പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റ് ഉപയോഗം; 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റ് ഉപയോഗം; 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ദീര്‍ഘ ദൂര യാത്രക്കാരെയും ഉപയോഗക്താക്കളെയും കണക്കിലെടുത്താണ് ഉത്തരവ്.

ദേശീയ പാത അല്ലാത്ത സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കണോയെന്നത് പമ്പുടമകളുടെ വിവേചന താല്‍പര്യമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതയില്‍ യാത്രികര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്ഐ ആണെന്നും അത് പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

എ ഐ സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

എ ഐ സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

സ്ഥിരമായി ജിമെയിൽ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ലോകത്ത് ജിമെയില്‍ ഉപയോ​ഗിക്കുന്ന 180 കോടി ആളുകൾക്കും ​ഗൂ​ഗിൾ പുതിയൊരു മുന്നറിയിപ്പുനൽകിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ​ഗൂ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദ​ഗ്ധർ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. സൈബർ തട്ടിപ്പ് വീരന്മാരും ഹാക്കർമാരും പുത്തൻ അടവുകളുമായി രം​ഗത്തെത്തുന്ന കാലമായതിനാൽ എല്ലാവരും ജാ​ഗ്രത പാലിക്കുന്നത് നല്ലതായിരിക്കും

ശിവഗിരി, മുത്തങ്ങ, മാറാട്; എന്താണ് എകെ ആന്‍റണി പറഞ്ഞ ആ മൂന്നു സംഭവങ്ങള്‍?

ശിവഗിരി, മുത്തങ്ങ, മാറാട്; എന്താണ് എകെ ആന്‍റണി പറഞ്ഞ ആ മൂന്നു സംഭവങ്ങള്‍?

കേരളത്തിലെ പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്റണി നടത്തിയ വാര്‍ത്താസമ്മേളനം സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. ശിവഗിരിയിലെ പൊലീസ് നടപടി, മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്, മാറാട് കലാപം എന്നിവയുമായി ബന്ധപ്പെട്ട് എ കെ ആന്റണി നടത്തിയ പ്രതികരണങ്ങളാണ് ഒരിക്കല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവങ്ങളെ വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിച്ചത്.

ശിവഗിരിയിലെ പൊലീസ് നടപടി

ശിവഗിരി മഠത്തിലെ അധികാര തര്‍ക്കങ്ങളായിരുന്നു 1995 ഒക്ടോബര്‍ 11 ലെ പൊലീസ് നടപടിയില്‍ കലാശിച്ചത്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരം കൈമാറാന്‍ മറുവിഭാഗം തയ്യാറായില്ല. പ്രകാശാനന്ദയ്ക്ക് അധികാരം കൈമാറാന്‍ വേണ്ട നടപടികള്‍ ഉറപ്പാക്കണം എന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ആയിരുന്നു ശിവഗിരിയില്‍ പൊലീസ് നടപടി ഉണ്ടായത്.

ഒക്ടോബര്‍ 11 ന് രാവിലെ, 500 പേരടങ്ങുന്ന പൊലീസ് സംഘം മഠം വളപ്പില്‍ പ്രവേശിച്ചതോടെ പ്രദേശം സംഘര്‍ഷ ഭൂമിയാവുകയായിരുന്നു. പ്രകാശാനന്ദയുടെ എതിര്‍ വിഭാഗമായ, സ്വാമി ശാശ്വതീകാനന്ദയെ അനൂകൂലിച്ച 2,000-ത്തിലധികം വരുന്ന അനുയായികള്‍ പൊലീസിനെ പ്രതിരോധിച്ചതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. കേരള രാഷ്ട്രീയത്തിലും യുഡിഎഫ് മുന്നണിയിലും പിന്നീട് ദൂര വ്യാപക പ്രത്യാഘാതങ്ങളായിരുന്നു പൊലീസ് നടപടി സൃഷ്ടിച്ചത്.

മുത്തങ്ങ വെടിവയ്പ്പ്

2003 ഫെബ്രുവരി 19, കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനം. മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടി സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചു. സംഘര്‍ഷത്തിനിടെ പൊലീസ് 18 റൗണ്ട് വെടിയുതിര്‍ത്തു. ആദിവാസി യുവാവ് ജോഗി പൊലീസ് വെടിവെപ്പില്‍ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. 5 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമായിരുന്നു സമരക്കാർ ഉയർത്തിയത്. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ 2001 ല്‍ സെക്രട്രേറിയറ്റിന് മുന്നില്‍ നടത്തയ സമരത്തിന് ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ചില കരാറുകള്‍ ഉണ്ടാക്കി. എന്നാല്‍ ഈ കരാര്‍ ലംഘിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട്് 2003-ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ ആദിവാസികള്‍ മുത്തങ്ങയില്‍ വന ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. ജനുവരി അഞ്ചിന് ഭൂമി കയ്യേറി ഭൂസമരം ആരംഭിച്ച ആദിവാസികള്‍ക്കെതിരെ 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്.

സംസ്ഥാനത്ത് പാല്‍ വില കൂട്ടും, വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്ക്; മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍

സംസ്ഥാനത്ത് പാല്‍ വില കൂട്ടും, വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്ക്; മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല്‍ കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം മനസിലാക്കി പാല്‍ വില വര്‍ധന സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള പാല്‍ വില വര്‍ധനവ് നടപ്പിലാക്കാനുള്ള നടപടി മില്‍മ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

2025 ല്‍ ഒരു ദിവസം 2 .64 ലക്ഷം പാലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനത്തിലാണ് ഇന്ന് മില്‍മയും ക്ഷീരവികസനവകുപ്പും. 2024 -2025 വര്‍ഷത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കെ ടെറ്റ് ഉത്തരവ് പുന: പരിശോധിക്കണം. കെ പി എസ് ടി എ

കെ ടെറ്റ് ഉത്തരവ് പുന: പരിശോധിക്കണം. കെ പി എസ് ടി എ

സംസ്ഥാനത്തെ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്ന കെ ടെറ്റ് യോഗ്യതാ സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുന പരിശോധിക്കണമെന്നും, കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുൻപ് ജോലിയിൽ പ്രവേശിച്ചവർക്ക് കെ ടെറ്റ് ഒഴിവാക്കി നിയമനിർമ്മാണം നടത്തണമെന്നും സുപ്രീംകോടതി വിധിസംബന്ധിച്ച് ആശങ്കകൾ എത്രയും വേഗം പരിഹരിക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.

കെ ടെറ്റ് ഉത്തരവിനെതിരായ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സായാഹ്ന സദസ്സ് ജില്ലാ പ്രസിഡന്റ് എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അഭിലാഷ് അധ്യക്ഷനായ പ്രതിഷേധ ധർണയിൽ ജെഫ്ന എ എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, അനൂപ് എം ജെ, ജി എൽ ലാജി, മുഹമ്മദ് അൻസാർ എ എം, ബീന ജി എസ് തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പി കെ സൂര്യകാന്തി നന്ദി രേഖപ്പെടുത്തി.

ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി;16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി;16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖിൽ കെ (16) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇളമ്പള്ളൂർ ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് കുട്ടിയുടെ പിതാവ് കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു.

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക. (ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)