രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികൾ മുറിച്ചത് ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയാതിരിക്കാൻ‌ നൂലു‍കൾ‌ കൊണ്ട് സെല്ലിന്റെ കമ്പിയിൽ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയിൽ വാർഡൻ ചോ​ദിച്ചിരുന്നു. എന്നാൽ സെല്ലിലേക്ക് എലി കയറുന്നതിനാൽ നൂലു കൊണ്ട് താഴ്ഭാ​ഗം കെട്ടി മറച്ചതെന്നാണ് ​ഗോവിന്ദച്ചാമി നൽകിയ മറുപടി.സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ​

ഗോവിന്ദ​ച്ചാമി ജയിൽ ചാടിയതിന് പിന്നാലെ പകർത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്ന് പൊലീസ് പറയുന്നു.പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്.

മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജയിൽ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ​ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

ട്രെയിനിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ട്രെയിനിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ചെന്നൈ എക്‌സ്പ്രസ് സൂര്യയെ ഇടിക്കുകയായിരുന്നു.

അമ്മ: എന്‍. പ്രതിഭ (അധ്യാപിക, മണ്ണൂര്‍ സിഎംഎച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍: ആദിത്യാ രാജേഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

നദികള്‍ കരകവിയുന്നു, വെള്ളക്കെട്ട് രൂക്ഷം; മഴക്കെടുതിയില്‍ വലഞ്ഞ് കേരളം, നാല് മരണം

നദികള്‍ കരകവിയുന്നു, വെള്ളക്കെട്ട് രൂക്ഷം; മഴക്കെടുതിയില്‍ വലഞ്ഞ് കേരളം, നാല് മരണം

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് കണ്ണൂരില്‍ വയോധികന്‍ മരിച്ചു. കണ്ണൂര്‍ കോളയാട് പെരുവ തെറ്റുമ്മല്‍ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മീന്‍പിടിത്ത ബോട്ടുമറിഞ്ഞാണ് ജില്ലയിലെ രണ്ടാമത്തെ മരണം സംഭവിച്ചത്.

കന്യാകുമാരി പുത്തുംതുറയിലെ സലോമോന്‍ ലോപ്പസ് എലീസ് (63) ആണ് മരിച്ചത്. ഇടുക്കിയില്‍ ഉടുമ്പന്‍ചോല കല്ലുപാലത്ത് മരം വീണ് തമിഴ്‌നാട് തമ്മനായക്കന്‍പട്ടി സ്വദേശി ലീലാവതി (58) മരിച്ചു. ലോറിക്കുമുകളില്‍ മണ്ണിടിഞ്ഞു വീണാണ് ഡ്രൈവര്‍ മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേഷന്‍ (56) മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനുസമീപം ആയിരുന്നു അപകടം.

സംസ്ഥാനത്തെ തെക്കന്‍ ജിലകളില്‍ മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട് ഉള്‍പ്പെട്ടെ മലബാറിലെ മലയോര മേഖകളില്‍ മഴ തുടരുകയാണ്.

ഇന്നലെ രാത്രിയിലും മലയോരമേഖലകളില്‍ അതി ശക്തമായ മഴ പെയ്തിരുന്നു. വയനാട് കല്ലുമുക്കില്‍ വീടിന് മുകളില്‍ മരം വീണു. ചാലിയാറും ചെറുപുഴ, ഇരുവഴിഞ്ഞപ്പുഴ എന്നിവ കരകവിഞ്ഞതോടെ കോഴിക്കോട് മാവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചാത്തമംഗലം പ്രദേശത്ത് ഉള്‍പ്പെടെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിലങ്ങാടും മരം വീണ് വീട് തകര്‍ന്നു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി തളിപ്പറമ്പ് പാതയില്‍ വെള്ളം കയറി. പഴശ്ശി ഡാമിന് താഴെയുള്ള വീടുകളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പാലക്കാട് ജില്ലയില്‍ നെല്‍പ്പാടങ്ങള്‍ ശക്തമായ മഴയില്‍ വെള്ളം കയറി. മരം വീണുണ്ടായ അപകടത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. ചന്ദ്ര നഗറില്‍ സരോജിനിയ്ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മലപ്പുറം ജില്ലയുടെ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃശൂര്‍ ജില്ലയില്‍ ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചാലക്കുടിയില്‍ അടിപ്പാതകളിലാണ് വെള്ളക്കെട്ടുണ്ടായത്.

എറണാകുളം എടത്തലയില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ എടത്തല ലൈജുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടയം കുഞ്ഞന്‍ കുറിച്ചി കുഞ്ഞന്‍ കവലയില്‍ വീട് ഇടിഞ്ഞുവീണു. ശോഭ എന്നയാളുടെ വീടാണ് തകര്‍ന്നത്. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

തുടര്‍ച്ചയായ മഴ: പീച്ചി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

തുടര്‍ച്ചയായ മഴ: പീച്ചി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകളും നിലവില്‍ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും(ആകെ 12 ഇഞ്ച്). ഇതു മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും പരമാവധി 20സെ.മീ. കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അസി.എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത

മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത

കോഴിക്കോട്: മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം

ഭർത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഭർത്താവ് പ്രശാന്ത് ഷിംനയെ മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഷിംനയ്ക്കെതിരെ ശരീരത്തില്‍ പാടുകള്‍ ഉണ്ടെന്നും പ്രശാന്തിനെതിരെ പരാതി നല്‍കുമെന്നും ബന്ധുക്കൾ അറിയിച്ചു. മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ പ്രത്യേക സമിതി; മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ പ്രത്യേക സമിതി; മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സൗമ്യ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനും വകുപ്പ് തല പരിശോധനകള്‍ക്കും പുറമെയാണ് സമഗ്ര അന്വേഷണം. ഹൈക്കോടതി റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.

ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കും.

ജയിലുകളില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.

നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.