by Midhun HP News | Aug 16, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഞായറാഴ്ച വരെയും, കര്‍ണാടക തീരത്ത് ചൊവ്വാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Aug 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധനവുണ്ടായില്ല.

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്.
ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.


by Midhun HP News | Aug 15, 2025 | Latest News, കേരളം
കൊല്ലം: പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആയൂര്‍ കുളഞ്ഞി കുണ്ടൂര്‍ പുതുവല്‍വീട്ടില്‍ അനില്‍-സിന്ധു ദമ്പതികളുടെ മകള്‍ അനഘ(16)യാണ് മരിച്ചത്. അനഘയെ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
by Midhun HP News | Aug 15, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ചില ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുടെ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗാമായാണ് കേന്ദ്ര റെയിൽവെ ബോർഡിൻ്റെ തീരുമാനം. 16 ട്രെയിനുകളിൽ ഈ മാസം 18 മുതലും ഒന്ന് വീതം ട്രെയിനുകളിൽ ഈ മാസം 19, 20 തീയ്യതികൾ മുതലും അധിക സ്റ്റോപ് അനുവദിക്കും. 23 ന് സർവീസ് ആരംഭിക്കുന്ന 2 ട്രെയിനുകൾക്കും 24 ന് സർവീസ് ആരംഭിക്കുന്ന ഒരു ട്രെയിനിലും അധിക സ്റ്റോപ്പുണ്ട്.
18.08.2025 മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലെ അധിക സ്റ്റോപ് താഴെ കൊടുത്തിരിക്കുന്നു. ട്രെയിൻ, അധികമായി അനുവദിച്ച സ്റ്റോപ്പ്, അവിടെ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്ന രീതിയിലാണ് വിവരങ്ങൾ.
ട്രെയിൻ നമ്പർ 13351 ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസ്
ഗുഡിയട്ടം: 01.53 / 01.55
വാണിയമ്പാടി: 02.23 / 02.25
2. ട്രെയിൻ നമ്പർ 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്
സിംഗനല്ലൂർ ഹാൾട്ട്: 08.34 / 08.35
3. ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്‌പ്രസ്
മേലാറ്റൂർ ഹാൾട്ട്: 15.42 / 15.43
പട്ടിക്കാട് ഹാൾട്ട്: 15.50 / 15.51
കുളുക്കല്ലൂർ ഹാൾട്ട്: 16.13 / 16.14
4. ട്രെയിൻ നമ്പർ 16326 കോട്ടയം – നിലമ്പൂർ റോഡ് എക്‌സ്‌പ്രസ്
കുളുക്കല്ലൂർ ഹാൾട്ട്: 10.23 / 10.24
പട്ടിക്കാട് ഹാൾട്ട്: 10.49 / 10.50
മേലാറ്റൂർ ഹാൾട്ട്: 10.57 / 10.58
5. ട്രെയിൻ നമ്പർ 16334 തിരുവനന്തപുരം സെൻട്രൽ – വരാവൽ എക്‌സ്‌പ്രസ്
കൊയിലാണ്ടി: 00.29 / 00.30
പയ്യന്നൂർ: 02.04 / 02.05
6. ട്രെയിൻ നമ്പർ 16187 കാരൈക്കൽ – എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസ്
ഒറ്റപ്പാലം: 03.35 / 03.36
7. ട്രെയിൻ നമ്പർ 16188 എറണാകുളം ജങ്ഷൻ – കാരൈക്കൽ എക്‌സ്‌പ്രസ്
ഒറ്റപ്പാലം: 01.13 / 01.14
8. ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യ റാണി എക്‌സ്‌പ്രസ്
തിരുവല്ല: 02.28 / 02.29
9. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്
തിരുവല്ല: 00.56 / 00.57
10. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്‌പ്രസ്
ഹരിപ്പാട്: 02.24 / 02.25
11. ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ്
ഹരിപ്പാട്: 02.45 / 02.46
ചിറയിൻകീഴ്: 04.19 / 04.20
12. ട്രെയിൻ നമ്പർ 16321 നാഗർകോവിൽ – കോയമ്പത്തൂർ എക്‌സ്‌പ്രസ്
ഇരുഗൂർ: 18.14 / 18.15
സിംഗനല്ലൂർ ഹാൾട്ട്: 18.19 / 18.20
അറൽവൈമൊഴി: 08.13 / 08.14
മേലപ്പാളയം: 08.51 / 08.52
13. ട്രെയിൻ നമ്പർ 16322 കോയമ്പത്തൂർ – നാഗർകോവിൽ എക്‌സ്‌പ്രസ്
സിംഗനല്ലൂർ ഹാൾട്ട്: 08.19 / 08.20
ഇരുഗൂർ: 08.23 / 08.24
മേലപ്പാളയം: 18.08 / 18.09
അറൽവൈമൊഴി: 18.52 / 18.53
14. ട്രെയിൻ നമ്പർ 16729 മധുരൈ – പുനലൂർ എക്‌സ്‌പ്രസ്
നങ്ങുനേരി: 02.20 / 02.21
അറൽവൈമൊഴി: 02.51 / 02.52
15. ട്രെയിൻ നമ്പർ 16730 പുനലൂർ – മധുരൈ എക്‌സ്‌പ്രസ്
അറൽവൈമൊഴി: 21.54 / 21.55
നങ്ങുനേരി: 22.55 / 22.56
16. ട്രെയിൻ നമ്പർ 12665 ഹൗറ – കന്യാകുമാരി എക്‌സ്‌പ്രസ്
കോടൈക്കനാൽ റോഡ്: 03.58 / 04.00
17. ട്രെയിൻ നമ്പർ 16336 നാഗർകോവിൽ – ഗാന്ധീധാം ബി.ജി എക്‌സ്‌പ്രസ് (19.08.2025 മുതൽ)
കൊയിലാണ്ടി: 00.29 / 00.30
പയ്യന്നൂർ: 02.04 / 02.05
കാഞ്ഞങ്ങാട്: 02.29 / —2.30
18. ട്രെയിൻ നമ്പർ 19259 തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്‌സ്‌പ്രസ് (21.08.2025 മുതൽ)
പയ്യന്നൂർ: 02.04 / 02.05
19. ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ് (23.08.2025 മുതൽ)
കൊയിലാണ്ടി: 00.29 / 00.30
20. ട്രെയിൻ നമ്പർ 12666 കന്യാകുമാരി – ഹൗറ എക്‌സ്‌പ്രസ്
കോടൈക്കനാൽ റോഡ്: 11.18 / 11.20
21. ട്രെയിൻ നമ്പർ 16861 പുതുച്ചേരി – കന്യാകുമാരി എക്‌സ്‌പ്രസ് (24.08.2025 മുതൽ)
വള്ളിയൂർ: 01.43 / 01.44
by Midhun HP News | Aug 15, 2025 | Latest News, കേരളം
താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.
ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.
11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.
by Midhun HP News | Aug 15, 2025 | Latest News, കേരളം
മലപ്പുറം: ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു മുന്നിൽ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധിച്ചത്. രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.

ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഇതിനിടെ തങ്ങള്‍ ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി ജീവനക്കാര്‍ മന്ത്രിക്കു മുന്‍പിലെത്തിയത്. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ മന്ത്രിയെ അനുഗമിച്ച പാര്‍ട്ടി പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. ഇതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Recent Comments