സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്.

ചൊവ്വാഴ്ച 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു.

കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുമായ യുവതിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാര്‍ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.

ഇതില്‍ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്കു മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ സാമ്പത്തിക ഇടപാടുകള്‍ക്ക് യുവതിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനും തെളിവെടുപ്പിനും ശേഷം സുജിതയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് കൂട്ടാളികളെക്കുറിച്ചും മുഖ്യപ്രതികളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലായേക്കുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ യുവതി മരിച്ചനിലയില്‍. കോട്ടയം സ്വദേശിയായ 24കാരി അഞ്ജുമോളാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അത്തരത്തില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്.

വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്.

സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും

സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു.

സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

കൊച്ചിയിലെ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പിൽ നിർണായക അറസ്റ്റ്

കൊച്ചി: വൻ ഓൺലൈൻ തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു. പ്രതിയുടെ സുഹൃത് ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. സുജിത അറിഞ്ഞത് പിടിയിലായപ്പോൾ തട്ടിപ്പ് സംഘത്തിൻ്റെ നിർദേശപ്രകാരം വലിയ ലാഭം പ്രതീക്ഷിച്ച കൊച്ചി സ്വദേശിയായ പരാതിക്കാരൻ 20 ഓളം അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ആകെ 25 കോടി രൂപയാണ് കൈമാറിയത്. ഈ അക്കൗണ്ടുകളിൽ ഒന്ന് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിലേതായിരുന്നു. ഇത് അന്വേഷിച്ച പൊലീസിന് അക്കണ്ട് ഉടമ കൊല്ലം സ്വദേശിയായ സുജിതയാണെന്ന് മനസിലായി.

വിശദമായ അന്വേഷണത്തിൽ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നും തുക വിദേശത്തുള്ള അക്കൗണ്ടിലേക്ക് യുവതിയുടെ സഹായത്തോടെ മുഖ്യപ്രതികൾ കടത്തിയെന്നും മനസിലായി. ഈ തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു. ദിവസങ്ങോളം പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു സുജിത. എന്നാൽ സുജിത ഇക്കാര്യം അറിഞ്ഞതേയില്ല. കേസിൽ പ്രതിക്കെതിരെ സൈബർ തെളിവുകളടക്കം ശേഖരിച്ച പൊലീസ് ഇതെല്ലാം നിരത്തിയാണ് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. പൊലീസുകാരോട് പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.