by Midhun HP News | Jun 19, 2025 | Latest News, കേരളം
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു.
ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിത്ത് ഇസ്രയേലിൽ പതിച്ചു.
ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടർമാർ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കൽ സെന്ററിന്റെ ഒരു കെട്ടിടം പൂർണമായി തകർന്നു. ഇസ്രയേലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും മിസൈൽ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
by Midhun HP News | Jun 19, 2025 | Latest News, കേരളം
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ കഴിഞ്ഞിട്ടും, കേരളത്തിലെ ആയിരക്കണക്കിന് അടിയന്തരാവസ്ഥാ പീഡിതരെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 13 സംസ്ഥാനങ്ങൾ അവർക്ക് അടിയന്തരാവസ്ഥക്കാലത്ത് പീഡിതർ എന്ന പദവി നൽകിയിട്ടുണ്ട്, അവർക്ക് പ്രതിമാസ പെൻഷനും നൽകുന്നുണ്ട്, ഈ ജനുവരിയിൽ ഒഡീഷയാണ് ഏറ്റവും ഒടുവിൽ ഇത് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ച വ്യക്തിയാണെങ്കിലും, സംസ്ഥാന സർക്കാർ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. വിരോധാഭാസമെന്നു പറയട്ടെ, ആദ്യമായി, അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ഈ വർഷം ജൂൺ 25 ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിക്കാൻ സിപിഎം പദ്ധതിയിടുന്നു.
ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും, 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായവരോ സത്യാഗ്രഹത്തിൽ പങ്കെടുത്തവരോ ഉൾപ്പെടെ ഏകദേശം 5,000 പേർ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 50-ാം വാർഷികത്തിലും, ഇരകൾ തങ്ങളെ അംഗീകരിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും വാതിലുകളിൽ മുട്ടുന്നത് തുടരുകയാണ്.
അടിയന്തരാവസ്ഥക്കാലത്തെ ഇരയായ മുഖ്യമന്ത്രിയെയും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെയും അടിയന്തരാവസ്ഥ തടവുകാരുടെ കോ ഓർഡിനേഷൻ കമ്മിറ്റി (എമർജൻസി പ്രിസണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി- ഇ പി സി സി)ഏതാനും ആഴ്ചകൾക്ക് മുമ്പ് സമീപിച്ചിരുന്നു. എന്നാൽ, 2019 ലെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സർക്കാർ അവരുടെ അപേക്ഷ നിരസിച്ചു. ആ ഉത്തരവ് പ്രകാരം വിഷയം കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു.
അടിയന്തരാവസ്ഥയുടെ ചരിത്രവും അതിനെതിരായ ചെറുത്തുനിൽപ്പും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ശാസ്തമംഗലത്തെ അടിയന്തരാവസ്ഥാ പീഡന ക്യാമ്പ് ഒരു സ്മാരകമാക്കണമെന്നും ഇപിസിസി വളരെക്കാലമായി ആഗ്രഹിച്ചിരുന്നു. “ഇന്ത്യൻ ജനാധിപത്യം ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയെന്ന് യുവതലമുറകൾ അറിയേണ്ടതല്ലേ? അതിനെ ചെറുത്തുനിന്ന ഇടതുപക്ഷത്തിന്, ഈ അഭ്യർത്ഥനകൾ പരിഗണിക്കേണ്ട ഉത്തരവാദിത്തമുണ്ട്. മറ്റ് നിരവധി സംസ്ഥാന സർക്കാരുകൾ ഇരകൾക്ക് അത്തരമൊരു പദവി നൽകിയിട്ടുണ്ട്; പിന്നെ എന്തുകൊണ്ട് കേരളത്തിന് രാഷ്ട്രീയ തടവുകാരുടെ പദവി നൽകാൻ കഴിയുന്നില്ല?” ഇപിസിസിയിലെ പി സി ഉണ്ണിചെക്കൻ ചോദിക്കുന്നു.
പഞ്ചാബിലെ അകാലിദൾ സർക്കാരാണ് 1980-ൽ അടിയന്തരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ച് പെൻഷൻ നൽകിയത്. പിന്നീട് പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നു, അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20,000 രൂപ പെൻഷൻ നൽകിയ ഒഡീഷ സർക്കാരാണ് ഏറ്റവും അവസാനം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.പഞ്ചാബിലെ അകാലിദൾ സർക്കാരാണ് 1980-ൽ അടിയന്തരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ച് പെൻഷൻ നൽകിയത്. പിന്നീട് പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നു, അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20,000 രൂപ പെൻഷൻ നൽകിയ ഒഡീഷ സർക്കാരാണ് ഏറ്റവും അവസാനം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.
അടിയന്തരാവസ്ഥാ ഇരകളിൽ നിന്ന് തന്നെ പെൻഷനുകൾക്കായുള്ള ആവശ്യത്തെക്കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളുണ്ടെങ്കിലും, ഔദ്യോഗിക അംഗീകാരത്തിന്റെ ആവശ്യകത പലരും സ്ഥിരീകരിക്കുന്നു.
“രാഷ്ട്രീയമായി പറഞ്ഞാൽ, ഞങ്ങൾ പെൻഷനുകൾ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ സ്വമേധയാ ചെയ്ത ഒരു ത്യാഗത്തിന് പ്രതിഫലം ചോദിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാൽ അടിയന്തരാവസ്ഥാ ഇരകളുടെ ചില സംഘടനകൾ പെൻഷൻ ആവശ്യപ്പെട്ടിട്ടുണ്ട്,” അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച മുതിർന്ന സിപിഎം നേതാവും മുൻ സ്പീക്കറുമായ എം വിജയകുമാർ പറഞ്ഞു. എം എ ബേബി, ജി സുധാകരൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ജയിൽ വാസം അനുഭവിച്ചിരുന്നു.
“പെൻഷനേക്കാൾ, നമ്മളിൽ പലരും ആഗ്രഹിക്കുന്നത് ഒരു ഔദ്യോഗിക അംഗീകാരമാണ്. മിസ (ആഭ്യന്തര സുരക്ഷാ നിയമം) അല്ലെങ്കിൽ ഡിഐആർ (ഇന്ത്യാ പ്രതിരോധ നിയമങ്ങൾ) പ്രകാരം തടവിലാക്കപ്പെട്ടവരിൽ ഏകദേശം 1,000 പേർ ഇന്ന് ജീവിച്ചിരിപ്പുണ്ടാകാം,” അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തന്നെ അറസ്റ്റിലായ ശരത്ചന്ദ്രബാബു പറഞ്ഞു.
അതേസമയം, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും അവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പദവി നൽകണമെന്നും ആവശ്യപ്പെട്ട് ആലുവ ആസ്ഥാനമായുള്ള ആർഎസ്‌എസ് അനുകൂല സംഘടനയായ അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചു.
“ഈ പോരാളികളുടെ/സത്യാഗ്രഹികളുടെ അടിയന്തരാവസ്ഥയ്ക്കെതിരായ ത്യാഗത്തെ അംഗീകരിക്കാൻ കേന്ദ്രം ഉചിതമായ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കാര്യത്തിൽ ഇനിയും കാലതാമസം വരുത്തുന്നത് ഏറ്റവും വേദനാജനകവും ദുഃഖകരവുമായിരിക്കും,” അസോസിയേഷൻ സെക്രട്ടറി ആർ മോഹനൻ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ 10,425 കേരളീയർ പങ്കെടുത്തിരുന്നു, അതിൽ ഏകദേശം 5000 പേർ ഇന്ന് ജീവിച്ചിരിപ്പുണ്ട്.
വി എസ് അച്യുതാനന്ദൻ സർക്കാർ 6,300-ഓളം അടിയന്തരാവസ്ഥ തടവുകാരുടെ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും, ആ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 2019-ൽ, സംസ്ഥാന സർക്കാർ വിശദാംശങ്ങൾ ശേഖരിക്കാൻ തുടങ്ങി, പക്ഷേ ആ പ്രക്രിയ വീണ്ടും കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചു.
രാഷ്ട്രീയ പോരാട്ടത്തിന്റെ പേരിൽ സഹായം ആവശ്യപ്പെടേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. “ജനാധിപത്യ സംരക്ഷണത്തിനായുള്ള രാഷ്ട്രീയ-പ്രത്യയശാസ്ത്ര പോരാട്ടമായിരുന്നു അത്. പലരും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി, അവരെ ആധുനിക സ്വാതന്ത്ര്യ സമര സേനാനികളായി കണക്കാക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നിരുന്നാലും, അതിന്റെ പേരിൽ ഒരു ആനുകൂല്യവും ആവശ്യപ്പെടേണ്ട ആവശ്യമില്ല. അതാണ് സിപിഎമ്മിന്റെ നിലപാട്,” ബേബി പറഞ്ഞു. രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് കോൺഗ്രസും പറയുന്നത് കേൾക്കാം, അതുവഴി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണെന്ന് സമ്മതിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
by Midhun HP News | Jun 19, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,120 രൂപയാണ്. 15 രൂപയുടെ വർധനയാണ് ഉണ്ടായത്. 9265 രൂപയായാണ് സ്വർണവില വർധിച്ചത്.ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Jun 19, 2025 | Latest News, കേരളം
കണ്ണൂര്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി. കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച അബുദാബിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള രണ്ട് വിമാനങ്ങളും ഷാര്‍ജയ്ക്കും കോഴിക്കോടും ഇടയിലുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സര്‍വീസുകള്‍ വീതം റദ്ദാക്കി.
നിരവധി വിമാനങ്ങളും വൈകി. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടിക്കറ്റുനിരക്കുകളിലും വര്‍ധനയുണ്ടായി.
കെഎംസിസി, കേരള പ്രവാസി സംഘം എന്നിവയുള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ടിക്കറ്റ് നിരക്കുകളിലെ കുത്തനെയുള്ള വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് അമിതമായ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. കേരളത്തിനും ജിസിസി രാജ്യങ്ങള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള നിരവധി വിമാനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കുകയാണ്. ഏറ്റവും കൂടുതല്‍ ബാധിച്ചത് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളാണ്. ഈ റദ്ദാക്കലുകള്‍ കാരണം നിരവധി മലയാളികള്‍ ഗള്‍ഫിലും സംസ്ഥാനത്തും കുടുങ്ങി. യാതൊരു അറിയിപ്പുമില്ലാതെയാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗം സൈനുദ്ദീന്‍ ചേലേരി പറഞ്ഞു.
ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു
നേരത്തെ 1,000 മുതല്‍ 12,000 രൂപ വരെ വിലയുണ്ടായിരുന്ന അബുദാബി-കണ്ണൂര്‍ ടിക്കറ്റ് ഇപ്പോള്‍ 34,321 രൂപയായി ഉയര്‍ന്നു, ജൂലൈയോടെ 47,625 മുതല്‍ 55,171 രൂപ വരെയാകും. ദുബായ്-കണ്ണൂര്‍ നിരക്ക് 29,402 രൂപയായി ഉയര്‍ന്നു, ജൂണ്‍ അവസാന വാരത്തോടെ 38,772 രൂപയിലും ജൂലൈയില്‍ ഇത് 62,000 രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച 33,736 രൂപയായിരുന്ന ദുബായ്-കൊച്ചി നിരക്ക് ജൂലൈ അവസാനത്തോടെ 46,152 രൂപയില്‍ നിന്ന് 53,414 രൂപയായി ഉയരുമെന്ന് കരുതുന്നു. സൗദി അറേബ്യ ഉള്‍പ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും ഉയര്‍ന്നിട്ടുണ്ട്.
by Midhun HP News | Jun 19, 2025 | Latest News, കേരളം
പാലക്കാട്: കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്ന് കാരന്‍ മരിച്ചത്. മൂണ്ടൂര്‍ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം.
വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവാസമേഖലയില്‍ ആണ് ആന ഇപ്പോഴുമുള്ളത്. ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ജീവനെടുക്കുന്ന നിലയിലേക്ക് സംഭവം മാറുന്നത്.
by Midhun HP News | Jun 19, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് ( Sabarimala Rope way ) സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്.
നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിർമിക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം.
അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. വർഷം 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാം. അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു.
Recent Comments