മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.

ഫൈനലില്‍ ചൈനീസ് തായ്‌പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം.

11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്.

തായ്‌ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; സ്വര്‍ണവില 93,000ന് മുകളില്‍

ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; സ്വര്‍ണവില 93,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BU 142769 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BW 334420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BT 272142 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത്. ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് ന്യൂസ് മലയാളം ചാനല്‍ പുറത്തു വിട്ടത്.

ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു.

‘എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’ എന്നും രാഹുല്‍ പറയുന്നു. എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു. നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.

‘എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ട്. ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തില്‍ നിന്നും കേരളത്തെ മുക്തമാക്കും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും. പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ കൂടുതല്‍ അപ്‌ഗ്രേഡ് ചെയ്യും. അയ്യങ്കാളി പദ്ധതിയിലും മഹാത്മാഗാന്ധി പദ്ധതിയിലും നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, സിപി ജോണ്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാര്‍ക്കറ്റുകള്‍ വിദേശ രാജ്യങ്ങളിലുള്ളതു പോലെ ആധുനികവത്കരിക്കും. വൃത്തിയും വെടിപ്പും ഉറപ്പാക്കും. എല്ലാ ഗ്രാമങ്ങളിലും പുതിയ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ശ്മശാനങ്ങള്‍ ആരംഭിക്കും. അതിഥി തൊഴിലാളി ക്ഷേമം ഉറപ്പു വരുത്താന്‍ പദ്ധതി രൂപീകരിക്കും. പൊതു ഇടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഉടനീളം നിര്‍മ്മിക്കും. ദുരന്ത നിവാരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. സാംസ്‌കാരികേന്ദ്രങ്ങളെ വിപുലമാക്കാന്‍ പദ്ധതി, വായന പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തും.

കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന്-ലഹരികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം എന്നി മുന്‍നിര്‍ത്തി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ഹരിതകര്‍മസേനയെ കൂടുതല്‍ കാര്യക്ഷമമാക്കും. ടൂറിസത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ലോക്കല്‍ ടൂറിസം പദ്ധതികളെ പ്രമോട്ട് ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക കര്‍മ പരിപാടി. ഇതിനായി ഹെല്‍പ് ലൈന്‍ നമ്പര്‍ അടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിച്ചു കൊല്ലുന്ന തരത്തിലാണ് കഴിഞ്ഞ അഞ്ചുകൊല്ലമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നത്. അത്തരം തടസ്സങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് അവരുടെ അവകാശമാക്കി മാറ്റും. ബജറ്റില്‍ സൂചിപ്പിച്ച ഫണ്ട് പൂര്‍ണമായും നല്‍കും. ഓരോ വര്‍ഷവും ഫണ്ടു വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തും. യുവാക്കള്‍ക്കായി പ്രത്യേക ഫണ്ട് നീക്കിവെക്കും. ജനപ്രതിനിധികളെ പരിവര്‍ത്തനത്തിന്റെ വക്താക്കളാക്കി മാറ്റാന്‍ പ്രത്യേക ശാക്തീകരണം നല്‍കും. ജനസേവനം ഉറപ്പു വരുത്താനായി എല്ലാ വാര്‍ഡുകളിലും സേവാഗ്രാം പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.