്‍സര്‍ സുനിയും സംഘവും ട്രാവലര്‍ വാനില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് സുനിയും സംഘവും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.

പെരുമ്പാവൂര്‍ ഐമുറി സ്വദേശിയായ സുനില്‍ കുമാറിന് പള്‍സര്‍ ബൈക്കുകളോടുള്ള കമ്പമാണ് ‘പള്‍സര്‍ സുനി’യെന്ന പേര് ലഭിക്കാനിടയാക്കിയത്. സുനിക്കുട്ടന്‍ എന്ന പേരിലാണ് സിനിമാക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായും കാവ്യ മാധവന്റെ ഡ്രൈവറായും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരവും കേസിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കേരളം തിരിച്ചറിയും മുന്‍പ് തന്നെ പൊലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു പള്‍സര്‍ സുനി. മോഷണവും പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ സ്വഭാവം മൂലമാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് നടന്‍ മുകേഷ് നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കിയിരുന്നു.

ലഹരി വില്‍പന കേസില്‍ നേരത്തെ ആറ് മാസം ശിക്ഷ അനുഭവിച്ചിട്ടുണ്ട് സുനില്‍. മോഷണക്കേസുകള്‍ ആക്രമണങ്ങള്‍ തുടങ്ങിയ കേസുകളില്‍ സ്ഥിര സാന്നിധ്യമായതോടെ കോടനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സുനി ഉള്‍പ്പെട്ടു.

ഇതിനിടെയാണ് സിനിമ മേഖലയില്‍ സുനി എത്തുന്നത്. സെറ്റിലെ വാഹനങ്ങളുടെ ഡ്രൈവറായിട്ടായിരുന്നു പ്രധാന പ്രവര്‍ത്തനം. പല കേസുകളിലും പ്രതിയായി കഴിയുന്നതിനിടയിലായിരുന്നു പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. 2013ല്‍ സുനിയെ പറഞ്ഞുവിട്ടെന്നായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍.

നടിമാര്‍ക്കെല്ലാം സുപരിചിതനായ പള്‍സര്‍ സുനിയെ ആക്രമണം നടന്ന ദിവസം ഇരായായ നടിയും തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുനിയെ അറസ്റ്റ് ചെയ്തതും നാടകീയ രംഗങ്ങളോടെ ആയിരുന്നു. സുനിക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നാണ് പൊലീസ് സുനിയെ ബലം പ്രയോഗത്തിലൂടെ പിടികൂടിയത്.

പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ ഇയാളും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പള്‍സര്‍ സുനിക്ക് ദിലീപ് 2015-ല്‍ തന്നെ ഒരുലക്ഷം രൂപ അയച്ചുനല്‍കിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 23 മുതല്‍ ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയായിരുന്നു ജാമ്യം നല്‍കിയത്. ഏഴരവര്‍ഷത്തിനിടെ പത്തുതവണ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ച്ചയായി ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ഹൈക്കോടതി ഒരിക്കല്‍ 25,000 രൂപ പിഴയുമിട്ടു. ജാമ്യഹര്‍ജി തള്ളിയതിന്റെ മൂന്നാംദിവസം തന്നെ വീണ്ടും ജാമ്യഹര്‍ജി നല്‍കിയതാണ് കോടതിയെ അന്ന് ചൊടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഏഴ് വര്‍ഷത്തെ വിചാരണ തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനി പിന്നീടും കേസുകളില്‍ പ്രതിയായി. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം നടത്തിയതിനായിരുന്നു പൊലീസ് നടപടി.

കോടതിയെ ബഹുമാനിക്കുന്നു; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ: ‘അമ്മ’

കോടതിയെ ബഹുമാനിക്കുന്നു; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ: ‘അമ്മ’

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ. ‘അമ്മ കോടതിയെ ബഹുമാനിക്കുന്നു’-വിധി വന്നതിന് പിന്നാലെ സംഘടന ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. 12നാണ് ശിക്ഷാവിധി. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം.

2017 ഫെബ്രുവരി 17നായിരുന്നു ഓടുന്ന വാഹനത്തില്‍വച്ച് നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാര്‍ത്ത കേരളം ഞെട്ടലോടെ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെ പ്രതികള്‍ ഓരോരുത്തരായി പൊലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28-ന് ദിലീപിനെ പൊലീസ് ചോദ്യംചെയ്യുകയും ജൂലായ് 10-ന് നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീണ്ട വിചാരണാ നടപടികള്‍ക്കൊടുവിലാണ് കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടത്.

‘എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ’; അതിജീവിതയെ ചേര്‍ത്തുപിടിച്ച് പാര്‍വതി

‘എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ’; അതിജീവിതയെ ചേര്‍ത്തുപിടിച്ച് പാര്‍വതി

അതിജീവിതയെ ചേര്‍ത്തുപിടിച്ച് നടി പാര്‍വതി തിരുവോത്ത്. നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കപ്പെട്ട വിധിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. എന്നെന്നും അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുകയാണ് പാര്‍വതി തിരുവോത്ത്.

എന്ത് നീതി എന്നാണ് പാര്‍വതി ചോദിക്കുന്നത്. സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥയാണ് തുറന്ന് കാണിക്കപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു. ‘എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെടുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്’ എന്നാണ് പാര്‍വതി കുറിച്ചത്.

നടി രമ്യ നമ്പീശനും പ്രതികരണമായെത്തി. അവള്‍ക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടി റിമ കല്ലിങ്കലും പിന്തുണയുമായെത്തിയിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ ചിത്രത്തോടൊപ്പം എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍ എന്നും റിമ കുറിക്കുന്നുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റാക്കാരെന്ന് കണ്ടെത്തിയ കോടി എട്ടാം പ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസിന്റേതാണ് വിധി.

പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.

അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്, ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണെന്നും ദീലിപ് പ്രതികരിച്ചു.

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല; യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല; യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തൃശൂര്‍: മണലൂരില്‍ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെ കാണാതായി.മണലൂര്‍ ഗവ.ഐടിഐ റോഡില്‍ വാടകവീട്ടിലെ മുറിയില്‍ ഇന്നലെ രാവിലെയാണ് നിഷയെ മരിച്ച നിലയില്‍ കണ്ടത്. അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ ചെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിയുന്നത്. ഈ സമയത്ത് സലീഷ് വീട്ടിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി സലീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. സലീഷ് വരാതിരുന്നതിനെ തുടര്‍ന്ന് വൈകിട്ട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, നിഷമോളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ വ്യക്തത ലഭിക്കു എന്നാണ് പൊലീസ് നിലപാട്.ചാലക്കുടി സ്വദേശിനിയായ നിഷയുടെ രണ്ടാം ഭര്‍ത്താവാണ് സലീഷ്.

നിഷയുടെ ആദ്യ ഭര്‍ത്താവിന്റെ കുട്ടികളാണ് ഇവര്‍ക്കൊപ്പമുള്ളത്. സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടെന്നും പൊലീസില്‍ നേരത്തേ പല തവണ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് ജോലി ചെയ്തുവരുന്ന നിഷ നിഷ രണ്ടു ദിവസമായി അവധിയിലായിരുന്നെന്നാണ് വിവരം. മക്കള്‍: വൈഗ, വേദ.