by Midhun HP News | Mar 30, 2026 | Latest News, കേരളം
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നും കേരളത്തില്‍ എല്‍ഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. കേരള മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ല. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി മറക്കുന്നു. അത് സിപിഎമ്മിനെ രക്ഷിക്കാനുള്ള നീക്കമാണ്. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ ഇടത് മുന്നണിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പ്രധാന മന്ത്രിയുടെ നിശബ്ദത. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കും. കേരളത്തിലെ എല്‍ഡിഎഫ് ഇടത് സ്വഭാവം അല്ല സ്വീകരിക്കുന്നത്. ബിജെപിയെ പോലെ കുത്തകകളെ സഹായിക്കുകയാണ്. ഈ സര്‍ക്കാരിന് ഇടത് നയം ഉണ്ടായിരുന്നോ എന്ന് ഇടത് പ്രവര്‍ത്തകര്‍ക്ക് പോലും സംശയം. റബര്‍ കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ എല്‍ഡിഎഫ് ഒന്നും ചെയ്തില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കും. യുഡിഎഫ് മുന്നോട്ട് വച്ച ആരോഗ്യ ഇന്‍സുറന്‍സ് പദ്ധതി കേരളത്തെ ആരോഗ്യരംഗത്തെ പരിവര്‍ത്തനം ചെയ്യും. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കും. പ്രായമായവര്‍ക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Mar 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കുന്നു. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ സംസ്ഥാനത്താകെ 3,031 കേന്ദ്രങ്ങളിലായി നടന്നു.
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും.


by Midhun HP News | Mar 30, 2026 | കേരളം
ഏപ്രിലില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഏപ്രിലിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഏപ്രില്‍ ഒന്നിനും പെസഹ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയും അംബേദ്കര്‍ ജയന്തിക്കും വിഷുവിനും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്. ഏപ്രിലില്‍ കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ഏപ്രില്‍ 1 – ബുധനാഴ്ച- വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 2- വ്യാഴാഴ്ച- പെസഹ വ്യാഴാഴ്ച
ഏപ്രില്‍ 3- വെള്ളിയാഴ്ച- ദുഃഖ വെള്ളിയാഴ്ച
ഏപ്രില്‍ 5- ഞായറാഴ്ച
ഏപ്രില്‍ 11- രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 12- ഞായറാഴ്ച
ഏപ്രില്‍ 14- ചൊവ്വാഴ്ച- ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15- ബുധനാഴ്ച- വിഷു
ഏപ്രില്‍ 16- വ്യാഴാഴ്ച- Bohag Bihu
ഏപ്രില്‍ 19- ഞായറാഴ്ച
ഏപ്രില്‍ 20- തിങ്കളാഴ്ച- ബസവ ജയന്തി/ അക്ഷയ തൃതീയ
ഏപ്രില്‍ 21- ചൊവ്വാഴ്ച- ഗരിയ പൂജ
ഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 26- ഞായറാഴ്ച
by Midhun HP News | Mar 30, 2026 | Latest News, കേരളം
പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ചിറ്റൂര്‍ സ്വദേശി അഭിലാഷ് (20), കാടാങ്കോട് സ്വദേശി സുനില്‍ (40) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാല്‍ രാത്രിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂരില്‍ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സര്‍വീസ് റോഡിലൂടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ ഡിവൈഡര്‍ തകര്‍ത്തുവന്ന് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാര്‍ പിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. തുടര്‍ന്ന് വിനീഷിന്റെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
ഇന്നോവ കാറില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയായ അദിത്ത് (29) എന്നയാളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. സംഭവത്തില്‍ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രനാണ് അജിത്തിന്റെ അച്ഛന്‍. അമ്മ: കല്യാണി. സഹോദരങ്ങള്‍: അരുണ്‍, അഭിലാഷ്. പ്രീതിയാണ് വിനീഷിന്റെ ഭാര്യ. ഏക മകള്‍ ആദ്യ


by Midhun HP News | Mar 30, 2026 | Latest News, കേരളം
പാലക്കാട്: പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായും പ്രശോഭ് ശ്രമം തുടങ്ങി.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി. കൗണ്‍സിലര്‍ പ്രശോഭ് വല്‍സന്‍ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കി.
കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി പൊലീസിന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് യുവതി തെളിവുകള്‍ കൈമാറി എന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വിഡിയോ കോള്‍ ചെയ്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു.


by Midhun HP News | Mar 30, 2026 | Latest News, കേരളം
കൊല്ലം: ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കൊട്ടിയൂര്‍ മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.
ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്‌ലോട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മര്‍ദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യന്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്‌സുകള്‍ ഘടിപ്പിച്ച ഫ്‌ലോട്ടില്‍ എല്‍ഇഡി കളര്‍ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
കുത്തിയ പ്രതികള്‍ നിമിഷ നേരം കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്‌ലോട്ട് കടന്നു പോയ ശേഷം ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. അവിടെയെത്തിയ തേജസിന്റെ സഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലത്തറ സഹകരണ ആശുപത്രിയില്‍ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഒാടെ തേജസ് മരിച്ചു.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ചാത്തന്നൂര്‍ എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, എസ്‌ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുലര്‍ച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 2 പേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Recent Comments