കൊല്ലത്ത് ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കൊല്ലത്ത് ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാള്‍ അമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയത്.

പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. പെണ്‍കുഞ്ഞിനാണ് ഒന്‍പതാം ക്ലാസുകാരി ജന്മം നല്‍കിയത്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതിക്കൊപ്പമാണ് പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ അമ്മ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തുലാവര്‍ഷത്തിന് പുറമേ ന്യൂനമര്‍ദ്ദവും; നാളെയും മറ്റന്നാളും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷത്തിന് പുറമേ ന്യൂനമര്‍ദ്ദവും; നാളെയും മറ്റന്നാളും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെയും അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന് പുറമേ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കൂടി എത്തുന്നതാണ് വരുംദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന് അടിസ്ഥാനം. വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം ജില്ലയിലുമാണ് ഒറ്റപ്പെട്ട തീവ്രമഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം ഉള്ളത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പൊലീസും വനംവകുപ്പും ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്.

കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ രാവിലെ ഏഴരയോടെയാണ് രാജക്കൂപ്പിലെത്തിയത്. എന്നാല്‍ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇവര്‍ക്ക് വഴി തെറ്റി. വഴി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ കാട്ടിനുള്ളില്‍ കുടുങ്ങി എന്ന് മനസിലാക്കിയ ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ ആര്യങ്കാവ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ഇവര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് ലഭിക്കുന്ന സ്ഥലമായതിനാല്‍ യുവാക്കള്‍ക്ക് അതിന് സാധിച്ചില്ല. കാട്ടിനുള്ളില്‍ നെറ്റവര്‍ക്ക് ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് മാറിയശേഷമാണ് ഇവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലൊക്കേഷന്‍ അയച്ചത്. ഇത് പിന്തുടര്‍ന്നെത്തി വനം വകുപ്പ് ഇവരെ രക്ഷിക്കുകയായിരുന്നു.

ഒരു യൂട്യൂബ് വീഡിയോ കണ്ടാണ് യുവാക്കള്‍ രാജാക്കൂപ്പിലേക്കെത്തിയത്. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കണോ എന്ന് ആലോചിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുക്കാതെ വനം വകുപ്പ് ഇമ്പോസിഷന്‍ ശിക്ഷയായി നല്‍കി. നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്.

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനി ഗൗരി ആര്‍ ലാല്‍ജിക്ക് (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. പരവൂര്‍ റോഷ്‌ന ബുക്‌സ് ഉടമ കുറുമണ്ടല്‍ ചെമ്പന്റഴികം വീട്ടില്‍ സി എല്‍ ലാല്‍ജിയുടെയും ഒ ആര്‍ റോഷ്‌നയുടെയും മകളാണ്.

എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരുന്നതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ 63-ാം റാങ്ക് നേടിയാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഐഎഎസ് കരസ്ഥമാക്കണമെന്നാണ് ഗൗരിയുടെ ആഗ്രഹം. അതിനായുള്ള തീവ്ര പരിശീലനത്തിലാണ്.

കൊല്ലം എസ്എന്‍ വനിതാ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കൊല്ലം ജില്ലാ ടോപ്പര്‍ ആയിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തും മത്സര പരീക്ഷകളില്‍ പങ്കെടുത്തതും മുടങ്ങാതെയുള്ള പത്രം വായനയും മത്സര പരീക്ഷകളില്‍ നേട്ടം നേടാന്‍ സഹായിച്ചുവെന്ന് ഗൗരി പറഞ്ഞു.

ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം

ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ബാങ്ക് ജീവനക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതി സന്ദീപ് ലാലിനെ കൊട്ടിയം പൊലീസ് പിടികൂടി.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാർ സന്ദീപ് ലാലിന്റെ വീട്ടിലെത്തിയത്. ഇത് അയൽവാസികളെല്ലാം അറിഞ്ഞതോടെ സന്ദീപ് ലാലിന് വലിയ നാണക്കേടായി. സ്ഥലത്ത് വച്ച് ജീവനക്കാരും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബാങ്ക് ജീവനക്കാർ ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ പ്രതി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊലീസുകാരെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ മാവോയിസ്റ്റ് പിടിയിൽ

പൊലീസുകാരെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ മാവോയിസ്റ്റ് പിടിയിൽ

മൂന്നാർ: ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിലായത്. എൻഐഎ സംഘം ഇന്നലെ രാത്രിയാണ് മൂന്നാർ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളി എന്ന വ്യാജേന ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു.

2021ആണ് ഝാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ ഇയാൾ കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. ഇയാൾക്കൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.