ഓളപ്പരപ്പിലെ ആവേശപ്പൂരം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓളപ്പരപ്പിലെ ആവേശപ്പൂരം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും.

കായലിന്റെ 1150 മീറ്റര്‍ നീളത്തില്‍ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതല്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. 21 ചുണ്ടന്‍വള്ളങ്ങള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ മുതല്‍ ട്രാക്കുണരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 4 മണിക്കാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കന്‍ഡ് വരെ രേഖപ്പെടുത്തുന്ന മത്സരത്തില്‍ മികച്ച സമയം കുറിക്കുന്ന 4 ചുണ്ടന്‍വള്ളങ്ങളാണു നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലില്‍ പോരാടുക. പാസ് ഉള്ളവര്‍ക്കു മാത്രമാണു വള്ളംകളി കാണാന്‍ ഗാലറികളില്‍ പ്രവേശനം.

നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചു ഇന്ന് ആലപ്പുഴയിലേക്ക് കൂടുതല്‍ ബസ്, ബോട്ട് സര്‍വീസുകളും ഉണ്ടാകും. ആലപ്പുഴ നഗരത്തില്‍ രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കും. രാവിലെ 6 മുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും

കൊച്ചി: ഓണാഘോഷത്തില്‍ തിരുവാതിരക്കളിയ്ക്ക് ചുവട് വച്ച് എറണാകുളം കലക്ടര്‍. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് കലക്ടര്‍ ജി പ്രിയങ്ക ഐഎഎസ് നേതൃത്വം നല്‍കിയ തിരുവാതിരകളി അരങ്ങേറിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ജില്ലാ കലക്ടറെ ജീവനക്കാര്‍ ആഘോഷ പരിപാടിയിലേക്ക് ആനയിച്ചത്. ജില്ലാ കലക്ടറും തിരുവാതിര കളിക്കാന്‍ പങ്കുചേര്‍ന്നതോടെ ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ ആവേശമായി.

പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന വടംവലി മത്സരത്തിലും ജില്ലാ കലക്ടര്‍ പങ്കെടുത്തിരുന്നു. കലക്ടര്‍ സംഘത്തിന്റെയും തിരുവാതിരകളിക്ക് ജീവനക്കാര്‍ ആര്‍പ്പുവിളിച്ചും കൈയ്യടിച്ചും പ്രോത്സാഹനം നല്‍കി. ഓണപ്പാട്ടും ഓണക്കളികളുമായി ജീവനക്കാരും ആഘോഷത്തില്‍ സജീവമായി. ഓണസദ്യയും ഒരുക്കിയിരുന്നു.

ന്യൂനമര്‍ദ്ദം: ഇന്നും ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം: ഇന്നും ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍ 2/3 ഓടുകൂടി ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയുണ്ട്. നിലവിലെ സൂചന പ്രകാരം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1200 രൂപ, സര്‍വകാല റെക്കോര്‍ഡില്‍

കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1200 രൂപ, സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. പ്രവര്‍ത്തകരുടെ ഫോണുകളും, സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന്‍ ആണ് ഒന്നാംപ്രതി. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല. എന്നാല്‍, മുന്‍പ് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ രാഹുലിനെതിരായ ചില തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ്. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും സംഗീത് കുമാര്‍ തള്ളി.

എന്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ആചാര സംരക്ഷണമാണെന്ന് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനുമെല്ലാം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ എന്‍എസ്എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണവികസനത്തിനും ഭക്തന്‍മാര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകും. അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന വിഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു.