by Midhun HP News | Jul 27, 2025 | Latest News, കേരളം
കൊല്ലം എരൂരിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ അടുക്കളയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ആണ് സംശയം. എരൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
by Midhun HP News | Jul 27, 2025 | Latest News, കേരളം
ഇടുക്കി മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചിരുന്നു. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുകയാണ്.
മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ ഗണേശന്‍ മരിച്ചത്. ലോറിയിലുണ്ടായിരുന്ന മുരുകന്‍ എന്ന വ്യക്തിയെ രക്ഷപ്പെടുത്താനായി. മുന്‍പും വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുള്ള സ്ഥലമാണിത്.
by Midhun HP News | Jul 27, 2025 | Latest News, കേരളം
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം, പ്രവേശനം എന്നിവ നിരോധിച്ചിരിക്കുന്നു
കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
അതിനിടെ ആറളം മേഖലയിൽ മലവെള്ള പാച്ചിലുണ്ടായി. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ 11, 13 ബ്ലോക്കുകളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റി പാർപ്പിച്ചു. 50ൽ അധികം വീടുകളിൽ വെള്ളം കയറി.
പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ 3 മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജല നിരപ്പ് 23.10 മീറ്ററാണ്. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകി.
by Midhun HP News | Jul 27, 2025 | Latest News, കേരളം
കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികൾ മുറിച്ചത് ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതിരിക്കാൻ നൂലുകൾ കൊണ്ട് സെല്ലിന്റെ കമ്പിയിൽ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയിൽ വാർഡൻ ചോദിച്ചിരുന്നു. എന്നാൽ സെല്ലിലേക്ക് എലി കയറുന്നതിനാൽ നൂലു കൊണ്ട് താഴ്ഭാഗം കെട്ടി മറച്ചതെന്നാണ് ഗോവിന്ദച്ചാമി നൽകിയ മറുപടി.സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് പിന്നാലെ പകർത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്ന് പൊലീസ് പറയുന്നു.പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്.
മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജയിൽ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.
by Midhun HP News | Jul 27, 2025 | Latest News, കേരളം
കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ചെന്നൈ എക്‌സ്പ്രസ് സൂര്യയെ ഇടിക്കുകയായിരുന്നു.
അമ്മ: എന്‍. പ്രതിഭ (അധ്യാപിക, മണ്ണൂര്‍ സിഎംഎച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍: ആദിത്യാ രാജേഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
by Midhun HP News | Jul 27, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് കണ്ണൂരില്‍ വയോധികന്‍ മരിച്ചു. കണ്ണൂര്‍ കോളയാട് പെരുവ തെറ്റുമ്മല്‍ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മീന്‍പിടിത്ത ബോട്ടുമറിഞ്ഞാണ് ജില്ലയിലെ രണ്ടാമത്തെ മരണം സംഭവിച്ചത്.
കന്യാകുമാരി പുത്തുംതുറയിലെ സലോമോന്‍ ലോപ്പസ് എലീസ് (63) ആണ് മരിച്ചത്. ഇടുക്കിയില്‍ ഉടുമ്പന്‍ചോല കല്ലുപാലത്ത് മരം വീണ് തമിഴ്‌നാട് തമ്മനായക്കന്‍പട്ടി സ്വദേശി ലീലാവതി (58) മരിച്ചു. ലോറിക്കുമുകളില്‍ മണ്ണിടിഞ്ഞു വീണാണ് ഡ്രൈവര്‍ മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേഷന്‍ (56) മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനുസമീപം ആയിരുന്നു അപകടം.
സംസ്ഥാനത്തെ തെക്കന്‍ ജിലകളില്‍ മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട് ഉള്‍പ്പെട്ടെ മലബാറിലെ മലയോര മേഖകളില്‍ മഴ തുടരുകയാണ്.
ഇന്നലെ രാത്രിയിലും മലയോരമേഖലകളില്‍ അതി ശക്തമായ മഴ പെയ്തിരുന്നു. വയനാട് കല്ലുമുക്കില്‍ വീടിന് മുകളില്‍ മരം വീണു. ചാലിയാറും ചെറുപുഴ, ഇരുവഴിഞ്ഞപ്പുഴ എന്നിവ കരകവിഞ്ഞതോടെ കോഴിക്കോട് മാവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചാത്തമംഗലം പ്രദേശത്ത് ഉള്‍പ്പെടെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിലങ്ങാടും മരം വീണ് വീട് തകര്‍ന്നു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി തളിപ്പറമ്പ് പാതയില്‍ വെള്ളം കയറി. പഴശ്ശി ഡാമിന് താഴെയുള്ള വീടുകളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പാലക്കാട് ജില്ലയില്‍ നെല്‍പ്പാടങ്ങള്‍ ശക്തമായ മഴയില്‍ വെള്ളം കയറി. മരം വീണുണ്ടായ അപകടത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. ചന്ദ്ര നഗറില്‍ സരോജിനിയ്ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മലപ്പുറം ജില്ലയുടെ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃശൂര്‍ ജില്ലയില്‍ ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചാലക്കുടിയില്‍ അടിപ്പാതകളിലാണ് വെള്ളക്കെട്ടുണ്ടായത്.
എറണാകുളം എടത്തലയില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ എടത്തല ലൈജുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടയം കുഞ്ഞന്‍ കുറിച്ചി കുഞ്ഞന്‍ കവലയില്‍ വീട് ഇടിഞ്ഞുവീണു. ശോഭ എന്നയാളുടെ വീടാണ് തകര്‍ന്നത്. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
Recent Comments