കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ ചാന്ദ്രദിനാഘോഷം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ ചാന്ദ്രദിനാഘോഷം

ആറ്റിങ്ങൽ:കുടവൂർക്കോണം ഗവണ്മെന്റ്ഹൈസ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു..ബഹിരാകാശ യാനങ്ങളുടെ മാതൃക നിർമ്മാണം,പോസ്റ്റർ രചന,ചാന്ദ്രദിന ക്വിസ്,പതിപ്പ് പ്രകാശനം,ഞാനും എന്റെ ചന്ദ്രനും എന്ന വിഷയത്തൈ അടിസ്ഥാനമാക്കി കുട്ടികളുടെ സർഗ്ഗാത്മക രചന,ബഹിരാകാശ യാത്രകളുടെ വീഡിയോ പ്രദർശനം എന്നിവ നടന്നു.ചാന്ദ്രദിന പരിപാടികൾ സംസ്ഥാന റിസോഴ്സ് അധ്യാപകനായ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ് സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ജോയ്.ജി,ഡോ.അജിത എന്നിവർ സംസാരിച്ചു.

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 1000 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 74,040 രൂപയായി. ഗ്രാമിന് 125 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9255 രൂപയായാണ് കുറഞ്ഞത്. അതേസമയം, ലോകവിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടായില്ല.

സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,387.15 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ സെഷനില്‍ 1.3 ശതമാനം ഇടിവ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,492.50 ഡോളറിലെത്തി. സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.അതേസമയം, ഇന്ന് നേരിയ നേട്ടത്തോടെയാണ് ബോംബെ സൂചിക സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയില്‍ 53 പോയിന്റ് നഷ്ടത്തോടെ 82,779 പോയിന്റിലെത്തി. നിഫ്റ്റിയില്‍ 25,219 പോയിന്റിലാണ് വ്യാപാരം. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി.

വിഎസിന്റെ പോരാട്ട ജീവിതവുമായി ലയിച്ചുചേര്‍ന്ന വലിയ ചുടുകാട്; പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം അന്ത്യവിശ്രമം

വിഎസിന്റെ പോരാട്ട ജീവിതവുമായി ലയിച്ചുചേര്‍ന്ന വലിയ ചുടുകാട്; പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം അന്ത്യവിശ്രമം

ആലപ്പുഴ: പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനത്തില്‍ സമരനായകന്‍ വി എസ് അന്ത്യവിശ്രമത്തിലായി. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്ത് വിഎസും വിശ്രമിച്ചു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്ന ഇടമാണ് വലിയ ചുടുകാട്. പുന്നപ്ര സമരനേതാവായിരുന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയ നേതാക്കള്‍ അന്ത്യവിശ്രമം കൊളളുന്നിടം. ഇനി അവര്‍ക്കൊപ്പമാണ് വിഎസും.

വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിലെ ഇടതുഭാഗത്തായിരുന്നു സംസ്‌കാരം. രാമച്ചവും വിറകും കൊതുമ്പും മാത്രം ഉപയോഗിച്ച ചിതയ്ക്ക് മകന്‍ അരുണ്‍ കുമാര്‍ തീ പകര്‍ന്നപ്പോള്‍ ജനം മുദ്രാവാക്യം വിളികളോടെ യാത്ര അയപ്പ് നല്‍കി. ശക്തമായി പെയ്ത മഴയത്തും നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുടച്ച് മാറ്റുകയായിരുന്നു പ്രവര്‍ത്തകര്‍. മറ്റ് ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.

വിഎസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാടിന്റെ ചരിത്രം. വിഎസിന് അറിയുന്നവരും വി എസിനെ അറിയുന്നവരുമെല്ലാം രക്തസാക്ഷികളായി. വിഎസിലെ നേതാവിനെ കണ്ടെത്തിയ പി കൃഷ്ണപിളള, പോരാട്ടങ്ങള്‍ക്ക് തോളോടു തോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, പികെ വിജയന്‍, സൈമണ്‍ ആശാന്‍, എന്‍ ശ്രീധരന്‍, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങി തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതര്‍ക്കൊപ്പമാണ് ഇനി വിഎസും.

ജൂലൈ 21 വൈകുന്നേരം മൂന്നരയോടെയാണ് വി എസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനുശേഷമാണ് വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്.

ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്; വനിത ചെസ് ലോകകപ്പില്‍ ഫൈനലില്‍

ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്; വനിത ചെസ് ലോകകപ്പില്‍ ഫൈനലില്‍

ബാതുമി : ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പില്‍ ഫൈനലില്‍ കടന്ന് ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരതാരം ദിവ്യ ദേശ്മുഖ്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 19കാരിയായ ദിവ്യ.

ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യന്‍താരം ചാംപ്യന്‍‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക. ഹംപിയും ടിന്‍ജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായി. ഇന്നലെ 75 നീക്കങ്ങളിലാണ് ഇവര്‍ സമനില സമ്മതിച്ചത്. ഇതോടെ, ഇന്ന് നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.

മഴ തുടരുന്നു, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത

മഴ തുടരുന്നു, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുകള്‍ നിലവിലില്ലെങ്കിലും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കേരള തീരത്ത് ഇന്ന് വൈകുന്നേരം മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുര്‍ബലമായി. ചക്രവാജച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്; ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്; ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്

കൊച്ചി: കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്.

തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ ഓരേസമയം 500 പേര്‍ക്ക് നിന്ന് തൊഴാന്‍ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകള്‍.

അയിരക്കണക്കിന് വിശ്വാസികളാണ് ബലിതര്‍പ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്.ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി വിവിധ യൂണിറ്റുകളില്‍ നിന്ന് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ 11.30 വരെ നീട്ടിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.മണ്‍മറഞ്ഞ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികര്‍മം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.