10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങള്‍, റേഷന്‍ കടകള്‍ വഴി ഇനി പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാം: മന്ത്രി ജി ആര്‍ അനില്‍

10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങള്‍, റേഷന്‍ കടകള്‍ വഴി ഇനി പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാം: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. കെ സ്റ്റോറുകളില്‍ അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മഞ്ചാടിമൂട് കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാര്‍ക്ക് അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. നിലവില്‍ 2300ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോര്‍ ആയിട്ടുണ്ട്. ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകള്‍ കൂടി ‘കെ സ്റ്റോര്‍’ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

ആധാര്‍ സേവനങ്ങള്‍, പെന്‍ഷന്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോര്‍ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷന്‍ കടകള്‍ കെ- സ്റ്റോര്‍ ആക്കുന്നത് വഴി മൂല്യവര്‍ധിത സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതല്‍ ശക്തമാകും.

ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ കെ-സ്റ്റോര്‍ വലിയ ചലനം സൃഷ്ടിക്കും. 10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങള്‍ കെ-സ്റ്റോര്‍ വഴി നടത്താന്‍ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിന്‍ഡറും മില്‍മ ഉല്‍പന്നങ്ങളും കെ-സ്റ്റോര്‍ വഴി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ വര്‍ധിച്ച യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് – ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. 2025 സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്ന ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ്. (01 സര്‍വീസ്)

മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ നമ്പര്‍ 06010 എക്‌സ്പ്രസ് സ്പെഷ്യല്‍ 2025 സെപ്റ്റംബര്‍ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. (01 സര്‍വീസ്)

വില്ലുപുരം ജംഗ്ഷന്‍ – ഉദ്ന ജംഗ്ഷന്‍ ട്രെയിന്‍ നമ്പര്‍ 06159 എക്‌സ്പ്രസ് 2025 സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്ന ജംഗ്ഷനില്‍ എത്തിച്ചേരും. (01 സര്‍വീസ്)

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കാറുണ്ട്. ഇത് സാധാരണ ട്രെയിന്‍ സര്‍വീസുകളില്‍ വലിയ തിരക്കിന് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.

തെൻമലയിൽ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ ആക്രമണം

തെൻമലയിൽ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ ആക്രമണം

കൊല്ലം: കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കണ്ണപുരം സ്‌ഫോടനം: മരിച്ചത് അനൂപ് മാലിക്കിന്‍റെ ബന്ധു, അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണപുരം സ്‌ഫോടനം: മരിച്ചത് അനൂപ് മാലിക്കിന്‍റെ ബന്ധു, അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂർ ചാലാട് സ്വദേശി അനൂപ്‌ മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.

കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് മാധ്യമങ്ങളോട് പറ‍ഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

കണ്ണപുരം കീഴറയിലെ സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പി പറഞ്ഞു.

അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അനൂപിനെ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദനെന്ന മുൻ അധ്യാപകൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.

മരിച്ചയാളുടെ മൃതദ്ദേഹം ഫയർ ഫോഴ്സ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്ന വീട്ടിൽ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഫോറൻസിക വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു ജില്ലിയിലും മഴ മുന്നറിയിപ്പില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആൾ മരിച്ചു

പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആൾ മരിച്ചു

വിതുര: കല്ലാർ സെക്ഷൻ പരിധിയിൽ പൊന്മുടി ഇരുപത്തി രണ്ടാം വളവിന് മുകളിൽ പൊന്മുടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസിന്റെ മുൻപിലുള്ള വളവിൽ നിന്നും കൊക്കയിലേക്ക് പറണ്ടോട് ഭാഗത്തുള്ള അബ്‌ദുൾ വഹാബ് എന്നയാൾ ചാടി ആത്മഹത്യ ചെയ്തു. ഉദ്ദേശം 55 വയസിനു മുകളിൽ പ്രായം ,പൊന്മുടി പോലീസ് എത്തി തുടർ നടപടികൾ നടത്തി,
ഫയർ ഫോഴ്‌സിന്റെയും, പോലീസിന്റെയും, ഫോറസ്റ്റിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ അതിസാഹസികമായി മൃതദേഹം പുറത്തെത്തിച്ചു ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.