സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കൊച്ചി: തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ ജോർജ് ചാക്ക് തിരക്കി നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.

ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; ഏത് സ്‌കൂളാണെന്ന് അറിയിക്കണം

ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; ഏത് സ്‌കൂളാണെന്ന് അറിയിക്കണം

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനിലെ വ്‌ലോഗ് ചിത്രീകരണത്തിനെതിരെ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്.

നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകള്‍ കോടതി പരിശോധിച്ചു. ഡ്രൈവര്‍ കാബിനില്‍ വിഡിയോ ചിത്രീകരിച്ച് അലക്ഷ്യമായി പോകുന്ന ചരക്കു ലോറിയ്ക്കു പിന്നില്‍ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യമുള്‍പ്പെടെയുള്ളവ കോടതി കണ്ടു. വലിയ ശബ്ദത്തില്‍ പാട്ടുവച്ച് ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തു വിനോദ യാത്ര പോകുന്നതും കോടതി കണ്ട ദൃശ്യങ്ങളിലുണ്ട്.

രൂപമാറ്റം വരുത്തിയ റിക്കവറി വാനില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതും എല്‍ഇഡി പാനലുകളുടെ നിര്‍മാണ സംവിധാനവുമെല്ലാം കണ്ടു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്‍കി. അനധികൃത ലൈറ്റുകള്‍ ഓരോന്നിനും 500 രൂപ വീതം പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിഡിയോയില്‍ കണ്ട വിനോദ യാത്ര ഏത് സ്‌കൂളിന്റേതാണെന്ന വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിക്കണം. കോടതി പരിശോധിച്ച വിഡിയോകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

കൊച്ചി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി.

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈ ബുക്കിങ് വഴി വരുന്നവർക്കായി മാത്രം മാറ്റിവയ്ക്കണം. സ്പോട് ബുക്കിങിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ​ഗർഭിണികൾ, ശിശുക്കളുമായി എത്തുന്ന അമ്മമാർ എന്നിവർക്ക് പ്രത്യേക പരി​ഗണന നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ സാധ്യത. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നവംബര്‍ 22-ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബര്‍ 24 വരെ ഇടി മിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള -കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമല സ്‌പോര്‍ട്ട് ബുക്കിങില്‍ ഇളവ്: എത്ര പേര്‍ക്ക് നല്‍കണമെന്നതില്‍ സാഹചര്യമനുസരിച്ച് ആകാമെന്ന് ഹൈക്കോടതി

ശബരിമല സ്‌പോര്‍ട്ട് ബുക്കിങില്‍ ഇളവ്: എത്ര പേര്‍ക്ക് നല്‍കണമെന്നതില്‍ സാഹചര്യമനുസരിച്ച് ആകാമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങില്‍ ഇളവുവരുത്തി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നല്‍കണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സ്‌പോട്ട് ബുക്കിങ് എത്ര വേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശം. സ്‌പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്കും സന്നിധാനത്തെ ചുമതലയുളള എഡിജിപിക്കും ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്.

സ്‌പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി 70,000 പേരെയും സ്‌പോട്ട് ബുക്കിങ് വഴി 50,00 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്. നിലവില്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലയ്ക്കലാണ് സ്‌പോട്ട് ബുക്കിങ്ങുള്ളത്.

യുഡിഎഫ് രണ്ടാംഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖാപിച്ചു

യുഡിഎഫ് രണ്ടാംഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖാപിച്ചു

യുഡിഎഫ് രണ്ടാംഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖാപിച്ചു
വാർഡ്
3. അയ്യപ്പദാസ്
5. ആരിഫാബീവി
6. ഷൈജു ടി സി
9. ഗായത്രി
10. മുരളീധരൻ നായർ k
12. ശ്രീരംഗൻ s
16. ഇയ്യാസ്
17. പ്രിൻസ് രാജ് രാജ് s k
28. സുനിത കുമാരി